ജനലോക്പാല്‍ ബില്ല് കേരളത്തിലും നടപ്പിലാക്കണം : ആം ആദ്മി പാര്‍ട്ടി ;കര്ഷകവഞ്ചകരായ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണം
ബത്തേരി:മാനന്തവാടിയിലെ പെരുമ്പില്‍ അപ്പച്ചന് എന്ന കര്ഷകന് അനുവദിച്ച 18500 രുപയില്‍ വെറും 350 രൂപ മാത്രം നല്‍കിയതുള്‍പ്പെടെ മൊത്തം 71 ലക്ഷം രൂപയുടെ കാര്‍ഷികാനുകൂല്യങ്ങള്‍ തട്ടിയെടുത്ത മാനന്തവാടി കൃഷി അസി.ഡയറക്ടര്‍ ഓഫീസിലെ അഴിമതിയിലും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഗ്രോ ബാഗ് പദ്ധതിയിലെ വ്യജ രസീതി പണം വെട്ടിപ്പിലും വയനാട് പോളീ ഹൗസ് സബ്സിഡി തട്ടിയെടുക്കല്‍ കേസ്സുകളിലും ഉള്‍പ്പെട്ട മുഴുവന്‍ ഉദ്യേഗസ്ഥരെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആം ആദ്മി പാര്‍ട്ടി വയനാട് ജില്ല കമ്മറ്റി ആവശ്യപ്പെട്ടു.ഇതുമായി ബന്ധപ്പെട്ട് ഇപ്പോള്സസ്പെന്ഷനിലായ കൃഷി അസി.ഡയറക്ടര്‍ ബാബു അലക്സാണ്ടര്‍ക്കെതിരെ പരാതി നല്കാന് പോലും തയ്യാറാകാത്ത കൃഷി വകുപ്പിന്റെ നടപടിയില്‍ യോഗം ശക്തിയായി പ്രതിഷേധിച്ചു.കേസ്സിലുള്‍പ്പെട്ട മറ്റ് ഉദ്യേഗസ്ഥരെയും ഇടനിലക്കാരെയും സംരക്ഷിക്കാനുള്ള വിവിധ യൂണിയനുകളുടെ കൊണ്ടു പിടിച്ച ശ്രമം തകര്‍ക്കുന്നതിന് പൊതുജനാഭിപ്രായം സ്വരൂപിക്കാന്‍ യോഗം തീരുമാനിച്ചു.ജില്ല ധനകാര്യ പരിശോധന വിഭാഗം ഓഫീസര്‍ എം.കെ.ദിനേശനും സംഘവും കണ്ടെത്തിയ 71 ലക്ഷം രൂപയുടെ തിരിമറി മുങ്ങിക്കിടക്കുന്ന ഐസ് പര്‍വ്വതത്തിന്റെ മുകളറ്റം മാത്രമാണ്. അതുപോലെ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഗ്രോ ബാഗ് നിര്‍മ്മാണ ഗുണഭോക്തൃവിഹിതത്തിന് വ്യാജ രസീതി നല്കിയതും ഒരു സാധാരണ സംഭവം മാത്രമാണെന്ന് ആം ആദ്മി ആരോപിച്ചു.
10 രൂപയില്‍ താഴെ വില വരുന്ന, വെറും മണ്ണും തൈയ്യും മാത്രമുള്‍പ്പെട്ട 46 237 ബാഗുകളില്‍, ഒന്നിന് 80 രൂപ നിരക്കില്‍ സര്‍ക്കാര്‍ സ്ഥാപനമായ റെയ് ഡ്ക്കോക്ക് കരാര്‍ നല്‍കിയതില്‍ നിന്നും, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ സംഘടിച്ച് കാര്‍ഷികാനുകൂല്യങ്ങള്‍ തട്ടിയെടുക്കുന്ന നടുക്കുന്ന കാഴ്ചകളാണ് മുന്നിലുള്ളത്.ഇതു പോലെ തന്നെയാണ്, വെറും രണ്ട് ലക്ഷം രൂപയില്‍ താഴെ പൂര്ത്തികരിക്കപ്പെടാമായിരുന്ന ജില്ലയിലെ പച്ചക്കറി കൃഷിക്കായുള്ള 40 ലധികം പോളിഹൗസുകള്‍ക്ക് 10 ലക്ഷം രൂപ വീതം വിലയിട്ടതും അതിന് 90% ഗവ.സബ്സിഡി അനുവദിച്ച് ബന്ധപ്പെട്ട ഉദ്യേ ഗസ്ഥരും ഗുണഭോക്താക്കളായ എസ്റ്റേറ്റ് പ്രമാണിമാരും കൂടി ബാക്കി തുക തട്ടിയെടുത്തതുമെന്നും ആം ആദ്മി കുറ്റപ്പെടുത്തി.കെ.പി.മോഹനന് കൃഷി വകുപ്പ് മന്ത്രിയായിരുന്നപ്പോള്‍ നടത്തിയ കൊള്ളയുടെ വിശദാംശങ്ങള്‍ പുറത്ത് വരുന്നതേയുള്ളൂ. മേല്‍ കൊള്ളകളെക്കുറിച്ച് ധനകാര്യ വകുപ്പിന് പുറമെ കൃഷി വകുപ്പും വിജിലന്‍സും കൂടി അന്ന്വേഷിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യപനം പൊതു ജനങ്ങളുടെ കണ്ണില്‍ പൊടിയിടല്‍ മാത്രമാണ്.
2011 ലെ വയനാട് ഓണച്ചന്തയ്ക്ക് പച്ചക്കറി വാങ്ങിയതില്‍ പണം വെട്ടിച്ച മുന്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പി.പി. വിക്രമന്റെത് ഉള്‍പ്പെടെ സംസ്ഥാന കൃഷിവകുപ്പിലെ അഴിമതിയുമായി ബന്ധപ്പെട്ട് 75 കേസ്സുകളില്‍ വകുപ്പ് തല അന്വേഷണവും 11 കേസ്സുകളില്‍ വിജിലന്‍സ് അന്വേഷണവും നടക്കുന്നതായി ഓപ്പണ്‍ ന്യൂസറടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു ഇതിലൊന്നില്‍ പോലും അന്വേഷണം പൂര്‍ത്തികരിക്കുകയോ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടില്ല എന്ന് മാത്രമല്ല, സസ്പെന്‍ഡ് ചെയ്യപ്പെട്ടവരില്‍ പലരും ഇപ്പോള്‍ സര്‍വ്വീസില്‍ തിരികെ പ്രവേശിച്ചതായും ആം ആദ്മി കുറ്റപ്പെടുത്തി.
വയനാട്, പാലക്കാട് ജില്ലകളിലെ നെല്‍ക്കര്‍ഷകരില്‍ നിന്ന് ശേഖരിച്ച അമൂല്യങ്ങളായ തനത് നെല്‍വിത്തുകള്‍ സ്വകാര്യ വിത്തുത്പാദക കമ്പനിക്ക് കൈമാറി. പകരം അവരുടെ പക്കലുണ്ടായിരുന്ന ഉപയോഗശൂന്യ വിത്തുകള്‍ കേരളത്തിലെ കര്‍ഷകര്‍ക്ക് വിതരണം ചെയ്ത ,കടുത്ത രാജ്യദ്രോഹികളായ, സംസ്ഥാന വിത്തുല്പാദന കേന്ദ്രം ഡയറക്ടറും ഉപഡയറക്ടറും ലഭിച്ച കോടികള്‍ കൊണ്ട് മദിച്ച് വാഴുന്നതായും
ഒരിക്കലും ശിക്ഷിക്കപ്പെടാത്ത ഈ ഉദ്വേഗസ്ഥരുള്ളിടത്തോളം കേരളത്തിലെ കൃഷി പുനരുജ്ജീവനത്തിനുള്ള എല്ലാ ശ്രമങ്ങളും പാഴാണന്ന് യോഗം വിലയിരുത്തി.
അരവിന്ദ് കെജരിവാളിന്റെ നേതൃത്വ ത്തിലുള്ള ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ നടപ്പിലാക്കിയതും അഴിമതി നടത്തി എന്ന് സംശയിക്കപ്പെടുന്നവന് പോലും ജയില്ക്കിടക്കുമെന്നുറപ്പു വരുത്തുന്നതുമായ ജനലോക്പാല്‍ ബില്ല് അടിയന്തരമായി കേരളത്തിലും പാസ്സാക്കണമെന്നും കാര്‍ഷിക കടങ്ങള്‍ക്ക് പകരം, ചെറുകിട, നാമമാത്ര കര്ഷകന് ഭൂമി വിലയുടെ 80% ഓവര്‍ ഡ്രാഫ്റ്റ് സംവിധാനമൊരുക്കി അതില്കൃഷി നാശത്തിനും മറ്റും ലഭ്യമാക്കുന്ന അവകാശങ്ങള്‍ പണമായി കടത്തില്‍ നേരിട്ട് കുറവ് വരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
കണ്‍വീനര്‍ അജി കൊളോണിയ, സെക്രട്ടറി ജേക്കബ് കെ.പി, ട്രഷറര്‍ അബ്ദുള്‍ ഗഫൂര്‍, മണ്ഡലം നിരീക്ഷകന് അബ്ദുള്‍ ഷെരീഫ്, അസൈനാര്ബത്തേരി ,അഡ്വ.തോമസ്, കൃഷ്ണന്‍കുട്ടി ,റസ്സാഖ് കല്‍പ്പറ്റ എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍