വീടുകളില്കണ്ടെത്തിയ രക്തക്കറയുടെ രഹസ്യം പനമരം പോലീസ് കണ്ടെത്തി; നാട്ടില്‍ പരിഭ്രാന്തിയുളവാക്കിയ കേസിലെ പ്രതി കസ്റ്റഡിയില്‍
നടവയല്‍ ചിറ്റാലൂര്‍ക്കുന്നിലെ നാലോളം വീടുകളില്‍ രക്തക്കറ കണ്ടെത്തിയ സംഭവത്തിന്റെ ചുരുളഴിച്ച് പനമരം പോലീസ് രംഗത്ത്. മദ്യലഹരിയില്‍ വീടുകളില്‍ അതിക്രമിച്ചുകയറിയ യുവാവാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ്. ഇതുമായി ബന്ധപ്പെട്ട് എള്ളക്കാട്ട് കോളനിയിലെ എംവി മഹേഷ് (21)നെ പോലീസ് കസ്റ്റഡിയിലെടുത്തു. മഹേഷ് മദ്യലഹരിയില്‍ ജനല്‍ചില്ല് തകര്‍ത്തപ്പോള്‍ സംഭവിച്ച കാലിലെ മുറിവാണ് ചോരക്കറകള്‍ക്ക് പിന്നിലെ രഹസ്യമെന്നും പോലീസ്. പനമരം എസ്ഐ ഉബൈദത്ത്, സിപിഒ ബിനോയി തുടങ്ങിയവരാണ് പ്രതിയെപിടികൂടിയത്.കഴിഞ്ഞയാഴ്ചയാണ് നടവയല്‍ ഗ്രാമത്തയാകെ ഭീതിയിലാഴ്ത്തിയ സംഭവം നടക്കുന്നത്.
നടവയല്‍ ചിറ്റാലൂര്‍ക്കുന്നിലെ പറപ്പള്ളി മത്തായിയുടെ വീട്ടിലാണ് ആദ്യം രക്തക്കറ കാണുന്നത്. വീടിന്റെ മുറ്റത്തും, ശുചിമുറിയുടെ പരിസരത്തുമെല്ലാം രക്തക്കറ കാണുകയുണ്ടായി. എന്നാല്‍ മത്തായി ഇതത്ര ഗൗരവമായെടുത്തില്ലായിരുന്നു. ഏതെങ്കിലും മൃഗത്തിന്റെ രക്തക്കറയായിരിക്കുമെന്ന് വിചാരിച്ച് ഒഴിവാക്കുകയാണ് മത്തായി ചെയ്തത്. എന്നാല്‍ രണ്ട് ദിവസത്തിന് ശേഷം തൊട്ടടുത്ത സ്ഥലത്തെ ചെമ്പകശ്ശേരി ഇന്ദിര വിജയന്റെ വീട്ടിലും രക്തം തളംകെട്ടിക്കിടക്കുന്ന നിലയില്‍ കാണപ്പെട്ടതോടെ പ്രദേശവാസികള്‍ ഭയാശങ്കയിലാകുകയായിരുന്നു. ഇന്ദിരയുടെ വീട് ആള്‍താമസമില്ലാതെ പൂട്ടിക്കിടക്കുകയായിരുന്നു. ആ വീട്ടിലാണ് രക്തക്കറ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തൊട്ടുതാഴെയുള്ള കോളനിയിലെ രണ്ട് വീടുകളിലും ചെറിയ രീതിയില്‍ രക്തക്കറ കണ്ടെത്തി. ഈ സംഭവത്തോടെ മത്തായി പനമരം പോലീസില്‍ പരാതി നല്‍കുകയും പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയുമായിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി ഡോഗ് സ്ക്വാഡും, വിരലടയാള വിഗദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. മൃഗരക്തമാണോ മനുഷ്യരക്തമാണോ എന്നകാര്യം തിരിച്ചറിയുന്നതിനായി രക്തത്തിന്റെ സാമ്പിള്‍ ലാബിലേക്കയക്കുകയും ചെയ്തു. മനുഷ്യരക്തമാണെന്ന് ഉറപ്പായതോടെ പോലീസ് സമീപത്തെ വീടുകളും കോളനികളും അതിലുപരി വിവിധ ആശുപത്രികളും കേന്ദ്രീകരിച്ച് ആന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു. മുറിവുകളുമായി ആരെങ്കിലുമുണ്ടോയെന്നുള്ള അന്വേഷണം ഒടുവില്‍ എള്ളക്കാട്ട് കോളനിയിലെ മഹേഷിലെത്തി നില്‍ക്കുകയായിരുന്നു.
ഇന്ന് രാവിലെയാണ് മഹേഷിനെ പോലീസ് കണ്ടെത്തുന്നത്. ആദ്യം ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും തന്ത്രപരമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. അന്നേദിവസം ഇന്ദിരയുടെ ആളൊഴിഞ്ഞ വീട്ടിലെത്തി മദ്യം കഴിക്കുകയും അമിതമദ്യലഹരിയില് ജനല്‍ചില്ല് കല്ലെടുത്ത് തകര്‍ക്കുകയുമായിരുന്നു. തുടര്‍ന്ന് ചില്ല് തട്ടി കാല്പാദം മുറിയുകയും ചെയ്തു. എന്നാല്‍ മദ്യലഹരിയിലായിരുന്ന മഹേഷ് ഇക്കാര്യം ശ്രദ്ധിക്കാതെ മറ്റ് വീടുകളുടെ പരിസരത്തെല്ലാം കറങ്ങുകയായിരുന്നു. പിന്നീട് സംഭവം വിവാദമായതോടെ മഹേഷ് പുറത്തിറങ്ങാതെയിരിക്കുകയായിരുന്നു.
ഇന്ന് കസ്റ്റഡിയിലെടുത്ത് മഹേഷിനെ വൈദ്യപരിശോധനക്ക് ശേഷം രാത്രിയോടെ അറസ്റ്റ് ചെയ്തേക്കും. വീടുകളില്‍ അതിക്രമിച്ച് കയറല്‍, പരിസരം മലിനപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് മഹേഷിനെതിരെ കേസ്സെടുത്തിരിക്കുന്നത്. പ്രതിയെ പിടികൂടിയതോടെ പനമരം പോലീസിന്റേയും അതോടൊപ്പം നാട്ടുകാരുടേയും ആശങ്കകള്‍ക്ക് വിരാമമായിരിക്കുകയാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍