പിടികൂടിയാല്‍ എല്ലാം തീര്‍ന്നു.. പിന്നൊന്നും നോക്കീല്ലാ..രണ്ടുംകല്‍പ്പിച്ച് കാര്‍ മുന്നോട്ടെടുത്തുപിടിക്കപ്പെട്ടാല്‍ അവന്‍മാര്‍ വെച്ചേക്കില്ല...! കര്‍ണ്ണാടക യാത്രക്കിടെ അക്രമകാരികളില്‍ നിന്നും ര

പുല്‍പ്പള്ളി:പെരിക്കല്ലൂര്‍ സ്വദേശികളായ സ്ത്രീകളും കുഞ്ഞുങ്ങളടക്കമുള്ള പത്തോളം പേരുമായി കര്‍ണ്ണാടകയില്‍ നിന്ന് വയനാട് റൂട്ടില്‍ വരികയായിരുന്ന ടാക്‌സി കാര്‍ ഇന്നലെ അര്‍ദ്ധരാത്രിയില്‍ കൊള്ളസംഘം ആക്രമിച്ചു. ഗോണികുപ്പ കഴിഞ്ഞ് കുറച്ച് ദൂരം പിന്നിട്ടപ്പോഴാണ് സംഭവം. സംഘത്തിന്റെ കയ്യില്‍നിന്നും കഷ്ടിച്ചാണ് തങ്ങള്‍ രക്ഷപ്പെട്ടതെന്ന് ടാക്‌സി ഡ്രൈവര്‍ റഷീദ് ഓപ്പണ്‍ ന്യൂസറോട് പറഞ്ഞു.ഇന്നലെ അര്‍ധരാത്രിയിലുണ്ടായ സംഭവത്തെപറ്റി ഓര്‍ക്കാന്‍ പോലും റഷീദിന് ഇഷ്ടമില്ല. മരണത്തെ മുഖാമുഖം കണ്ടനിമിഷങ്ങളായിരുന്നു അതെന്ന് റഷീദ് പറയുന്നു. പെരിക്കല്ലൂരിലുള്ള യാത്രക്കാരെയുംകൊണ്ട് മൈസൂര്‍ കറങ്ങിയതിനുശേഷം തിരികെ വരുന്ന സമയത്താണ് കൊള്ളസംഘം തങ്ങളെ ആക്രമിച്ചതെന്ന് റഷീദ് പറയുന്നു. ഗോണികുപ്പ കഴിഞ്ഞ് കുറച്ച് കിലോമീറററുകള്‍ സഞ്ചരിച്ചപ്പോള്‍ റോഡിന്റെ ഒത്ത നടുക്കായി ഒരു കാര്‍ നിര്‍ത്തിയിട്ട നിലയില്‍ കണ്ടു. കാറിന്റെ നാല് ഡോറുകളും, ഡിക്കിയും തുറന്നുവെച്ചിരിക്കുകയായിരുന്നു. രണ്ട് യുവാക്കള്‍ മുന്‍വശത്തുനിന്നും കാറിനകത്തേക്കും, രണ്ട് പേര്‍ ഡിക്കിക്കുള്ളിലേക്ക് തല താഴ്ത്തിയും നില്‍ക്കുന്ന നിലയിലാരുന്നു. റോഡിന്റെ നടുക്ക് അപ്രതീക്ഷിതമായി അത്തരമൊരുകാഴ്ച കണ്ടപ്പോള്‍തന്നെ തനിക്ക് അപകടം മണത്തതായി റഷീദ് ഓപ്പണ്‍ ന്യൂസറോട് പറഞ്ഞു. റഷീദ് പെട്ടെന്നുതന്നെ തന്റെ ടവേരയുടെ വേഗത കുറച്ചു.നിര്‍ത്തിയിട്ട കാറിനടുത്തേക്ക് ടവേര എത്തിയപ്പോഴേക്കും പിന്‍തിരിഞ്ഞ് നിന്നിരുന്ന യുവാക്കളിലൊരാള്‍ വല്ലാത്തൊരു ഭാവത്തോടെ ടേവേരയ്ക്ക് കൈ കാണിച്ച് നിര്‍ത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ എന്തോ ദുസൂചന തോന്നിയ റഷീദ് ടവേര നിര്‍ത്താതെ കാറിന്റെ അരികിലൂടെ വെട്ടിച്ച് പരമാവധി വേഗത്തില്‍ മുന്നോട്ട് കുതിച്ചു. കാറിനരികിലെ ചാലില്‍കൂടി ഇറങ്ങിക്കയറിയാണ് ടവേര മുന്നോട്ട് കുതിച്ചത്. ഇതിനിടെ സംഘത്തിലൊരാള്‍ കാറിനുള്ളില്‍ നിന്നും ഇരുമ്പ് പൈപ് വലിച്ചെടുത്തു ടവേരക്കിട്ട് ആഞ്ഞടിച്ചുകൊണ്ട് മുന്നോട്ടേക്ക് വന്നു. ആക്രമത്തില്‍ ടവേരയുടെ പുറകിലെ ചില്ല് തകര്‍ന്നു. ഇതോടെ പാതിമയക്കത്തിലായിരുന്ന സ്ത്രീകളും കുട്ടികളും അലറിക്കരയാന്‍ തുടങ്ങിയതായി റഷീദ് പറഞ്ഞു. അത് വകവെക്കാതെ റഷീദ് പരമാവധി വേഗത്തില്‍ മുന്നോട്ട് കുതിക്കുകയായിരുന്നു. എന്നാല്‍ ഒരു മൂന്ന് കിലോമീറ്റര്‍ പിന്നിട്ടപ്പോഴേക്കും അക്രമികള്‍ അവരുടെ കാറില്‍ ടവേരയെ പിന്‍തുടരുന്നത് റഷീദിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇതോടെ യാത്രക്കാരിലെ സ്ത്രീകള്‍ അലറിക്കരയാന്‍ തുടങ്ങി. മുലകുടിക്കുന്ന കുഞ്ഞിമക്കളടക്കമുള്ളവര്‍ വാഹനത്തിനുള്ളില്‍ പേടിച്ചരണ്ടു ബഹളംവെക്കുകയും ചെയ്തു. കുറച്ചുദൂരം മുന്നോട്ട് പോയപ്പോള്‍ എതിരെ ഒരു ട്രാവലര്‍ വരുന്നത് റഷീദിന്റെ ശ്രദ്ധയില്‍പ്പെട്ടു. വാഹനം നിര്‍ത്തി പുറത്തിറങ്ങി ട്രാവലര്‍നിര്‍ത്താനുള്ള ശ്രമം കൂടുതല്‍ അപകടമായേക്കുമെന്ന് ഉറപ്പുള്ളതിനാല്‍ റഷീദ് ടവേര ട്രാവലറിനുനേരെ ഓടിച്ചുകയറ്റുകയായിരുന്നു. ഉടനെ അപകടമൊഴിവാക്കാന്‍ വേണ്ടി ട്രാവലറിന്റെ െ്രെഡവര്‍ വാഹനം വെട്ടിച്ച് നിര്‍ത്തുകയും ചെയ്തു. ടവേരയില്‍നിന്നും കൂട്ടക്കരച്ചില്‍ കേട്ടതോടെ ട്രാവലറിലെ യാത്രാക്കാരായ അയ്യപ്പഭക്തര്‍ ഒന്നടങ്കം പുറത്തേക്കിറങ്ങി. ഇതിനിടെ പിന്‍തുടര്‍ന്ന് വന്ന കാര്‍ ഇവരുടെ അരികിലൂടെ മുന്നോട്ടേക്ക് കുതിച്ചുപാഞ്ഞു പോകകുയും ചെയ്തു.
തുടര്‍ന്ന് കര്‍ണ്ണാടകക്കാരായ ട്രാവലര്‍ യാത്രക്കാരോട് തങ്ങള്‍ക്കുണ്ടായ ദുരനുഭവം റഷീദടക്കമുള്ളവര്‍ പറയുകയും ആ അയ്യപ്പഭക്തര്‍ തങ്ങളെ കുട്ട എത്തുന്നതിനു മുമ്പുള്ള ചെക് പോസ്റ്റ് വരെ കൊണ്ടുവന്ന് വിടുകയും ചെയ്യുകയായിരുന്നൂവെന്ന് റഷീദ് പറഞ്ഞു. എന്നാല്‍ ചെക് പോസ്റ്റില്‍ ഡ്യൂട്ടിക്കുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരോട് കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ അത്തരത്തില്‍ ഒരു കാര്‍ അവിടെ വന്നിട്ടില്ലെന്നും , മറ്റ് കാര്യങ്ങളൊക്കെ വെറുതേ തോന്നിയതായിരിക്കുമെന്നും പറഞ്ഞ് തങ്ങളെ തീര്‍ത്തും അവഗണിച്ചതായി റഷീദ് പരാതിപ്പെട്ടു. തുടര്‍ന്നുള്ള യാത്ര കൂടുതല്‍ അപകടകരമായേക്കുമെന്ന് പേടിച്ച് റഷീദടക്കമുള്ളവര്‍ ചെക്‌പോസ്റ്റിന് സമീപം തന്നെ ടവേര നിര്‍ത്തിയിടുകയായിരുന്നു. കുറച്ച് സമയത്തിന് ശേഷം അതിലെ വന്ന ബാംഗ്ലൂര്‍ കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് െ്രെഡവറോട് തങ്ങള്‍ക്കുണ്ടായ ദുരനുഭവം വിവരിച്ചതിന്റെ അടിസ്ഥാനത്തില്‍ ആ െ്രെഡവര്‍ വളരെ മെല്ലെ ബസ്സോടിച്ച് തങ്ങളെ കാട്ടിക്കുളം വരെ അനുഗമിച്ചതായി റഷീദ് പറഞ്ഞു. തുടര്‍ന്ന് റഷീദ് കാട്ടിക്കുളം പോലീസ് എയിഡ് പോസ്റ്റിലെത്തി നടന്ന സംഭവങ്ങള്‍ പറഞ്ഞശേഷം പുല്‍പ്പള്ളിയിലേക്ക് പോകുകയായിരുന്നു.
തങ്ങള്‍ മൈസൂരില്‍ നിന്നും തിരികെ വരുന്നതുമുതല്‍ കൊള്ളസംഘത്തിന്റെ കൂട്ടാളികളെന്ന് സംശയിക്കുന്നവര്‍ തങ്ങള്‍ തിരികെ പോകുന്നുണ്ടോയെന്ന് ചോദിച്ചിരുന്നതായും, തിരികെയുള്ള യാത്രയില്‍ അക്രമമുണ്ടാകുന്നതിന് മുമ്പായി ഒന്നിലധികം തവണ രണ്ട് കാറുകള്‍ തങ്ങളുെ പിന്‍തുടരുകയും, മുന്നിലെത്തിയ ശേഷം വേറെ വഴിയില്‍ പ്രവേശിക്കുകയും, പിന്നീടും സമാന വാഹനങ്ങള്‍ തങ്ങളെ ഓവര്‍ടേക് ചെയ്ത് വഴിമാറി പോയതായും റഷീദ് പറഞ്ഞു. അതുകൊണ്ടുതന്നെ മൈസൂരില്‍ നിന്നും അര്‍ദ്ധരാത്രി തിരികെ യാത്രചെയ്യുന്ന വാഹനങ്ങള്‍ ഇത്തരം സംഘങ്ങള്‍ പ്രത്യേകം നിരീക്ഷിക്കുന്നതായി സംശയിക്കുന്നതായും റഷീദ് പറഞ്ഞു.
കര്‍ണ്ണാടകയിലെ നിരത്തുകളില്‍ തട്ടിപ്പുസംഘം വിലസുന്നതുമായി ബന്ധപ്പെട്ട് പലതവണ ഓപ്പണ്‍ ന്യൂസര്‍ വാര്‍ത്തകള്‍ ചെയ്തിട്ടുണ്ട്. അടുത്തിടെ രണ്ട് വ്യത്യസ്ത ഓപ്പറേഷനുകളിലായി ഇത്തരം തട്ടിപ്പുസംഘത്തിലെ ഇരുപതോളംപേരെ പോലീസ് അറസ്റ്റ് ചെയ്തതുമായിരുന്നു. എന്നാല്‍ അര്‍ധരാത്രിയില്‍ മലയാളി യാത്രക്കാരെ ആക്രമിച്ച് പണം അപഹരിക്കാനായി കൊള്ളസംഘങ്ങള്‍ സജീവമായി ഇപ്പോഴും നിലവിലുണ്ടെന്നതാണ് ഇന്നലത്തെ സംഭവം സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ വേണ്ടത്ര മുന്‍കരുതലുകള്‍ ഇല്ലാതെ അസമയത്ത് ഇത്തരം യാത്രകള്‍ ഒഴിവാക്കുന്നതായിരിക്കും അഭികാമ്യം.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍