വളര്‍ത്തുനായ്ക്കളുടെ ആക്രമണം;വീട്ടമ്മ കൊല്ലപ്പെട്ടു
വൈത്തിരി ചാരിറ്റിയില്‍ അംബേദ്കര്‍ കോളനി പരേതനായ പാല്‍രാജിന്റെ ഭാര്യ രാജമ്മ (59) യാണ് നായക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വീടിന് സമീപത്തെ തോട്ടത്തില്‍ വിറക് ശേഖരിക്കുന്നതിനിടെ സമീപത്തെ കാരിക്കല്‍ ജോസ് എന്ന വ്യക്തിയുടെ വീട്ടിലെ രണ്ട് വളര്‍ത്തുനായകള്‍ രാജമ്മയെ ആക്രമിക്കുകയായിരുന്നു. റോഡ് വീലര്‍ ഇനത്തില്‍പ്പെട്ട നായകളാണ് ആക്രമിച്ചത്.തലയ്ക്കും, കൈക്കും ഗുരുതരമായ കടിയേറ്റ രാജമ്മയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചൂവെങ്കിലും ഉച്ചയോടെ മരിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് നായകളുടെ ഉടമസ്ഥന് ജോസിനെതിരെ വൈത്തിരി പോലീസ് കേസെടുത്തിട്ടുണ്ട്.
വളര്‍ത്തുനായ്ക്കളില്‍ ഏറ്റവും ആക്രമണ സ്വഭാവമുള്ള റോഡ് വീലര്‍ ഇനത്തില്‍പ്പെട്ട രണ്ട് നായ്ക്കള്‍ ചേര്‍ന്നാണ് രാജമ്മയെ ആക്രമിച്ചത്. രണ്ട് കൈകളിലെയും മാംസം നായ്ക്കള്‍ കടിച്ചു തിന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു. തമിഴ്നാട് സ്വദേശിയായ രാജമ്മ വയനാട്ടിലേക്ക് കുടിയേറി വര്‍ഷങ്ങളായി വൈത്തിരി ചാരിറ്റിയിലാണ് നാല് മക്കളോടൊപ്പം താമസിക്കുന്നത്. ഭര്‍ത്താവ് ബല്‍രാജ് നേരത്തെ മരിച്ചതാണ്. നിര്‍ധന കുടുംബമായ ഇവര്‍ തൊഴിലുറപ്പ് ജോലി ചെയ്താണ് ജീവിച്ചു വന്നിരുന്നത്. ആക്രമണത്തിനിരയായ ഉടനെ രാജമ്മയെ വൈത്തിരി താലൂക്കാശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയിലും പ്രവേശിപ്പിച്ചു. ഉച്ചക്ക് ശേഷം മെഡിക്കല്‍ കോളേജാശുപത്രിയില്‍ വെച്ചാണ് മരിച്ചത്.
ജര്‍മ്മന്‍ നായ്ക്കളില്പ്പെട്ട റോഡ് വീലര്‍ വീട്ടില്‍ വളര്‍ത്തുന്നവര്‍ക്ക് പോലും അത്രക്ക് എളുപ്പത്തില്‍ ഇണങ്ങാറില്ല .ആക്രമണ സ്വഭാവം കൂടുതല്‍ ഉള്ളതിനാല്‍ റുമേനിയ, സ്പെയ്ന്‍, ഫ്രാന്‍സ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ ഈ ഇനത്തെ വളര്‍ത്തുന്നത് നിരോധിച്ചതാണ്. ഇന്ത്യയില്‍ ചെന്നൈയിലും ബാംഗ്ളൂരിലും മുമ്പ് റോഡ് വീലര്‍ നായ്ക്കയുടെ ആക്രമണത്തില്‍ മനുഷ്യര്‍ കൊല്ലപ്പെട്ടിട്ടുണ്ട്
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍