OPEN NEWSER

Friday 30. May 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

മുണ്ടക്കൈ- ചൂരല്‍മലപുനരധിവാസം; രണ്ട് ടൗണ്‍ഷിപ്പുകള്‍ വരുന്നു

  • Sheershasanam
02 Jan 2025

തിരുവനന്തപരം: വയനാട്ടിലെ മേപ്പാടി ചൂരല്‍മല ദുരന്തവുമായി ബന്ധപ്പെട്ട ദുരിതബാധിതര്‍ക്കായി രണ്ട് ടൗണ്‍ഷിപ്പുകള്‍ നിര്‍മിക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം. കോട്ടപ്പടി വില്ലേജിലെ നെടുമ്പാല എസ്റ്റേറ്റും കല്‍പ്പറ്റ വില്ലേജിലെ എല്‍സ്റ്റോണ്‍ എസ്റ്റേറ്റുമാണ് ടൗണ്‍ഷിപ്പിനായി തെരഞ്ഞെടുത്തിരിക്കുന്നത്.ദുരന്തബാധിതര്‍ക്ക് വീടു വെച്ചുനല്‍കുക എന്നതു മാത്രമല്ല പുനരധിവാസം കൊണ്ട്  ഉദ്ദേശിക്കുന്നത്. എല്ലാ രീതിയിലും ദുരന്തത്തെ അതിജീവിച്ചു ജീവിതം മുന്നോട്ടു കൊണ്ട് പോകാനുള്ള ഉപജീവനമാര്‍ഗങ്ങള്‍ ഉള്‍പ്പെടെയാണ് പുനരധിവാസം യഥാര്‍ത്ഥ്യമാക്കുക. അതിന് സഹായവുമായി മുന്നോട്ടുവരുന്ന എല്ലാവരെയും ചേര്‍ത്തു പിടിക്കും. എല്ലാ സഹായങ്ങളും ഏകോപിപ്പിച്ചായിരിക്കും പുനരധിവാസ പദ്ധതി പൂര്‍ത്തിയാക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

2005 ലെ ഡിസാസ്റ്റര്‍ മാനേജ്മെന്റ് നിയമം വഴിയാണ് ടൗണ്‍ഷിപ്പിനായി ഭൂമി ഏറ്റെടുക്കുക്കാന്‍ തീരുമാനിച്ചത്. തോട്ടം ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് നിലനില്‍ക്കുന്ന വ്യവഹാരങ്ങളില്‍ സര്‍ക്കാരിനുള്ള നിലപാട് തുടര്‍ന്നുകൊണ്ടുതന്നെയാണ് ഇവിടെ പുനരധിവാസം സാധ്യമാക്കുക.

ടൌണ്‍ ഷിപ്പിനായി ഏറ്റെടുക്കുന്ന ഭൂമി സംബന്ധിച്ച വിഷയത്തില്‍ ഹൈക്കോടതി സര്‍ക്കാരിനനുകൂലമായ വിധി പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ടെത്തിയ ഭൂമിയില്‍ പുനരധിവാസത്തിനും നിര്‍മ്മാണത്തിനും അനുയോജ്യമല്ലാത്ത ഭാഗം ഒഴിവാക്കിയതിനു ശേഷം എല്‍സ്റ്റോണ്‍ എസ്റ്റേറ്റില്‍ 58.50 ഹെക്ടറും നെടുമ്പാല എസ്റ്റേറ്റില്‍ 48.96 ഹെക്ടറുമാണ് ഏറ്റെടുക്കുക. ഏറ്റെടുക്കാത്ത ഭൂമിയില്‍ പ്ലാന്റേഷന്‍ മുന്നോട്ടു കൊണ്ടുപോകാന്‍ അനുമതി നല്‍കും. ഭൂമി കണ്ടെത്തിയത് ഡ്രോണ്‍ സര്‍വേയിലൂടെയാണ്. ഇപ്പോള്‍ നടക്കുന്ന ഫീല്‍ഡ് സര്‍വേ പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ കണിശതയുള്ള കണക്കുകള്‍ ലഭ്യമാകും.  

എല്‍സ്റ്റോണ്‍ എസ്റ്റേറ്റിലെ ടൗണ്‍ഷിപ്പ് കല്പറ്റ മുനിസിപ്പാലിറ്റിയിലും നെടുമ്പാല എസ്റ്റേറ്റിലെ ടൗണ്‍ഷിപ്പ് മേപ്പാടി പഞ്ചായത്തിലുമാണ് വരുന്നത്. അതിനനുസൃതമായി ഭൂമിയുടെ വിലയില്‍ വരുന്ന വ്യത്യാസം കണക്കിലെടുത്ത് എല്‍സ്റ്റോണ്‍ എസ്റ്റേറ്റില്‍ ഒരു കുടുംബത്തിനു 5 സെന്റും നെടുമ്പാലയില്‍ 10 സെന്റും ആയിരിക്കും നല്‍കുക. ടൗണ്‍ഷിപ്പുകളില്‍ വീടുകള്‍ക്കു പുറമേ വിനോദത്തിനുള്ള സൗകര്യങ്ങള്‍, മാര്‍ക്കറ്റ്, ആരോഗ്യ കേന്ദ്രം, വിദ്യാലയം, അംഗന്‍വാടി, കളിസ്ഥലം, വൈദ്യുതി, കുടിവെള്ള, ശുചിത്വ സംവിധാനങ്ങള്‍ എന്നിവയെല്ലാം സജ്ജമാക്കും.

ദുരന്തബാധിത കുടുംബങ്ങളുടെ അന്തിമ    ലിസ്റ്റ് 2025 ജനുവരി 25 നകം പുറത്തിറക്കാന്‍ കഴിയുംവിധമാണ് പ്രവര്‍ത്തനങ്ങള്‍ നീക്കുന്നത്. ദുരന്തത്തിനിരയായവര്‍ക്ക് ഉപജീവനമാര്‍ഗ്ഗമൊരുക്കാന്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ മൈക്രോപ്ലാന്‍ സര്‍വേ നടത്തിയിരുന്നു. മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളില്‍ പെടുന്ന 4658 പേര്‍ അടങ്ങുന്ന 1084 കുടുംബങ്ങളെ ഉള്‍പ്പെടുത്തിയാണ്   സര്‍വേ നടത്തി മൈക്രോ പ്ലാന്‍ തയാറാക്കിയത്. ഇതില്‍ 79 പേര്‍ മൃഗസംരക്ഷണമേഖലയാണ് തെരഞ്ഞെടുത്തത്. 192 പേര്‍ കാര്‍ഷികമേഖലയും 1034 പേര്‍ സൂക്ഷ്മസംരംഭങ്ങളും 585 പേര്‍ മറ്റ് വരുമാനമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളുമാണ് തെരഞ്ഞെടുത്തത്.

പ്രത്യേക പരിഗണന നല്‍കേണ്ടതായ സ്ത്രീകള്‍ മാത്രമുള്ള 84 കുടുംബങ്ങളേയും വിധവകള്‍ മാത്രമുള്ള 38 കുടുംബങ്ങളേയും കുട്ടികള്‍ മാത്രമുള്ള 3 കുടുംബങ്ങളേയും വയോജനങ്ങള്‍ മാത്രമുള്ള 4 കുടുംബങ്ങളേയും ഒരംഗം  മാത്രമുള്ള 87 കുടുംബങ്ങളേയും മൈക്രോ പ്ലാന്‍ സര്‍വേ വഴി കണ്ടെത്തി.

ടൗണ്‍ ഷിപ്പിലേക്ക് പുനരധിവസിക്കപ്പെട്ടശേഷവും ദുരന്തബാധിത മേഖലയിലെ ഭൂമിയുടെ ഉടമസ്ഥാവകാശം അവരവര്‍ക്ക് തന്നെയായിരിക്കും. ഉരുള്‍ പൊട്ടിയ ആ ഭൂമി വന പ്രദേശമായി മാറാതിരിക്കാന്‍ കലക്റ്റീവ് ഫാമിങ് പോലുള്ള ഉല്‍പ്പാദനപരമായ ലക്ഷ്യങ്ങള്‍ക്കായി ഉപയോഗിക്കാനുള്ള സാധ്യതകള്‍ പിന്നീട് പരിഗണിക്കും. ആ ഭൂമി അതിന്റെ ഉടമകളില്‍ നിന്ന് അന്യം നിന്നുപോകില്ല.

ദുരന്തബാധിതരെ മാതൃകാ ടൗണ്‍ഷിപ്പ് സ്ഥാപിച്ച് പുനരധിവസിപ്പിക്കുന്നതാണെന്നും പ്രൊജക്റ്റ് മാനേജ്മെന്റ് കണ്‍സള്‍ട്ടന്‍സിയായി (പി.എം.സി) കിഫ്ബിയെ ചുമതലപ്പെടുത്തുന്നതാണെന്നും നേരത്തെ  റൂള്‍ 300 പ്രകാരം നിയമസഭയില്‍ പ്രസ്താവന നടത്തിയപ്പോള്‍ അറിയിച്ചിരുന്നതാണ്. അതിന്റെ ഭാഗമായി ഒട്ടേറെ തയാറെടുപ്പുകള്‍ ഇതിനകം പൂര്‍ത്തിയായതായി മുഖ്യമന്ത്രി അറിയിച്ചു.

ഇക്കാര്യത്തില്‍ കിഫ്ബി വിശദമായ പ്രൊജക്റ്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ഇതില്‍ നിയമ, ധനകാര്യ വകുപ്പുകളുടെ അഭിപ്രായം തേടിയശേഷം മന്ത്രിസഭ വിശദമായി ചര്‍ച്ച ചെയ്യുകയും ചെയ്തു.
ടൗണ്‍ഷിപ് പദ്ധതിയുടെ ഭരണവകുപ്പായി ദുരന്ത നിവാരണ വകുപ്പിനെ ചുമതലപെടുത്തി.
 
ടൗണ്‍ഷിപ്പ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, എഞ്ചിനീയറിംഗ് പ്രൊക്വര്‍മെന്റ് ആന്റ് കണ്‍സ്ട്രക്ഷന്‍  (ഇ.പി.സി) പ്രകാരം അംഗീകരിക്കാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചിരിക്കുന്നത്.

തൊഴിലുടമയുടെ പ്രതിനിധിയായി കിഫ്ബിയുടെ അനുബന്ധ സ്ഥാപനമായ കിഫ്കോണിനെ (കിഫ്കോണ്‍) നെ ചുമതലപ്പെടുത്താനും തീരുമാനമായി. ധന, നിയമ വകുപ്പുകളുടെ അഭിപ്രായപ്രകാരം ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കരാറുകാരായി നാമ നിര്‍ദ്ദേശം ചെയ്യാന്‍ തീരുമാനിച്ചു.

ഭരണാനുമതി നല്‍കുന്നതിന് മുന്‍പ് ഡി.എസ്.ആര്‍  2018 പ്രകാരമുള്ള എസ്റ്റിമേറ്റ് തയ്യാറാക്കും. സാങ്കേതികാനുമതി നല്‍കുന്നതിന് മുന്‍പ് വിശദമായ എസ്റ്റിമേറ്റ് ഡി.എസ്.ആര്‍  2018 പ്രകാരം തയ്യാറാക്കി ധന വകുപ്പിന്റെ അറിവോടെ നല്‍കും. ഈ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് പദ്ധതിക്ക് തത്വത്തിലുള്ള അംഗീകാരം നല്‍കിയത്.
ത്രിതല സംവിധാനമാണ് പുനരധിവാസ പദ്ധതി നടപ്പാക്കാന്‍ ഉണ്ടാവുക. മുഖ്യമന്ത്രി അധ്യക്ഷനായ വയനാട് പുനര്‍നിര്‍മ്മാണ സമിതിക്കായിരിക്കും പദ്ധതിയുടെനേതൃത്വം.

ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഏകോപനസമിതിയും കലക്ടറുടെ നേതൃത്വത്തിലുള്ള പ്രൊജക്റ്റ് ഇംപ്ലിമെന്റേഷന്‍ യൂണിറ്റുമാണ് ഇതിന്റെ ഭാഗമായി പ്രവര്‍ത്തിക്കുക. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷനേതാവും പ്രധാന സ്പോണ്‍സര്‍മാരും  മന്ത്രിമാരും ഉള്‍പ്പെടുന്ന ഉപദേശക സമിതി രൂപീകരിക്കും.
പദ്ധതി നടത്തിപ്പിലെ സുതാര്യതയും ഗുണമേന്‍മയും ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സമിതി ഉറപ്പുവരുത്തും. സര്‍ക്കാര്‍, പി.എം.സി  പ്രതിനിധികളും മൂന്നാം കക്ഷി എന്നനിലയില്‍ ഒരു സ്വതന്ത്ര എഞ്ചിനീയര്‍, സ്വതന്ത്ര ഓഡിറ്റര്‍ എന്നിവരും അടങ്ങിയ ഗുണനിലവാരം ഉറപ്പാക്കല്‍ സംവിധാനമായിരിക്കും ഈ സമിതി.

പ്രൊജെക്ടുമായി ബന്ധപ്പെട്ട എല്ലാ കരാര്‍ രേഖകളും പരിശോധിച്ച് ശുപാര്‍ശ ചെയ്ത് അംഗീകാരത്തിനായി ചീഫ് സെക്രട്ടറിക്കും ഭരണ വകുപ്പിനും നല്‍കുന്നതിന് ധനകാര്യ വകുപ്പിനെ ചുമതലപ്പെടുത്തി.

23.08.2019 ലെ ഉത്തരവ്  പ്രകാരം സ്ഥിരമായ പുനരധിവാസത്തിനുള്ള നിലവിലെ നിരക്ക് ഒരു കുടുംബത്തിന് 10 ലക്ഷം രൂപയാണ്. വയനാട് ഉരുള്‍പൊട്ടല്‍ ബാധിതരുടെ കാര്യത്തില്‍ ടൗണ്‍ഷിപ്പിന് പുറത്ത് താമസിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പതിനഞ്ച് ലക്ഷം രൂപ നല്‍കും.  ഇതേ തുക തന്നെ വിലങ്ങാട്ടെ പുനരധിവസിപ്പിക്കേണ്ട ദുരന്ത ബാധിതര്‍ക്കും അനുവദിക്കും. ഈ രണ്ട് ഉരുള്‍പൊട്ടലുകളുമായി ബന്ധപ്പെട്ട് മാത്രമാണ് ഈ തീരുമാനം.

പുരധിവാസം വേണ്ട അഞ്ച് ട്രൈബല്‍ കുടുംബങ്ങള്‍ ആണ് ഉള്ളത്. അവരുടെ താല്‍പര്യപ്രകാരമുള്ള പുനരധിവാസം ഏര്‍പ്പെടുത്തും. ധനവകുപ്പ് അംഗീകരിച്ച പ്രകാരമുള്ള സ്പോണ്‍സര്‍ഷിപ്പ് ഫ്രയിം വര്‍ക്ക് അംഗീകരിക്കും. സ്പോണ്‍സര്‍ഷിപ് പ്രകാരം ലഭിക്കുന്ന തുക സ്വീകരിക്കാനും അത് വയനാട് പുനരധിവാസ പദ്ധതിക്കായി ഉപയോഗിക്കാനും ഒരു ഡെഡിക്കേറ്റഡ് ബാങ്ക് അക്കൗണ്ട് തുറക്കും.

വയനാട് പുനരധിവാസ പദ്ധതിക്കായി സി.എം.ഡി.ആര്‍.എഫ്, എസ്ഡി.ആര്‍.എഫ്, സ്പോണ്‍സര്‍ഷിപ്, സി.എസ്.ആര്‍ ഫണ്ട്, പി.ഡി.എന്‍.എ യുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ലഭ്യമാകുന്ന കേന്ദ്ര സഹായം എന്നിവ വയനാട് ടൗണ്‍ഷിപ് പ്രൊജക്റ്റിനായി വിനിയോഗിക്കും. ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത് രണ്ട് ഘട്ടമായിട്ടാണെങ്കിലും പുനരധിവാസം ഒരുമിച്ച് നടപ്പിലാക്കും.

പുനരധിവാസവുമായി ബന്ധപ്പെട്ട് വീടുകള്‍  വാഗ്ദാനം ചെയ്ത സ്പോണ്‍സര്‍മാരുടെ യോഗം ചേരുകയുണ്ടായി. 100 ലധികം വീടുകള്‍ നിര്‍മ്മിച്ച് നല്‍കാമെന്ന് വാഗ്ദാനംചെയ്ത 38 സ്പോണ്‍സര്‍മാരുടെ യോഗമാണ് ചേര്‍ന്നത്. നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന ടൗണ്‍ഷിപ്പിന്റെ മോഡല്‍ യോഗത്തിന് മുന്‍പാകെ അവതരിപ്പിച്ചു.
പ്രതിപക്ഷനേതാവ് വി ഡി സതീശന്‍, ഉപനേതാവ് പി കെ കുഞ്ഞാലികുട്ടി,  രാഹുല്‍ ഗാന്ധി എം പിയുടെ പ്രതിനിധി,കര്‍ണാടക സര്‍ക്കാര്‍ പ്രതിനിധി, ഡിവൈഎഫ്ഐ, കെസിബിസി, നാഷണല്‍ സര്‍വ്വീസ് സ്‌കീം, ശോഭ സിറ്റി, ഉള്‍പ്പെടെയുളള സംഘടനകളുടെ.യും സ്ഥാപനങ്ങളുടെയും പ്രതിനിധികള്‍  തുടങ്ങിയവരാണ് പങ്കെടുത്തത്. പുനരധിവാസ പദ്ധതികള്‍ക്ക് എല്ലാ പിന്തുണയും പ്രതിനിധികള്‍ വാഗ്ദാനം ചെയ്തു.

സ്പോണ്‍സര്‍മാര്‍ക്ക് പ്രത്യേക വെബ് പോര്‍ട്ടല്‍ നിലവില്‍ വരും. ഒരോ സ്പോണ്‍സര്‍മാര്‍ക്കും നല്‍കുന്ന പ്രത്യേക ഐ ഡി നമ്പര്‍ ഉപയോഗിച്ച് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ട്രാക്ക് ചെയ്യാന്‍ കഴിയും.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പേമാരി! ഇന്ന് 3 ജില്ലകളില്‍ റെഡും, 11 ജില്ലകളില്‍ ഓറഞ്ചും അലര്‍ട്ടുകള്‍
  • വീണ്ടും പുലിയുടെ ആക്രമണം; ആടിനെ കൊന്നു
  • കബനിയില്‍ ജലനിരപ്പുയര്‍ന്നു; തീരത്ത് ചാകര: മീന്‍പിടുത്തം സജീവം
  • മധ്യവയസ്‌കന് മര്‍ദ്ദനമേറ്റ സംഭവം: പ്രതി പിടിയില്‍
  • അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാന്‍ കേന്ദ്ര അനുമതി ആവശ്യപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ധീരമായ നടപടി: ഇ ജെ ബാബു.
  • മാനന്തവാടി ഖാദി ഗ്രാമ സൗഭാഗ്യ മന്ത്രി ഒ ആര്‍ കേളു നാളെ ഉദ്ഘാടനം ചെയ്യും
  • നവകേരള സദസ്സ് ഇമ്പാക്റ്റ്; വയനാട് മെഡിക്കല്‍ കോളേജും റോഡുകളും മോഡേണ്‍ ആകും! ജില്ലയില്‍ യാഥാര്‍ഥ്യമാവുക 21 കോടിയുടെ വികസന പദ്ധതികള്‍; വയനാട്ടുകാര്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും നല്‍കിയ നിര്‍
  • വയനാട് ജില്ലയിലെ 18 ദുരിതാശ്വാസ ക്യാമ്പുകളിലായി 739 പേര്‍
  • വൈത്തിരി സുഗന്ദഗിരിയില്‍ കാട്ടാനക്കൂട്ടമിറങ്ങി: ഒരാള്‍ക്ക് നിസാരപരിക്ക്; വീട് കേടുപാട് വരുത്തി
  • വയനാട് ജില്ലയില്‍ തെരുവുനായ പ്രജനന നിയന്ത്രണ കേന്ദ്രം സജ്ജമായി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show