ഇലവുങ്കല്‍ ബസ്സപകടം: പരന്നൊഴുകുന്ന ഡീസല്‍, സ്റ്റാര്‍ട്ടായി കിടക്കുന്ന ബസ്; സ്വജീവന്‍ പണയം വെച്ച് വയനാട്ടുകാര്‍ രക്ഷിച്ചത് അമ്പതോളം തീര്‍ത്ഥാടകരെ

ശബരിമല: പത്തനംതിട്ട ശബരിമല പാതയില്‍ ഇലവങ്കോട് വെച്ച് തമിഴ്നാട് സ്വദേശികളായ അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് ആദ്യം ഓടിയെത്തിയത് വയനാട് കലക്ടറുടെ ഡ്രൈവര്‍ ഗ്രേഡ് എസ്ഐ പി.ബി.സുനില്‍കുമാറും, സുഹൃത്തുക്കളായ മീനങ്ങാടി സ്വദേശികളും. ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സുനില്‍കുമാര്‍ ഉള്‍പ്പെട്ട 27 അംഗങ്ങള്‍ അപകടത്തില്‍പെട്ട ബസിന്റെ 100 മീറ്റര്‍ പിന്നിലായി മറ്റൊരു വാഹനത്തിലുണ്ടായിരുന്നു. വളവ് തിരിഞ്ഞുപോകുന്ന ബസ് പെട്ടെന്ന് കുഴിയിലേക്കു മറിയുന്നതാണ് ഇവര്‍ കാണുന്നത്.
വാഹനം നിര്‍ത്തി സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഓടി ബസിനടുത്ത് എത്തി നിമിഷങ്ങള്‍ക്കകം ഭൂരിഭാഗം പേരെയും പുറത്തെത്തിക്കുകയായിരുന്നു. അപകടത്തിന് ശേഷവും സ്റ്റാര്‍ട്ടായി തന്നെ കിടന്നിരുന്ന ബസില്‍ നിന്ന് ഡീസല്‍ പരന്നൊഴുകുന്നതിനിടയിലാണ് സ്വജീവന്‍ പണയപ്പെടുത്തിയാണ് ഇവര്‍ അപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്തിയത്.
ബസ് ഒരു വശത്തേക്കു ചെരിഞ്ഞ് കിടക്കുന്നതിനാല്‍ തീര്‍ഥാടകരില്‍ മിക്കവരും ഒന്നിനു പുറത്ത് ഒന്നൊന്നായായിരുന്നു കിടന്നിരുന്നത്. ബസിന്റെ പിന്നിലെ ഗ്ലാസ് തകര്‍ത്താണ് സംഘം ഉള്ളില്‍ കടന്നത്. വാഹനത്തിനടുത്തേക്ക് ഓടുന്നതിനിടെ സുനില്‍കുമാര്‍ 112ല്‍ പൊലീസ് ആസ്ഥാനത്ത് ഫോണില്‍ വിളിച്ച് അപകട വിവരങ്ങള്‍ കൈമാറി.
ഡീസല്‍ പൊട്ടി ഒഴുകുന്നത് കണ്ട സുനില്‍കുമാര്‍ ഉടനെ 112 വിളിച്ച് അഗ്നിരക്ഷാ സേനയുടെ സഹായവും തേടി. ഇതിനോടകം തന്നെ ബസിനുള്ളില്‍ ഉണ്ടായിരുന്ന 4 പേര്‍ ഒഴികെ എല്ലാവരെയും റോഡില്‍ എത്തിച്ചിരുന്നു . പത്ത് മിനിറ്റിനുള്ളില്‍ പൊലീസും അഗ്നിരക്ഷാ സേനയും നാട്ടുകാരും എത്തി. പൊലീസ് പരിശീലനത്തിനിടെ ലഭിച്ച ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ അപകടം പറ്റിയവരെ മിനിറ്റുകള്‍ക്കകം വാഹനത്തിനു പുറത്തെത്തിക്കാന്‍ കഴിഞ്ഞതു കാരണം വന്‍ ദുരന്തമാണ് ഒഴിവായത്. സുനിലിനോടൊപ്പം നാരായണന്‍കുട്ടി ,അനീഷ്, എ എന്‍ സുനില്‍ തുടങ്ങിയവരടങ്ങുന്ന സുഹൃദ് സംഘവും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചാണ് നിരവധി ജീവനുകള്‍ രക്ഷിച്ചത്. അപകടത്തില്‍ പെട്ട ഡ്രൈവറടക്കമുള്ള നിരവധി പേര്‍ക്ക് ഗുരതര പരിക്ക് പറ്റിയിരുന്നു.സ്തുത്യര്‍ഹമായ സേവനത്തിനു 2016ല്‍ സുനില്‍കുമാറിനു മുഖ്യമന്ത്രിയുടെ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. പരുക്കേറ്റവരെ ലഭ്യമായ വാഹനത്തില്‍ ആശുപത്രിയിലേക്ക് കയറ്റിവിട്ട ശേഷമാണ് സംഘം വയനാട്ടിലേക്കു തിരിച്ചത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍