വൈകല്യമുള്ള കുട്ടികളെ ഡോക്ടര്‍ അപമാനിച്ചതായി പരാതി; ബേഗൂര്‍ പിഎച്ച്സിയിലെ ഡ്യൂട്ടി ഡോക്ടര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി അമ്മമാര്‍ രംഗത്ത്
തലച്ചോര്‍ സംബന്ധമായ അസുഖങ്ങളാല്‍ വൈകല്യമുള്ള കുട്ടികളുടെ, അമ്മമാരെ ബേഗൂര്‍ പിഎച്ച്സിയിലെ ഡ്യൂട്ടി ഡോക്ടര്‍ ശിവദാസന്‍ അപമാനിച്ചതായാണ് പരാതി. കുട്ടികള്‍ക്ക് എം.ആര് വാക്സിനേഷനായി ചെന്നപ്പോള്‍ കുട്ടികളുടെ വൈകല്യത്തെ അവഹേളിച്ചതായും, വാക്സിനേഷന് നല്‍കാതെ പറഞ്ഞയച്ചതായുമാണ് പരാതി. പരാതി ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും അടുത്തദിവസം തുടര്‍നടപടികള്‍ സ്വകരിക്കുമെന്നും ഡിഎംഒ ഡോ ജിതേഷ് അറിയിച്ചു.തിരുനെല്ലി പഞ്ചായത്തിലെ ബേഗൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ കരാര്‍ ഡോക്ടര്‍ക്കെതിരെയാണ് നാലോളം അമ്മമാര്‍ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. തലച്ചോര്‍ സംബന്ധമായി രോഗങ്ങളാല്‍ അംഗവൈകല്യം സംഭവിച്ച നാല് കുട്ടികളുടെ അമ്മമാരായ കല്ലാച്ചി നരിപ്പറ്റ സ്വദേശിനി സബിത, കൊടുവള്ളി സ്വദേശിനി അശ്വതി, കതിരൂര്‍ സ്വദേശിനി സോണി, ചൊക്ലി സ്വദേശിനി ഷിജിന എന്നിവര്‍ ബേഗൂര്‍ പിഎച്ച്സി മെഡിക്കല്‍ ഓഫീസറിന് പരാതി നല്‍കിയത്. അസുഖബാധിതരായ തങ്ങളുടെ കുട്ടികളെ ചികിത്സിപ്പിക്കുന്നതിനായി തിരുനെല്ലിയിലെ വൈദ്യരുടെ അടുത്ത് ചികിത്സക്കായെത്തിയ ഇവര്‍ കാട്ടിക്കുളത്ത് വാടകയ്ക്ക് താമസിച്ചുവരികയാണ്.
ഇന്ന് കുട്ടികള്‍ക്ക് റുബെല്ല-മീസില്‍സ് വാക്സിനേഷന് എടുക്കുന്നതിനായി കുട്ടികളേയും കൊണ്ട് അമ്മമാര്‍ ബേഗൂര്‍ പിഎച്ച്സിയില്‍ പോയപ്പോഴാണ് ഡ്യൂട്ടി ഡോക്ടറായ ശിവദാസന്‍ ഇവരെ അപമാനിച്ചതായി പരാതിയുള്ളത്. വാക്സിനേഷന്റെ കാര്യം പറഞ്ഞപ്പോള്‍ ഡോക്ടര്‍ കളിയാക്കുകയും 'ഈ കുട്ടികള്‍ക്ക് വാക്സിനേഷന് ആവശ്യമില്ലെന്നും, ഇവര്‍ വിവാഹിതരാകാന്‍ സാധ്യതയില്ലാത്തതുകൊണ്ട് വാക്സിനേഷന് എടുക്കേണ്ട കാര്യമില്ലെന്നും' പറഞ്ഞു. കൂടാതെ പൊതുജനമധ്യത്തില്‍വെച്ച് തങ്ങളുെട കുട്ടികളുടെ അംഗവൈകല്യത്തെകുറിച്ച് വളരെ മോശമായി പരിഹസിക്കുകയും മാനസികമായി തങ്ങളെ പീഡിപ്പിക്കുകയും ചെയ്തതായി അമ്മമാരുടെ പരാതിയില്‍ വ്യക്തമാക്കുന്നു.പരാതി ശ്രദ്ധയില്‍പ്പെട്ടതായും സംഭവത്തെകുറിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഡിഎംഒ ഡോ ജിതേഷ് ഓപ്പണ്‍ ന്യൂസറോട് പറഞ്ഞു. അടുത്തദിവസംതന്നെ സംഭവുമായി ബന്ധപ്പെട്ട് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അദ്ധേഹം വ്യക്തമാക്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍