അനുഷ്ഠാന കലയായ പടയണിക്ക് വേണ്ടി മാനന്തവാടി ഒരുങ്ങുന്നു; സാംസ്കാരികോത്സവത്തിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം ആറ് മണിക്ക് മാനന്തവാടി ടൗണ്‍ഹാള്‍ പരിസരത്ത് പടയണി അരങ്ങേറും
കേരളത്തിന്റെ പ്രാചീന സംസ്കാരത്തിന്റെ പ്രതീകങ്ങളിലൊന്നായി ഭഗവതി ക്ഷേത്രങ്ങളില്‍ അവതരിപ്പിച്ചുവരുന്ന ഒരു അനുഷ്ഠാനകലയായ പടയണി ഇന്ന് വൈകുന്നേരം മാനന്തവാടിയില്‍ അരങ്ങേറും. കവുങ്ങിന്‍പാളകളില്‍ നിര്‍മ്മിച്ച ചെറുതും വലുതുമായ അനേകം കോലങ്ങളേന്തി തപ്പ്, കൈമണി, ചെണ്ട തുടങ്ങിയ വാദ്യങ്ങളുടെ ശബ്ദമേളങ്ങള്‍ക്കിടയില്‍ തീച്ചൂട്ടുകളുടേയും പന്തങ്ങളുടേയും വെളിച്ചത്തില്‍ തുള്ളിയുറയുന്നതാണ് ഇതിന്റെ അവതരണരീതി. പത്തനംതിട്ട നാരങ്ങാനം പൈതൃകകളരി സംഘമാണ് പടയണി അവതരിപ്പിക്കുന്നത്.
പടയണിക്ക് പടേനി എന്നും ഇതിനു വിളിപ്പേരുണ്ട്. വിളവെടുപ്പിനോടനുബന്ധിച്ച് ആണ് ഇത് നടത്തിവരുന്നത്. ഒരു ഗ്രാമത്തിലെ മൊത്തം ജനങ്ങളെയും വസൂരിയില്‍ നിന്നും മറ്റും രക്ഷിക്കുന്നതിനായാണ് ഇത് നടത്തിവരുന്നത് എന്നതിനാല്‍ നാനാജാതിമതസ്ഥരുടേയും പങ്കാളിത്തം പടയണിയില്‍ കാണുവാനാകും. കവുങ്ങിന്‍പാളകളില്‍ നിര്‍മ്മിച്ച ചെറുതും വലുതുമായ അനേകം കോലങ്ങളേന്തി തപ്പ്, കൈമണി, ചെണ്ട തുടങ്ങിയ വാദ്യങ്ങളുടെ ശബ്ദമേളങ്ങള്‍ക്കിടയില്‍ തീച്ചൂട്ടുകളുടേയും പന്തങ്ങളുടേയും വെളിച്ചത്തില്‍ തുള്ളിയുറയുന്നതാണ് ഇതിന്റെ അവതരണരീതി. പ്രധാനമായും ഭദ്രകാളി ക്ഷേത്രത്തില്‍, കാവുകളില്‍ എന്നിവിടങ്ങളില്‍ ആണ് പടയണി നടക്കുന്നത്. മധ്യ തിരുവിതാംകൂറിലെ പത്തനംതിട്ട, കോട്ടയം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളിലായി പരന്നുകിടക്കുന്ന പ്രദേശങ്ങളില്‍ പടയണി നടത്താറുണ്ട്. പടയണിക്കു വടക്കന്‍ മലബാറിലെ തെയ്യങ്ങളുമായി സാമ്യം ഉണ്ട് . വസൂരിപോലെയുള്ള സാംക്രമികരോഗങ്ങളില്‍ നിന്നു രക്ഷിക്കാന്‍ ദേവീപ്രീതിക്കായി മറുതക്കോലവും ഇഷ്ടസന്താനലാഭത്തിനു ദേവീപ്രസാദത്തിനായി കാലാരിക്കോലവും രാത്രികാലങ്ങളിലെ ഭയംമൂലമുണ്ടായിത്തീരുന്ന രോഗങ്ങളുടെ ശമനത്തിനായി മാടന്‍കോലവും കെട്ടുന്നു. യുദ്ധവിന്യാസത്തെക്കുറിയ്ക്കുന്ന പടശ്രേണി എന്ന പദത്തില്‍ നിന്നും ഉത്ഭവിച്ചതാണ് പടയണി അഥവാ പടേനി.
അസുരചക്രവര്‍ത്തിയായ ദാരികനെ ശിവപുത്രിയായ ഭദ്രകാളി നിഗ്രഹിക്കുന്നതുമായി ബന്ധപ്പെട്ടാണ് പടയണിയുടെ ഐതിഹ്യകഥ. അസുരചക്രവര്‍ത്തിയായ ദാരികനെ അടക്കിനിര്‍ത്താന്‍ കഴിയാത്ത ദേവന്മാര്, മഹാവിഷ്ണുവിന്റെ നിര്‍ദ്ദേശപ്രകാരം ശിവഭഗവാനെ അഭയം പ്രാപിച്ചു. ദാരിക നിഗ്രഹത്തിന് ഭദ്രകാളിയെ നിയോഗിക്കാന്‍ ശിവന് തീരുമാനിച്ചു. ബ്രഹ്മാവ് ഉപദേശിച്ചു കൊടുത്ത മൃത്യുഞ്ജയ മന്ത്രമായിരുന്നു അസുരരാജാവിന്റെ അജയ്യതയ്ക്ക് കാരണം. ഇത് ദാരികപത്നി യുദ്ധസമയങ്ങളില്‍ ഉരുക്കഴിച്ചുകൊണ്ടിരിക്കുന്നതിനാലായിരുന്നു ദാരികനെ വധിക്കാന്‍ ആര്‍ക്കുമാകാഞ്ഞത്. ദാരികനുമായി യുദ്ധത്തിലേര്‍പ്പെട്ട ഭദ്രകാളിക്ക് അദ്ദേഹത്തെ കീഴ്പ്പെടുത്താന്‍ ആദ്യം കഴിഞ്ഞില്ല. മൃത്യഞ്ജയമന്ത്രം മറ്റൊരാള്‍ക്കു ദാരികന്റെ ഭാര്യ ഉപദേശിച്ചു കൊടുത്താല്‍ അതിന്റെ ശക്തി നശിക്കുമെന്ന് ബ്രഹ്മാവ് അസുരരാജാവിനോട് പറഞ്ഞിരുന്നു. ഇതു മനസ്സിലാക്കിയ ശിവപത്നി ശ്രീപാര്‍വതി ബ്രാഹ്മണസ്ത്രീയുടെ വേഷത്തിലെത്തി പരിചാരിക ചമഞ്ഞ് മൃത്യഞ്ജയമന്ത്രം ദാരികന്റെ പത്നിയില്‍ നിന്ന് സായത്തമാക്കി. ഇതോടെ ദാരികനെ തോല്പിക്കാന് ഭദ്രകാളിക്ക് ആയി.
പാതാളത്തില്‍ അഭയം തേടിയ ദാരികന്റെ തലയറത്ത് രക്താഭിഷിക്തയായ കാളിക്ക് കോപമടങ്ങിയില്ല. അതുണ്ടാക്കാമായിരുന്ന ഭവിഷ്യത്തുകള്‍ മനസ്സിലാക്കിയ ശിവന് അവര്‍ക്ക് വഴിയില്‍ കിടന്ന് മാര്‍ഗ്ഗതടസം സൃഷ്ടിച്ചു. അതിനും കാളിയെ തടയാനായില്ല. പിന്നീട് ശ്രീമുരുകനെ കാളിയെ അടക്കിനിര്‍ത്താന്‍ ശിവന് നിയോഗിച്ചു. മുരുകനും അതിന് കഴിഞ്ഞില്ല. ഒടുവില്‍ ഒരിടത്തും പഠിക്കാത്തതും അപ്പോള്‍ തോന്നിയതുമായ ഒരു വിദ്യ പ്രയോഗിക്കാന്‍ മുരുകന് നിശ്ചയിച്ചു. അതനുസരിച്ച് പ്രകൃതിയില്‍ നിന്നും പരിസരങ്ങളില്‍ നിന്നും കൈയെത്തിയെടുത്ത പച്ചിലച്ചാറ്, ചെഞ്ചാറ്, മഞ്ഞള്‍, കരിക്കട്ടകള്‍, വിവിധ വര്‍ണ്ണങ്ങളിലുള്ള ചുണ്ണാമ്പു കല്ലുകള്‍ എന്നിവ ചാലിച്ചെടുത്ത ചായക്കൂട്ടുകളാല്‍ കമുകിന് പാളകളില്‍ വരച്ചുണ്ടാക്കിയ വൈവിദ്ധ്യമാര്‍ന്ന കോലങ്ങള്‍കൊണ്ട് സ്വന്തശരീരം മറച്ചുപിടിച്ച് രൗദ്രരൂപീണിയായ കാളിയുടെ മുമ്പില്‍ തുള്ളുകയുണ്ടായി.(കോലം കെട്ടിയുള്ള ഈ തുള്ളല്‍ നടത്തിയത് ശിവന്റെ ഭൂതഗണങ്ങളായ നന്ദികേശന്, രുരു, കുണ്ഡോദന്‍ എന്നിവരാണെന്നും ഐതിഹ്യമുണ്ട്).ശ്രീമുരുകന്റെ മെയ്യിലെയും ശിരസ്സിലെയും കോലങ്ങള്‍കണ്ട ഭദ്രകാളി അത്ഭുതം കൂറുകയും ശ്രദ്ധ അതില്‍ ഏകാഗ്രമാക്കുകയാല്‍ ക്രമേണ കലി അടങ്ങുകയും കോപം ആറിത്തണുക്കുകയും ചെയ്തത്രേ.ഇതിനെ അനുസ്മരിച്ചാണ് പടയണിക്കോലങ്ങള്‍ കെട്ടുന്നത് എന്നാണ് ഐതിഹ്യം.വയനാട്ടില്‍ അത്രയധികം പ്രചാരമില്ലാത്ത പടയണി മാനന്തവാടിയില്‍ അറങ്ങേറുമ്പോള് ദൃക്സാക്ഷികള്‍ക്ക് അതൊരു നവ്യാനുഭവമാകുമെന്നുറപ്പാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍