പ്ലാസ്റ്റിക് സംസ്കരണം ജില്ലയുടെ പ്രഥമ പ്ലാന്റിന് നാളെ തുടക്കം
പ്ലാസ്റ്റിക് സംസ്കരണത്തിന് ജില്ല പുതിയ മുന്നേറ്റത്തിനൊരുങ്ങുന്നു. ജില്ലയിലെ ആദ്യത്തെ പ്ലാസ്റ്റിക് പൊടിക്കല്‍ യൂണിറ്റിന് മീനങ്ങാടിയില്‍ നാളെ (ജനുവരി 30) തുടക്കമാകും. വീടുകളിലെത്തി ഹരിത കര്‍മ്മ സേന പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങള്‍ ആദ്യഘട്ടത്തില്‍ ശേഖരിക്കും. കഴുകി വൃത്തിയാക്കിയ ഉണക്കിയ പ്ലാസ്റ്റിക്കാണ് ശേഖരിക്കുക. മറ്റു അജൈവ മാലിന്യങ്ങളായ ഇ വേസ്റ്റ്, തുടങ്ങിയവ സേനാംഗങ്ങള്‍ ശേഖരിക്കും. ഇങ്ങനെ ശേഖരിക്കുന്നതിന് ചെറിയൊരു തുക യൂസര്‍ ഫീസും വീടുകളില്‍ നിന്ന് ഈടാക്കും. ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മീനങ്ങാടിയിലെ പ്ലാന്റില്‍ പൊടിച്ചതിനു ശേഷം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ അധീനതയിലുള്ള റോഡ് നിര്‍മ്മാണത്തിനായി ഉപയോഗിക്കും. ഇത്തരത്തില്‍ റോഡ് ടാറിങ്ങിന് ഇരുപത് ശതമാനം പൊടിച്ച പ്ലാസ്റ്റിക് ഉപയോഗിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്.
ഒരോ ബ്ലോക്കിലും പ്ലാസ്റ്റിക് ശേഖരണ സംവിധാനം ഒരുക്കും. ശേഖരിക്കപ്പെടുന്ന അജൈവ മാലിന്യങ്ങള്‍ പഞ്ചായത്ത് വകുപ്പിന് കീഴിലുള്ള ക്ലീന്‍ കേരള കമ്പനി വഴിയാണ് സംസ്കരണ യൂണിറ്റിലേക്ക് എത്തിക്കുക. ജില്ലയില്‍ 15 പഞ്ചായത്തുകളില്‍ മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്ററുകള്‍ തയ്യാറായി വരുന്നു. മീനങ്ങാടി പഞ്ചായത്തില്‍ പ്രത്യേക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പ്ലാന്റ് സ്ഥാപിക്കുന്നത്. മുട്ടില്‍ ഗ്രാമ പഞ്ചായത്ത് വാങ്ങിയ പ്ലാന്റ് താല്‍ക്കാലികമായി മീനങ്ങാടിയില്‍ സ്ഥാപിച്ചാണ് ജില്ലയ്ക്കാകെ മാതൃകയായ പദ്ധതി പരിചയപ്പെടുത്തുന്നത്.
മീനങ്ങാടി ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ രാവിലെ 10.30 ന് ജില്ലാ കളക്ടര്‍ എസ്.സുഹാസ് പ്ലാന്റ് ഉദ്ഘാടനം ചെയ്യും. ജില്ലയില്‍ അജൈവ മാലിന്യ സംസ്കരണത്തിന് ത്രിതല പഞ്ചായത്തുകളുടെയും ഹരിത കേരള മിഷന്റെയും ജില്ലാ ശുചിത്വ മിഷന്രെയും കുടുംബശ്രീയുടെയും സംയുക്താഭിമുഖ്യത്തില്‍ ജനകീയ കൂട്ടായ്മയിലൂടെയാണ് പ്ലാസ്റ്റിക് സംസ്കരണ സംവിധാനം ഒരുക്കുന്നത്. മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീനാ വിജയന് അദ്ധ്യക്ഷത വഹിക്കും. സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതാശശി, ഗ്രാമ പഞ്ചായത്ത് അസോസിയേഷന് പ്രസിഡന്റ് പി.എം.നാസര്‍, ജില്ലാ പഞ്ചായത്തംഗം ഓമന ടീച്ചര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍