രണ്ട് വയസ്സുകാരന്‍ വിഴുങ്ങിയ അഞ്ച് ബാറ്ററികള്‍ എന്‍ഡോസ്‌കോപ്പിയിലൂടെ സുരക്ഷിതമായി പുറത്തെടുത്തു
മേപ്പാടി: രണ്ട് വയസ്സുകാരന്‍ വിഴുങ്ങിയ അഞ്ച് ബാറ്ററികള്‍ സമയബന്ധിതമായ എന്‍ഡോസ്‌കോപ്പി നടപടിയിലൂടെ വിജയകരമായി പുറത്തെടുത്ത് ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് ഗാസ്‌ട്രോ എന്ററോളജി വിഭാഗം കുട്ടിയുടെ ജീവന്‍ രക്ഷിച്ചു.
ബത്തേരി മൂലങ്കാവ് സ്വദേശികളായ മാതാപിതാക്കളുടെ മകന്‍ കളിക്കുന്നതിനിടെ കളിപ്പാട്ടത്തിലെ ബാറ്ററികള്‍ വായിലിട്ടതാണ് അപകടത്തിന് കാരണമെന്ന് വീട്ടുകാര്‍ അറിയിച്ചു. ബാറ്ററികള്‍ വിഴുങ്ങുന്നത് നേരില്‍ കണ്ടതോടെ വീട്ടുകാര്‍ വൈകാതെ ഇടപെട്ട് കുട്ടിയെ ഉടന്‍ തന്നെ മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയായിരുന്നു.
ഗാസ്‌ട്രോ എന്ററോളജി വിഭാഗം സ്‌പെഷ്യലിസ്റ്റ് ഡോ. സൂര്യനാരായണ നടത്തിയ എന്‍ഡോസ്‌കോപ്പി നടപടിയിലൂടെയാണ് ബാറ്ററികള്‍ സുരക്ഷിതമായി പുറത്തെടുത്തത്. വയറ്റിലെ ശക്തമായ അസിഡിക് പ്രവര്‍ത്തനത്തിന്റെ ഫലമായി ബാറ്ററികള്‍ പൊട്ടിപ്പോകാനുള്ള സാധ്യത വളരെ കൂടുതലാണെന്നും, അങ്ങനെ സംഭവിച്ചാല്‍ ബാറ്ററിയില്‍ നിന്നു പുറന്തള്ളപ്പെടുന്ന രാസവസ്തുക്കള്‍ കുടല്‍, കരള്‍ തുടങ്ങിയ പ്രധാന അവയവങ്ങള്‍ക്ക് ഗുരുതരമായ ക്ഷതം ഉണ്ടാക്കുമെന്നും ഡോക്ടര്‍ വ്യക്തമാക്കി. അത്തരമൊരു സാഹചര്യത്തില്‍ എന്‍ഡോസ്‌കോപ്പിയിലൂടെ ബാറ്ററികള്‍ പുറത്തെടുക്കാന്‍ സാധിക്കാതെ പോയാല്‍ അത് കുട്ടിയുടെ ജീവന് തന്നെ ഭീഷണിയായേക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
സമയബന്ധിതമായ ചികിത്സ ലഭിച്ചതിനാലാണ് വലിയ അപകടം ഒഴിവാക്കാന്‍ സാധിച്ചതെന്നും, നിലവില്‍ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതര്‍ അറിയിച്ചു.
ഇത്തരം അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി കുട്ടികള്‍ക്ക് അവരുടെ പ്രായത്തിന് അനുയോജ്യമായ കളിപ്പാട്ടങ്ങള്‍ മാത്രം നല്‍കണമെന്നും, കളിക്കുന്ന സമയങ്ങളില്‍ കുട്ടികള്‍ എപ്പോഴും മുതിര്‍ന്നവരുടെ കര്‍ശന മേല്‍നോട്ടത്തില്‍ ആയിരിക്കണമെന്നും ഡോക്ടര്‍മാര്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഉദര കരള്‍ രോഗവിഭാഗത്തിലെ ഡോ. അഖില്‍, ഡോ. അഞ്ജന എന്നിവരും ഈ ചികിത്സാ നടപടിയ്ക്ക് പിന്തുണ നല്‍കി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
