തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വന്‍ കുഴല്‍പ്പണ വേട്ട; 87 ലക്ഷത്തോളം രൂപ പിടികൂടി.
തോല്‍പ്പെട്ടി: മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബൈജു. എസും സംഘവും തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റിലെ പ്രിവന്റീവ് ഓഫീസര്‍ ജോണി.കെ യും സംഘവും സംയുക്തമായി തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ വെച്ച് നടത്തിയ വാഹന പരിശോധനയില്‍ രേഖകള്‍ ഇല്ലാതെ കടത്തി കൊണ്ടുവന്ന 86,58,250 (എണ്‍പത്തിയാറ് ലക്ഷത്തി അന്‍പത്തിയെട്ടായിരത്തി ഇരുനൂറ്റിയന്‍പത് രൂപ പിടികൂടി. കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബാംഗ്ലൂര്‍ കോഴിക്കോട്ട് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ്സിലെ യാത്രക്കാരായിരുന്ന മഹാരാഷ്ട്ര, സംഗ്ലീ,ഖാനപ്പൂര്‍,കര്‍വ ചിന്‍ഞ്ചനി സാന്‍കേത് തുക്കാറാം നിഗം (24), മഹാരാഷ്ട്ര, സംഗ്ലീ, ടാന്‍ഗാവ്, സൊര്‍ഗാവ് നിംബ്ലാക്ക് ഉമേഷ് പട്ടേല്‍ (25) എന്നിവരില്‍ നിന്നാണ് പണം പിടികൂടിയത്.
പണം കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് കൈവശം യാതൊരു രേഖകളും ഉണ്ടായിരുന്നില്ല. പ്രിവന്റീവ് ഓഫീസര്‍ അരുണ്‍ പ്രസാദ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രാജേഷ് കെ. തോമസ്, സുദിപ് .ബി , സിവില്‍ എക്‌സെസ് ഓഫീസര്‍ ഡ്രൈവര്‍ ഷിംജിത്ത് എന്നിവരും പാര്‍ട്ടിയില്‍ ഉണ്ടായിരുന്നു. പിടികൂടിയ തുക തുടര്‍നടപടികള്‍ക്കായി ആദായനികുതി വകുപ്പിന് കൈമാറും.
ഈ മാസം ആദ്യവാരം മീനങ്ങാടിയില്‍ വച്ച് വയനാട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ സുല്‍ത്താന്‍ബത്തേരി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുനില്‍ എം കെ യും പാര്‍ട്ടിയും എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ബാബുരാജും പാര്‍ട്ടിയും സംയുക്തമായി മൈസൂര്‍ കോഴിക്കോട് ദേശീയപാതയില്‍ മീനങ്ങാടിക്ക് സമീപം വെച്ച് നടത്തിയ വാഹന പരിശോധനയില്‍ രേഖകള്‍ ഇല്ലാതെ കടത്തുകയായിരുന്ന ഒരുകോടി മുപ്പത്തിയാറ് ലക്ഷത്തി ഒന്‍പതിനായിരം രൂപ കണ്ടെടുത്തിരുന്നു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
