എ ഐ ക്യാമറ: മെയ് 19 വരെ പിഴയീടാക്കില്ല, ബോധവത്കരണം നടത്തുമെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: നിര്‍മ്മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ക്യാമറകള്‍ ഉപയോഗിച്ച് ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്തുന്ന പദ്ധതിയില്‍ ആദ്യത്തെ ഒരു മാസം ബോധവത്കരണം നല്‍കുമെന്ന് ഗതാഗത മന്ത്രി. പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മെയ് 19 വരെ പിഴയീടാക്കില്ലെന്നാണ് തീരുമാനം. ക്യാമറകള്‍ക്കായി പുതിയ നിയമം കൊണ്ടുവന്നിട്ടില്ലെന്ന് പറഞ്ഞ മന്ത്രി നിയമനം പാലിക്കുന്നവര്‍ പേടിക്കേണ്ടതില്ലെന്നും വ്യക്തമാക്കി. നിയമം തെറ്റിക്കുന്നവര്‍ക്ക് ഫോണില്‍ സന്ദേശമെത്തുമെന്ന് മന്ത്രി പറഞ്ഞു. വേണ്ടത്ര ബോധവത്കണം ഉണ്ടായില്ലെന്ന പരാതിയെ തുടര്‍ന്നാണ് ഒരു മാസം ബോധവത്കരണത്തിനായി മാറ്റിവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എഐ ക്യാമറകള്‍ നിലവിലുളള സ്ഥലത്ത് നിന്നും മറ്റിടങ്ങളിലും മാറ്റി സ്ഥാപിക്കുമെന്ന് മന്ത്രി പറഞ്ഞു. ഡിജിറ്റല്‍ ലൈസന്‍സിലേക്ക് മാറ്റാന്‍ അടുത്ത ഒരു വര്‍ഷത്തേക്ക് 200 രൂപയും പോസ്റ്റല്‍ ചാര്‍ജും അടച്ചാല്‍ മതി. ഒരു വര്‍ഷം കഴിഞ്ഞാല്‍ 1500 രൂപയും പോസ്റ്റല്‍ ചാര്‍ജും നല്‍കേണ്ടി വരും. റോഡുകള്‍ നല്ല നിലവാരത്തിലായതിനാല്‍ വേഗത്തിന്റെ കാര്യത്തില്‍ പുതിയ ഉത്തരവുണ്ടാകുമെന്നും മന്ത്രി.
സംസ്ഥാനത്ത് ആദ്യമായാണ് നിര്‍മ്മിത ബുദ്ധി ക്യാമറകള്‍ വഴി നിയമലംഘനം പിടികൂടി പിഴയീടാക്കുന്നത്. നഗര- ഗ്രാമ വ്യത്യസമില്ലാതെ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. അനധികൃത പാര്‍ക്കിംഗിനാണ് ഏറ്റവും കുറഞ്ഞ പിഴത്തുക, 250 രൂപ. അമിതവേഗം, സീറ്റ് ബെല്‍റ്റും- ഹെല്‍മറ്റും ധരിക്കാതെയുളള യാത്ര, ഡ്രൈവ് ചെയ്യുമ്പോഴുളള മൊബൈല്‍ ഉപയോഗം, രണ്ടുപേരില്‍ കൂടുതല്‍ ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യുന്നത്, റെഡ് ലൈറ്റ് മറികടക്കല്‍ എന്നിവയാണ് എഐ ക്യാമറകള്‍ പിടികൂടുന്നത്. ട്രെയല്‍ റണ്‍ നടത്തിയപ്പോള്‍ പ്രതിദിനം 95,000 വരെ നിയമ ലംഘങ്ങള്‍ കണ്ടെത്തിയിരുന്നു.
ഇത്തരത്തില്‍ നിയമ ലംഘനങ്ങള്‍ ആവര്‍ത്തിച്ചാല്‍ കോടികളാകും പിഴയിലൂടെ സര്‍ക്കാര്‍ ഖജനാവിലേക്കെത്തുക. നിയമലംഘനം ക്യാമറ പിടികൂടിയാല്‍ ഉടന്‍ വാഹന ഉടമയുടെ മൊബൈലേക്ക് പിഴയടക്കാനുള്ള സന്ദേശമെത്തും. ഒരാഴ്ചക്കുള്ളില്‍ പോസ്റ്റിലൂടെ ഇ- ചെല്ലാനുമെത്തും. 30 ദിവസത്തിനുളളില്‍ പിഴ അടച്ചില്ലെങ്കില്‍ മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസയച്ച് തുടര്‍ നടപടികളിലേക്ക് കടക്കും. ഇരുചക്രവാഹനങ്ങളില്‍ രക്ഷിതാക്കള്‍ക്കൊപ്പം ഒരു കുട്ടിയാത്ര ചെയ്താലും പിഴ വീഴും. ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച വാഹനങ്ങള്‍ക്ക് മാത്രമാണ് ഇളവുള്ളത്.
കെല്‍ട്രോളാണ് ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. മൂന്നു വര്‍ഷത്തേക്ക് കെല്‍ട്രോണുമായുള്ള കരാറുണ്ട്. കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനവും ക്യാമറകളുടെ പരിപാലനവും കെല്‍ട്രോണിന്റെ ചുമതലയാണ്. സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം വഴിയാണ് പിഴ ചുമത്താനുള്ള ചെല്ലാനുകള്‍ നല്‍കുന്നത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍