മെന്റര്‍ ടീച്ചര്‍ നിയമനം വൈകുന്നു; പ്രതിഷേധവുമായി ഉദ്യോഗാര്‍ത്ഥികള്‍
മാനന്തവാടി: സ്‌കൂള്‍ തുറന്ന് രണ്ടുമാസം പിന്നിട്ടിട്ടും മെന്റര്‍ ടീച്ചര്‍ തസ്തികയിലേക്കുള്ള പരീക്ഷയും ഇന്റര്‍വ്യൂവും പൂര്‍ത്തിയായിട്ടും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാത്തതില്‍ വ്യാപക പ്രതിഷേധം ഉയരുന്നു. വയനാട് ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ് എല്‍.പി. സ്‌കൂളുകളിലായി ഏകദേശം 241 ഒഴിവുകളുള്ള മെന്റര്‍ ടീച്ചര്‍ നിയമനം അനിശ്ചിതത്വത്തില്‍ തുടരുന്നത് ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസത്തെ ഗുരുതരമായി ബാധിക്കുകയാണെന്ന് ഉദ്യോഗാര്‍ത്ഥികളും സാമൂഹിക പ്രവര്‍ത്തകരും ആരോപിച്ചു.
അതിദുര്‍ബല ആദിവാസി വിഭാഗങ്ങളായ അടിയ, പണിയ, കാട്ടുനായ്ക്ക, ഊരാളി, വെട്ടുകുറുമ തുടങ്ങിയ സമൂഹങ്ങളിലെ ഒന്നാം ക്ലാസില്‍ പ്രവേശിക്കുന്ന കുട്ടികള്‍ക്ക് അവരുടെ മാതൃഭാഷയിലും സാംസ്‌കാരിക പശ്ചാത്തലത്തിലും പിന്തുണ നല്‍കുന്നതിനുള്ള പ്രധാന സംവിധാനമാണ് മെന്റര്‍ ടീച്ചര്‍ പദ്ധതി. സ്‌കൂളും കുട്ടിയും തമ്മിലുള്ള ആദ്യത്തെ ആശയവിനിമയ പാലമായാണ് മെന്റര്‍ ടീച്ചര്‍മാരെ കണക്കാക്കുന്നത്.
എന്നാല്‍ നിയമനം വൈകുന്നതിനാല്‍ നിരവധി സ്‌കൂളുകളില്‍ ഈ സംവിധാനം നിലവില്‍ ഇല്ല. ഇതുമൂലം ഭാഷാപരമായ ബുദ്ധിമുട്ടുകള്‍ നേരിടുന്ന കുട്ടികള്‍ സ്‌കൂളുമായി ഇണങ്ങാന്‍ പ്രയാസപ്പെടുന്നതായും ചിലര്‍ പഠനം പോലും ഉപേക്ഷിക്കുന്ന സാഹചര്യമാണ് രൂപപ്പെടുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. മതിയായ വസ്ത്രങ്ങളുടെ അഭാവം, പഠനസാമഗ്രികളുടെ കുറവ്, യാത്രാസൗകര്യങ്ങളുടെ അപര്യാപ്തത, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് തുടങ്ങിയ അടിസ്ഥാന രേഖകളില്ലായ്മ എന്നിവയും ആദിവാസി കുടുംബങ്ങളെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നുണ്ട്.
പരീക്ഷയും ഇന്റര്‍വ്യൂവും പൂര്‍ത്തിയായിട്ടും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാത്തതിന്റെ കാരണം സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു. ഈ കാലതാമസത്തിന്റെ യഥാര്‍ത്ഥ ഇരകള്‍ ഉദ്യോഗാര്‍ത്ഥികള്‍ മാത്രമല്ല, സ്വന്തം ഭാഷയില്‍ പിന്തുണ നല്‍കാന്‍ ഒരാളെ കാത്തിരിക്കുന്ന നിഷ്‌കളങ്കരായ ആദിവാസി കുട്ടികളാണെന്നും അവര്‍ പറഞ്ഞു.
ഒരു അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ ലഭിക്കേണ്ട പഠനപിന്തുണ നഷ്ടപ്പെട്ടാല്‍ പിന്നീട് അത് പൂര്‍ണമായി പരിഹരിക്കാനാവില്ലെന്നും അതിനാല്‍ മെന്റര്‍ ടീച്ചര്‍ റാങ്ക് ലിസ്റ്റ് അടിയന്തരമായി പ്രസിദ്ധീകരിച്ച് എല്ലാ ഒഴിവുകളിലും നിയമനം പൂര്‍ത്തിയാക്കണമെന്നും പട്ടികവര്‍ഗ വികസന വകുപ്പിനോടും സംസ്ഥാന സര്‍ക്കാരിനോടും ബന്ധപ്പെട്ടവര്‍ ആവശ്യപ്പെട്ടു.
'ഓരോ ദിവസത്തെ കാലതാമസവും ഒരു ആദിവാസി കുട്ടിയുടെ പഠനാവകാശത്തോടുള്ള അനീതിയാണ്. ഇനിയും വൈകാതെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം' എന്ന ആവശ്യം ശക്തമാകുകയാണ്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
