കടുവയെ സ്‌പോട്ട് ചെയ്തതായി വനം വകുപ്പ്
പനമരം/ കണിയാമ്പറ്റ: പനമരം കണിയാമ്പറ്റ പഞ്ചായത്തുകളിലെ വിവിധ ജനവാസ മേഖലകളില്‍ ആശങ്കയുയര്‍ത്തി കടുവയുടെ സഞ്ചാരം തുടരുന്നു. ഉച്ചയോടെ ചീക്കല്ലൂര്‍ ഭാഗത്ത് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതായി വനം വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി ഈ പ്രദേശത്ത് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഇതിനോടനുബന്ധിച്ച് പനമരംമേച്ചേരിചീക്കല്ലൂര്‍ റോഡിലൂടെയുള്ള ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചിട്ടുണ്ട്. അടുത്തടുത്ത പ്രദേശങ്ങളിലേക്ക് മാറി മാറി സഞ്ചരിക്കുന്നതിനാല്‍ കൃത്യമായി കടുവയെ ലൊക്കേറ്റ് ചെയ്യാനും പ്രയാസം നേരിടുന്നുണ്ടായിരുന്നു. അതിനിടെ അവിടെയും ഇവിടെയും കടുവയെ കണ്ടതായി വാട്‌സാപ്പില്‍ പ്രചരിക്കുന്നതും നാട്ടുകാരില്‍ ആശങ്ക വളര്‍ത്തുന്നുണ്ട്. നിലവില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞയുടെ സമയം 12 മണിക്ക് അവസാനിച്ചിട്ടുണ്ട്. പുതിയ ഡിവിഷനുകള്‍ കൂട്ടിച്ചേര്‍ത്ത്വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിക്കും.ഇതിനിടെ ഡോണില്‍ പതിഞ്ഞ കടുവ ഡബ്ല്യു 112 ആണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. ഏകദേശം അഞ്ച് വയസോളം പ്രായമുള്ള ആണ്‍കടുവയാണിത്.
കല്‍പ്പറ്റ, ബേഗൂര്‍, വെള്ളമുണ്ട റെയ്ഞ്ച് ഓഫീസുകളില്‍നിന്നുള്ള ജീവനക്കാര്‍ പ്രദേശത്തു ക്യാംപ് ചെയ്യുന്നുണ്ട്. മാനന്തവാടി, കല്‍പറ്റ എന്നിവിടങ്ങളില്‍നിന്നുള്ള ആര്‍ആര്‍ടി സംഘവും സ്ഥലത്തുണ്ട്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
