കന്നിയങ്കത്തില്‍ അനുജനെ തോല്‍പ്പിച്ച് ജ്യേഷ്ഠന്‍ !
മാനന്തവാടി: സഹോദരങ്ങള്‍ പരസ്പരം മത്സരിച്ച മാനന്തവാടി നഗരസഭ ചെറ്റപ്പാലം ഡിവിഷനില്‍ അനുജനെ തോല്‍പ്പിച്ച് ജ്യേഷ്ഠന്‍ വിജയക്കൊടി പാറിച്ചു. മുസ്‌ലിം ലീഗിന് വേണ്ടി മത്സരിച്ച സി കുഞ്ഞബ്ദുള്ളയാണ് എല്‍ഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച തന്റെ അനുജന്‍ സി അബൂട്ടിയെ പരാജയപ്പെടുത്തിയത്. 350 വോട്ടുകള്‍ നേടിയ കുഞ്ഞബ്ദുള്ള 25 വോട്ടുകള്‍ക്കാണ് അനുജനെ തോല്‍പ്പിച്ചത്. കുഞ്ഞബ്ദുള്ളക്കിത് കന്നിയങ്കമായിരുന്നെങ്കിലും രണ്ടു തവണ തെരഞ്ഞെടുപ്പില്‍ മത്സരിച്ച അനുഭവപരിചയം ആബുട്ടിക്ക് ഉണ്ടായിരുന്നു.
1967ല്‍ മാനന്തവാടി ഗവ. ഹൈസ്‌കൂളില്‍ എംഎസ്എഫ് യൂണിറ്റ് സെക്രട്ടറിയായാണ് കുഞ്ഞബ്ള്ളയുടെ രാഷ്ട്രീയ പ്രവേശനം. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കാല്‍നൂറ്റാണ്ടായി മാനന്തവാടി ടൗണ്‍ ചുമട്ടുതൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനറും ക്ഷേമനിധി ബോര്‍ഡംഗവുമാണ്. മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി, ചുമട്ടു തൊഴിലാളി ഫെഡറേഷന്‍ (എസ്ടിയു) സംസ്ഥാന സെക്രട്ടറി എന്നീനിലകളിലും പ്രവര്‍ത്തിക്കുന്നുണ്ട്.
1980 മുതല്‍ സിപിഐഎമ്മിന്‍ സജീവ പ്രവര്‍ത്തകനാണ് അബൂട്ടി. 1992ല്‍ പാര്‍ട്ടി അംഗത്വം നേടി. മാനന്തവാടി ഗ്രാമപഞ്ചായത്തായിരുന്നപ്പോഴും കഴിഞ്ഞ നഗരസഭാ തെരഞ്ഞെടുപ്പിലും മത്സരിച്ചെങ്കിലും ആബുട്ടി പരാജയപ്പെട്ടു. നിലവില്‍ സിപിഐഎം മാനന്തവാടി ടൗണ്‍ ബ്രാഞ്ചംഗമാണ്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
