വയനാട് ജില്ലയില്‍ പുതിയ ഐ.ടി.ഐകള്‍ സ്ഥാപിക്കണം: ഡി.വൈ.എഫ്.ഐ
മാനന്തവാടി:തൊഴില്‍ പരിശീലന രംഗത്ത് പരിമിതമായ സൗകര്യങ്ങള്‍ മാത്രമുള്ള വയനാട് ജില്ലയില്‍ പുതിയ ഐ.ടി.ഐകള്‍ അനുവദിച്ച് ഈ മേഖലക്ക് കരുത്ത് പകരണമെന്ന് ഡി.വൈ.എഫ്.ഐ വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസത്തിന് ശേഷം ഉപരിപഠനത്തിനായി സാധ്യതകള്‍ ഏറ്റവും കുറഞ്ഞ ജില്ലയാണ് വയനാട്. ഇതുമൂലം ആദിവാസി വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള ഒട്ടേറെ വിദ്യാര്‍ത്ഥികളാണ് പ്ലസ് ടുവിന് ശേഷം പഠനം നിര്‍ത്തുന്നത്. സാങ്കേതിക പരിശീലന മേഖലയില്‍ ഒട്ടേറെ ഒഴിവുകള്‍ രാജ്യത്ത് നിലനില്‍ക്കുന്നുണ്ടെങ്കിലും പിന്നോക്ക ജില്ലയായ വയനാട്ടില്‍ ഈ മേഖലയില്‍ വേണ്ടത്ര വളര്‍ച്ച കൈവരിച്ചിട്ടില്ല. സംസ്ഥാനത്താകെ നൂറോളം സര്‍ക്കാര്‍ ഐ.ടി.ഐകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ജില്ലയില്‍ വെറും രണ്ട് ഐ.ടി.ഐകള്‍ മാത്രമാണുള്ളത്. ഇടുക്കി ജില്ലയില്‍ പോലും 4 സര്‍ക്കാര്‍ ഐ.ടി.ഐകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.ഐ.ടി.ഐകള്‍ നിലവിലില്ലാത്ത ബ്ലോക്കുകളില്‍ പുതിയ ഐ.ടി.ഐകള്‍ സ്ഥാപിക്കുമെന്ന് സംസ്ഥാന തൊഴില്‍ വകുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ വയനാട് ജില്ലയില്‍ ചുരുങ്ങിയത് രണ്ട് ഐ.ടി.ഐകളെങ്കിലുംസ്ഥാപിക്കണം.1982 ല്‍ നായനാര്‍ സര്‍ക്കാര്‍ അനുവദിച്ച കല്‍പ്പറ്റ കൃഷ്ണമോഹന് സ്മാരക ഗവ.ഐടിഐ, 2008 ല്‍ വി.എസ് അച്യൂതാനന്ദന് സര്‍ക്കാര്‍ അനുവദിച്ച നെന്മേനി ഗവ.വനിതാ ഐടിഐ, എന്നിവയാണ് നിലവില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപങ്ങള്‍. കല്‍പ്പറ്റ ഐ.ടി.ഐയില്‍ 231 പേര്‍ക്കും, നെന്മേനി വനിതാ ഐ.ടി.ഐയില്‍ 63 പേര്ക്കുമണ് ഓരോ വര്‍ഷവും പ്രവേശനം നല്കി വരുന്നത്. ജില്ലയിലെ നോഡല്‍ ഐടിഐയായ കല്‍പ്പറ്റ ഗവ.ഐടിഐയില്‍ കൂടുതല്‍ കോഴ്സുകള്‍ അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.ഇത് സംബന്ധിച്ച് സര്‍ക്കാരിന് നിവേദനം നല്‍കും. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് കെ.പി ഷിജു അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ റഫീഖ് റിപ്പോര്‍ട്ട് അവതിരിപ്പിച്ചു. കെ മുഹമ്മദാലി, സി ജി പ്രത്യുഷ്, വി ഹാരിസ് കെ.എം ഫ്രാന്‍സിസ്, ബീന രതീഷ് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍