രാത്രിയാത്രാ നിരോധനം :ദേശീയപാത ഉപരോധം അവസാനിപ്പിച്ചു
ദേശീയപാത 766 ല്‍ ബന്ദിപ്പൂര്‍ വനമേഖലയില്‍ നിലനില്‍ക്കുന്ന രാത്രിയാത്രാ നിരോധനത്തിനെതിരെ യുവജനകൂട്ടായ്മയായ ഫ്രീഡം ടു മൂവിന്റെ നേതൃത്വത്തില്‍ നടത്തിയ ദേശീയപാത ഉപരോധം അവസാനിപ്പിച്ചു.നഗരസഭ ചെയര്പേഴ്സന് സി.കെ സഹദേവന്റെ അദ്ധ്യക്ഷതയില്‍ എ.ഡി.എം കെ.എം രാജു,ബത്തേരി സി.ഐ എം.ഡി സുനില്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയില്‍ രാത്രിയാത്ര നിരോധനം സംബന്ധിച്ച് ആഗസ്റ്റ് 7 ന് മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ചനടത്താമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ഉപരോധസമരം പിന്‍വലിച്ചത്.നിരോധനം പിന്‍വലിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ ഊര്ജ്ജിതമാക്കണമെന്നതായിരുന്നു സമരക്കാരുടെ പ്രധാന ആവശ്യം.നിരോധനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിലുള്ള കേസില്‍ പ്രഗത്ഭനും പരിചയസമ്പന്നനുമായ അഭിഭാഷകനെ നിയമിക്കുക,കര്‍ണ്ണാടകയുടെ നിലപാട് അനുകൂലമാക്കാന്‍ മന്ത്രിതല ചര്‍ച്ചകള്‍ നടത്തുക,കേസില്‍ സംസ്ഥാനത്തിന്റെ വാദം ശക്തിപ്പെടുത്തുന്നതിനായി അഭിഭാഷകപാനലിനെ നിയോഗിക്കുക,പാത അടച്ചതു നിമിത്തം വന്നിട്ടുള്ള നഷ്ടം കണക്കാക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ സാമ്പത്തിക സര്‍വ്വേ നടത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഉപരോധം.പി.ആര് ജയപ്രകാശ്,കെ.ജെ ദേവന്,കെ.എന്‍ സജീവ്,സഫീര്‍,പ്രശാന്ത്,കെ.ശശാങ്കന്,ബേബിന്സ്,സോബിന്‍ വര്‍ഗ്ഗീസ്,കെ.കെ വാസുദേവന്‍,പ്രവീണ്‍.എ,റ്റിജിഎന്നിവര് ചര്‍ച്ചയില്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍