അവര്ക്കമുണ്ട് ചിലത് പറയാന്‍..! അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടി മാനന്തവാടി ബിവറേജ് ഔട്ലെറ്റ്
ദിനംപ്രതി നാലായിരത്തോളമാളുകളെത്തുന്ന മദ്യശാല അധികൃത അവഗണനയില്‍; ആവശ്യത്തിന് ജീവനക്കാരില്ല; ഇരിക്കാന്‍ കസേര പോലുമില്ലാത്ത ശോചനീയാവസ്ഥ ; തൊട്ടതിനും പിടിച്ചതിനും മദ്യംവാങ്ങാനെത്തുന്നവരുടെ അസഭ്യവര്‍ഷമെന്നും; തങ്ങളും മനുഷ്യരാണെന്നും ജീവനക്കാര്‍
മാനന്തവാടി ബിവറേജ് ഔട്ലെറ്റിലെ ജീവനക്കാര്‍ക്കെതിരെ ഓപ്പണ്‍ ന്യൂസര്‍ വാര്‍ത്ത നല്‍കിയതിന്റെ തുടര്‍ച്ചയായി ബിവറേജിന്റെ ശോചനീയവസ്ഥയും ചര്‍ച്ചയാകുന്നു
കേരളത്തിലെ തന്നെ ഏറ്റവും കളക്ഷന്‍ കിട്ടുന്ന ബിവറേജുകളിലൊന്നായ മാനന്തവാടി ബിവറേജിന്റെ ശോചനീയാവസ്ഥ ചര്‍ച്ചയാകുന്നു. കഴിഞ്ഞ ദിവസം പ്രസ്തുത ബിവറേജിലെ ജീവനക്കാരില്‍ നിന്നും ആദിവാസികള്‍ക്ക് അവഗണന അനുഭവപ്പെടുന്നതായുള്ള പരാതിയുമായി ബന്ധപ്പെട്ട് ഓപ്പണ്‍ ന്യൂസര്‍ നല്കിയ വാര്‍ത്തയെ തുടര്‍ന്നാണ് ബിവറേജിലെ ദുരവസ്ഥയും ചര്‍ച്ചാവിഷയമാകുന്നത്. നിലവില്‍ ദിനംപ്രതി നാലായിരത്തോളം ആളുകള്‍ മദ്യത്തിനായി മാനന്തവാടി ബിവറേജിനെ ആശ്രയിക്കുന്നുണ്ട്. പ്രതിമാസം പത്ത്കോടിയോളം വിറ്റ് വരവുള്ള ഈ ബിവറേജില്‍ നിലവില്‍ പത്ത് ജീവനക്കാരാണുള്ളത്. അതില്‍തന്നെ ഓഫീസ് കൈകാര്യം ചെയ്യാന്‍ മിക്കപ്പോഴും ഏഴോളം ജീവനക്കാരാണ് ഉണ്ടാവുക. നാല് ജീവനക്കാരാണ് ബില്ലടിക്കാനും മറ്റും കൗണ്ടറിലുണ്ടാവുക. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും, കൂടാതെ അയല്‍ ജില്ലകളില്‍ നിന്നും പോലും മദ്യത്തിനായെത്തുന്നവരുടെ നീണ്ട നിര മാനന്തവാടി ബിവറേജില്‍ സ്ഥിരം കാഴ്ചയാണ്. ആയിരക്കണക്കിനാളുകളെ നിയന്ത്രിക്കാനായി വിരലിലെണ്ണാവുന്ന ജീവനക്കാര്‍ മാത്രമുള്ളതാണ് മാനന്തവാടി ബിവറേജിലെ പ്രധാന പ്രതിസന്ധി. തിക്കിതിരക്കിയെത്തുന്നവര് മദ്യത്തിനായി നല്കുന്ന പണം എണ്ണിതിട്ടപ്പെടുത്താനുള്ള സമയം പോലും പലപ്പോഴും ജീവനക്കാര്‍ക്ക് ലഭിക്കുന്നില്ല. ഇത്രയധികം ആളുകള്‍ സന്ദര്‍ശിക്കുന്ന ഔട് ലെറ്റായിട്ടുകൂടി നോട്ടെണ്ണല്‍ മെഷീന് ഒരെണ്ണംപോലും ഇവിടെയില്ല. കൂടാതെ ഡിപ്പോ മാനേജരടക്കമുള്ളവര്‍ ജോലിയെടുക്കുന്ന ഓഫീസും അതീവ ശോചനീയാവസ്ഥയിലാണ്. അത്യാവശ്യത്തിന് ഇരിക്കാന്‍ കസേരപോലുമില്ലാതെ ജീവനക്കാര്‍ നട്ടം തിരിയുന്ന അവസ്ഥയാണ് ബിവറേജിന്റെ കുടുസ്സുമുറിയിലുള്ളത്. ഇത്തരം പ്രതിസന്ധികള്‍ക്കിടയില്‍ നട്ടം തിരിയുന്നതിനിടയിലാണ് മദ്യം വാങ്ങാനെത്തുന്നവരില്‍ ചിലര്‍ സ്വബോധമില്ലാത്തവരേക്കാള് മോശമായി ചിലപ്പോള്‍ പെരുമാറുന്നതെന്നും ജീവനക്കാര്‍ക്ക് പരാതിയുണ്ട്. മദ്യം എളുപ്പത്തില്സംഘടിപ്പിച്ച് നല്കുന്ന ക്യൂ തൊഴിലാളികളെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതും, 21 വയസ്സില്‍ താഴെയുള്ളവര്‍ മദ്യം വാങ്ങാനെത്തുമ്പോള്‍ നല്കാതിരിക്കുന്നതുമെല്ലാം പലര്‍ക്കും ശത്രുതതക്കിടയാക്കിയിട്ടുണ്ടെന്നാണ് ജീവനക്കാരുടെ പക്ഷം. തങ്ങളും മനുഷ്യരാണെന്നും ചിലയവസരങ്ങളില്‍ പിഴവുകള്‍ സംഭവിക്കാമെന്നും എന്നാല്‍ അറിഞ്ഞുകൊണ്ട് ഉപഭോക്താക്കളെ വഞ്ചിക്കാനുള്ള ശ്രമം നടത്തുകയില്ലെന്നുമാണ് ജീവനക്കാരുടെ പക്ഷം. കാര്യമെന്തൊക്കയായാലും മദ്യം വാങ്ങാനെത്തുന്നവരെ മാന്യമായി പരിഗണിച്ച് ആവശ്യത്തിനുള്ള ജീവനക്കാരെ നിയമിച്ച് ഭൗതീക സാഹചര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ മുന്നോട്ട് വരണമെന്നാണ് പൊതുജനത്തിന്റെ ആവശ്യം.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍