മദ്യലഹരിയില്‍ ബസ്സോടിച്ച ഡ്രൈവര്‍ക്കെതിരെ കേസെടുത്തു; ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം ജില്ലയിലുടനീളം പരിശോധന

ജില്ലയില്‍ ബസ്സുകള്‍ കേന്ദ്രീകരിച്ച് ജില്ലാ പോലീസ് കര്‍ശന പരിശോധന ആരംഭിച്ചു. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരമാണ് പരിശോധന. ഇന്ന് നടന്ന പരിശോധനയില്‍ മാനന്തവാടി ബസ് സ്റ്റാന്റില്‍വെച്ച് മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. മാനന്തവാടി-നിരവില്‍പ്പുഴ റൂട്ടിലോടുന്ന ഹിന്ദുസ്ഥാന്‍ ബസ്സിലെ ഡ്രൈവറായ മൊതക്കര കപ്യാര്‍മലയില്‍ കെടി സുഭാഷി (37) നെതിരെയാണ് കേസ്സെടുത്തത്. നിരവധി യാത്രക്കാരുമായി സഞ്ചരിക്കുന്ന ബസ്സുകളിലെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായാണ് പോലീസിന്റെ ഈ നീക്കം. ജില്ലയില്‍ വിവിധയിടങ്ങളില്‍ നടന്ന പരിശോധനയില്‍ സ്വകാര്യബസ്സുകളും, കെഎസ്ആര്‍ടിസി ബസ്സുകളും പരിശോധിച്ചു. കഴിഞ്ഞദിവസം മാനന്തവാടി നഗരത്തിലൂടെ മദ്യലഹരിയില്‍ ബസ്സോടിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. യാത്രാ മധ്യേ നിരവധി വാഹനങ്ങള്‍ക്ക് ഇയ്യാള്‍ നാശനഷ്ടങ്ങള്‍ വരുത്തിയിരുന്നു. ഈ സംഭവത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് ജില്ലാ പോലീസ് മേധാവി അരുള്‍ ആര്‍ബി കൃഷ്ണയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം പരിശോധന ഊര്‍ജ്ജിതമാക്കിയത്. പരിശോധന വരുംദിനങ്ങളിലും തുടരുമെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍