മൂന്നരപ്പതിറ്റാണ്ടിന്റെ പാര്‍ട്ടി ബന്ധത്തിന് വിരാമം; സിപിഎം വിടുന്നതായി മുതിര്‍ന്ന നേതാവ് എ.വി ജയന്‍
കല്‍പ്പറ്റ: വയനാട്ടിലെ സിപിഐ എം പാര്‍ട്ടി നേതൃത്വത്തിനെതിരെ പ്രത്യക്ഷ നിലപാട് സ്വീകരിച്ചു കൊണ്ട് ഒടുവില്‍ ജില്ലയിലെ മുതിര്‍ന്ന സിപിഐഎം നേതാവ് എ വി ജയന്‍ പാര്‍ട്ടി വിട്ടു. സിപിഐഎമ്മില്‍ ഇനിയും തുടര്‍ന്ന് പോകാന്‍ കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്നും ജില്ലാ സമ്മേളനം മുതല്‍ ഒരു വിഭാഗം തന്നെ വേട്ടയാടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു വിഭാഗത്തിനെതിരായ വിമര്‍ശനങ്ങളാണ് തനിക്കെതിരായ വേട്ടയാടലിന് കാരണമെന്നും എവി ജയന്‍ ആരോപിക്കുന്നു. സംഘടനാ സംവിധാനത്തില്‍ നിന്നുമാണ് മാറി നില്‍ക്കുന്നതെന്നും പൂതാടി ഗ്രാമപഞ്ചായത്തംഗം എന്ന നിലയില്‍ തന്റെ പൊതുപ്രവര്‍ത്തനം തുടരുമെന്നും അദ്ദേഹം പറഞ്ഞു. പൂതാടിയുള്‍പ്പെടെയുള്ള മേഖലകളില്‍ പാര്‍ട്ടി കെട്ടിപടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചയാളും കര്‍ഷക സംഘം വയനാട്ജില്ലാ മുന്‍ പ്രസിഡന്റുമായ ജയന്റെ നിലപാട് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ പാര്‍ട്ടിക്ക് തലവേദനയാകുമെന്നുറപ്പാണ്.
ഏറെനാളായി വയനാട് ജില്ലയിലെ സിപിഐഎമ്മില്‍ നിലനില്‍ക്കുന്ന ഉള്‍പ്പാര്‍ട്ടി പോരാണ് എവി ജയന്റെ പാര്‍ട്ടി വിടലിലൂടെ പരസ്യമായതെന്നാണ് പുറത്ത് വരുന്ന സൂചനകള്‍. കഴിഞ്ഞ മൂന്നരപതിറ്റാണ്ട് കാലം പൂര്‍ണ്ണമായും പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചു. പാര്‍ട്ടിയില്‍ ഭീഷണിയുടെ സ്വരത്തിലാണ് തീരുമാനങ്ങളെടുക്കുന്നത്. തന്നെവേട്ടയാടാന്‍ വേണ്ടി പാര്‍ട്ടിക്കുള്ളിലെ ചിലര്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വിവരം ചോര്‍ത്തി നല്‍കി. ഇത്തരത്തിലുള്ള ആസൂത്രിതമായ അട്ടിമറികള്‍ സിപിഐഎമ്മിന് ഒരിക്കലും ഗുണം ചെയ്യില്ലെന്നും എവി ജയന്‍ കൂട്ടിച്ചേര്‍ത്തു.
സി പി എമ്മിനെ പോലുള്ള ഒരു പാര്‍ടി നിലനില്‍ക്കേണ്ടത് സംസ്ഥാനത്ത് അനിവാര്യമാണെന്നും, താന്‍ പാര്‍ട്ടിയെ വെല്ലുവിളിക്കുകയല്ല, എളിമയോടെ വിട്ടു നില്‍ക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
