ലേഖാ രാജീവനെ ഒരു തരത്തിലും പിന്തുണക്കില്ല: മുസ്ലീം ലീഗ്
മാനന്തവാടി: മാനന്തവാടി നഗരസഭ ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് കുഴിനിലം ഡിവിഷന് കൗണ്‍സിലര്‍ ലേഖ രാജീവനെ പരിഗണിക്കാന്‍ തീരുമാനിച്ച കോണ്‍ഗ്രസ് നേതൃ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി മുസ്ലീം ലീഗ് രംഗത്ത്. കുഴിനിലത്ത് ലീഗ് സ്വതന്ത്രയായി മത്സരിച്ച സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ച് കൗണ്‍സിലറായ ലേഖാ രാജീവനെ ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്കല്ല, ഒരു സ്ഥാനത്തേക്കും പിന്തുണയ്ക്കില്ലെന്നും, വേണ്ടിവന്നാല്‍ അവസരം കിട്ടുന്നതിനനുസരിച്ച് അവരെ പരാജയപ്പെടുത്താന്‍ ഏതറ്റം വരെയുള്ള രാഷ്ട്രീയ പോരാട്ടത്തിനും ലീഗ് തയ്യാറാകുമെന്നും മാനന്തവാടിയില്‍ ഇന്ന് ചേര്‍ന്ന മുസ്ലീം ലീഗ് മുനിസിപ്പല്‍ പ്രവര്‍ത്തക സമിതി യോഗത്തില്‍ തീരുമാനമായി. കൂടാതെ തങ്ങളുടെ ശക്തമായ എതിര്‍പ്പ് രേഖാമൂലം ഡി.സി.സി നേതൃത്വത്തെ അറിയിക്കാനും ലീഗ് തീരുമാനമെടുത്തിട്ടുണ്ട്.
നിലവിലെ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ രത്നവല്ലിയെ മാറ്റി ലേഖാ രാജീവനെ ചെയര്‍ പേഴ്സണാക്കാനുള്ള കോണ്‍ഗ്രസ് നീക്കം ഇതോടെ പൂര്‍ണ്ണമായും പ്രതിസന്ധിയിലായിരിക്കുകയാണ്. രത്നവല്ലിയുടെ കഴിവുകേട് ചുണ്ടിക്കാണിച്ചാണ് അവരെ മാറ്റി നിര്‍ത്തുന്നതെങ്കിലും പ്രായാധിക്യവും, സ്വതാല്പര്യപ്രകാരം അവര്‍ മാറി നില്ക്കാമെന്നറിയിച്ചതിനെ തുടര്‍ന്നായിരുന്നു പാര്‍ട്ടി നീക്കമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. നേതൃപാടവവും കഴിവുമുള്ള ലേഖാ രാജീവനെ പോലുള്ള ഒരാള്‍ മുനിസിപ്പാലിറ്റി ഭരണത്തിന്റെ തലപ്പത്ത് വന്നാല്‍ രാഷ്ട്രീയ പരമായി അത് ഏറെ ഗുണം ചെയ്യുമെന്ന കാര്യത്തിലാണ് കോണ്‍ഗ്രസ് മുന്‍ഗണന കൊടുത്തത്. അതു കൊണ്ടാണ് പ്രാദേശിക വികാരം മാനിക്കാതെ കോണ്‍ഗ്രസ് നേതൃത്വം വിമതയായി മത്സരിച്ചു ജയിച്ച ലേഖയെ ചെയര്‍പേഴ്സണാക്കാന്‍ നീക്കങ്ങള്‍ നടത്തിയത്.
നഗരസഭ ചെയര്‍പേഴ്സണെ മാറ്റുന്ന കാര്യത്തില്‍ കോണ്‍ഗ്രസ്സിനുള്ളില്‍ തന്നെ അഭിപ്രായ ഭിന്നത രൂക്ഷമായി കൊണ്ടിരിക്കുന്നതാണ് ഭരണസമിതിയിലെ ഘടകകക്ഷി കൂടിയായ മുസ് ലിം ലീഗില്‍ കടുത്ത അതൃപ്തിക്ക് ഇടയാക്കിയിരിക്കുന്നത്. മുന്നണി ധാരണ പ്രകാരം വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനം ലീഗിലെ പി വി എസ് മൂസ രാജിവെച്ചിരുന്നു. ഭരണത്തിന്റെ തുടക്കത്തില്‍ തന്നെ വൈസ് ചെയര്‍പേഴ്സണെ ഹൈജാക്ക് ചെയ്ത് കൊണ്ട് കോണ്‍ഗ്രസ്സിലെ ചില കൗണ്‍സിലര്‍മാര്‍ ഭരണത്തില്‍ നടത്തിയ ഇടപെടലുകള്‍ ലീഗ് നേതാക്കള്‍ക്കിടയിലും, പ്രവര്‍ത്തകര്‍ക്കിടയിലും വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു.
സ്വതന്ത്ര ഉള്‍പ്പെടെ മൂന്ന് കൗണ്‍സിലര്‍മാരാണ് ലീഗിനുള്ളത്. പി വി ജോര്‍ജ്ജ് രാജി വെച്ച സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സ്ഥാനം ലീഗിന് നല്‍കാനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ ലീഗ് ഇത് സ്വീകരിച്ചേക്കില്ലെന്നാണ് സൂചന. കോണ്‍ഗ്രസ്സിലെ ചരട് വലികള്ക്കെതിരെ യൂത്ത് ലീഗും ശക്തമായി രംഗത്ത് എത്തിയിട്ടുണ്ട്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍