ഒരേ ബെഞ്ചില്‍ ഒരേ സ്വപ്നം: പ്രീസ്‌കൂള്‍ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കി അമ്മയും മകളും
മീനങ്ങാടി: വിദൂര വിദ്യാഭ്യാസ രംഗത്ത് കേരളം എഴുതിച്ചേര്‍ത്ത പുതിയ ചരിത്രത്തിന്റെ ഭാഗമായി, സ്‌കോള്‍ കേരളയുടെ (സ്‌റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ ഓപ്പണ്‍ ലൈഫ് ലോങ് എഡുക്കേഷന്‍) ഗവണ്‍മെന്റ് അംഗീകൃത ആയപരിശീലനം വിജയകരമായി പൂര്‍ത്തിയാക്കി സുല്‍ത്ത ാന്‍ബത്തേരിയിലെ അമ്മയും മകളും ശ്രദ്ധേയരാകുന്നു. ഗിരിജയും സിവില്‍ എഞ്ചിനീയറിങ്ങ് വിദ്യാര്‍ത്ഥിനിയായ മകള്‍ പൂജ വേണുവുമാണ് ഒരേ ബെഞ്ചില്‍ ഇരുന്ന് ഒരേ സ്വപ്നം പങ്കുവെച്ച് ഈ നേട്ടം കൈവരിച്ചത്.
2025 മാര്‍ച്ച് മാസത്തില്‍ കേരള വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ സ്‌കോള്‍ കേരള ആദ്യമായി ആയപരിശീലന കോഴ്‌സ് ആരംഭിച്ചപ്പോള്‍, പഠനത്തോടുള്ള അടങ്ങാത്ത താല്പര്യത്തോടെ ഗിരിജ ഈ കോഴ്‌സില്‍ ചേര്‍ന്നു. ക്ലാസുകളില്‍ നിന്നുള്ള അനുഭവങ്ങളും പഠനവിഷയങ്ങളും വീട്ടിലെത്തിയ ശേഷം മകളോട് പങ്കുവെച്ചപ്പോഴാണ്, അമ്മയോടൊപ്പം തന്നെ ഈ കോഴ്‌സ് പഠിക്കണമെന്ന ആഗ്രഹം പൂജ വേണുവിന്റെ മനസ്സില്‍ മുളച്ചത്. അങ്ങനെ, അമ്മയും മകളും ഒരേ ലക്ഷ്യത്തോടെ ഒരേ ക്ലാസ്മുറിയില്‍ എത്തി.
കഴിഞ്ഞ വര്‍ഷം ജി.എച്ച്.എസ്.എസ് മീനങ്ങാടിയില്‍ ശനി,ഞായര്‍ ദിവസങ്ങളിലായി നടന്ന ആറുമാസത്തെ കോഴ്‌സിലാണ് ഇരുവരും പരിശീലനം പൂര്‍ത്തിയാക്കിയത്. ഇതേ കാലയളവില്‍ തന്നെ പൂജ വേണു സുല്‍ത്താന്‍ബത്തേരി ഗവണ്‍മെന്റ് വനിത ടി.ടി.ഐ., ചുള്ളിയോട് എന്ന സ്ഥാപനത്തില്‍ ഒന്നാം വര്‍ഷ എഞ്ചിനീയറിങ്ങ് പഠനം തുടരുന്ന വിദ്യാര്‍ത്ഥിനിയുമാണ്.
പ്രീസ്‌കൂള്‍ മേഖലയിലെ സേവനത്തോടുള്ള സ്‌നേഹവും കുട്ടികളുടെ ഭാവി രൂപപ്പെടുത്താനുള്ള ആഗ്രഹവുമാണ് ഇരുവരെയും ഈ കോഴ്‌സിലേക്ക് നയിച്ചത്. പഠനത്തിന് പ്രായമോ തലമുറ വ്യത്യാസങ്ങളോ തടസ്സമല്ലെന്ന സന്ദേശം സമൂഹത്തിന് നല്‍കുന്ന ഈ അമ്മയും മകളും, പുതിയ തലമുറയിലെ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒരുപോലെ പ്രചോദനമായി മാറുകയാണ്.
വിദ്യാഭ്യാസം കുടുംബത്തിനുള്ളില്‍ ഒരു സംയുക്ത യാത്രയാകുമ്പോള്‍ അതിന് ഉണ്ടാകുന്ന ശക്തിയും സൗന്ദര്യവും തെളിയിക്കുന്നതാണ് ബത്തേരിയിലെ ഈ അമ്മ–മകള്‍ കൂട്ടുകെട്ടിന്റെ വിജയം.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
