മാനന്തവാടിയില്‍ റോഡുകള്‍ നവീകരിച്ചത് പാര്‍ക്കിംഗിനോ? റോഡരികില്‍ അനധികൃതമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ഗതാഗത തടസ്സത്തിനിടയാക്കുന്നു
മാനന്തവാടി: മാനന്തവാടി നഗരത്തില്‍ അടുത്തിടെ വീതി കൂട്ടി നവീകരിച്ച പെരുവക റോഡ്, വള്ളിയൂര്‍ക്കാവ് റോഡ്, എരുമത്തെരുവ് റോഡ്, ചൂട്ടക്കടവ് റോഡ് എന്നിവിടങ്ങളില്‍ റോഡരികിലെ ഇരുവശത്തും സ്വകാര്യ വാഹനങ്ങള്‍ പാര്‍ക്കിംഗിനായി ഉപയോഗിക്കുന്നത് സ്ഥിരമാകുന്നു. ഇത് മൂലം റോഡ് നവീകരണത്തിന്റെ ഗുണം യാത്രക്കാര്‍ക്ക് ഫലത്തില്‍ ലഭിക്കാതെ പോകുകയാണ്. നഗരത്തില്‍ പാര്‍ക്കിങ്ങ് സൗകര്യമില്ലാത്തതാണ് ഇതിന് പ്രധാന കാരണമെങ്കിലും, പാര്‍ക്കിംഗ് സൗകര്യമുള്ള കെട്ടിടങ്ങളില്‍ വരുന്നവര്‍ പോലും എളുപ്പവഴിയായി റോഡരികില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ട് പോകുന്നതാണ് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. പലയിടത്തും നോ പാര്‍ക്കിംഗ് ബോര്‍ഡുകള്‍ സ്ഥാപിക്കാത്തതാണ് ഇതിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.
റോഡിന് വീതി കൂട്ടിയത് പാര്ക്കിംഗിനായാണെന്ന ധാരണയാണ് പലര്‍ക്കുമുള്ളത്. രാവിലെ റോഡരികില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനം ചിലര്‍ രാത്രിയിലൊക്കെയാണ് തിരികെ എടുത്ത് പോകുന്നത്. വള്ളിയൂര്‍ക്കാവ് റോഡില്‍ ധനകാര്യ സ്ഥാപനങ്ങളിലും മറ്റും വരുന്നവര്‍ കെട്ടിടത്തിന്റെ പാര്‍ക്കിംഗ് സൗകര്യം ഉപയോഗിക്കാതെ റോഡരികില്‍ വാഹനം നിര്‍ത്തി ഇടപാടുകള്‍ക്കായി പോകുന്നത് സ്ഥിരം കാഴ്ചയാണ്. അതേ പോലെ ബസ് സ്റ്റാന്റ് പരിസരത്തെ വിവിധ സ്ഥാപനങ്ങളില്‍ വരുന്നവര്‍ പെരുവക റോഡിനിരുവശവുമാണ് പാര്‍ക്കിംഗിനായി ആശ്രയിക്കുന്നത്. ജില്ലാശുപത്രിയുമായി ബന്ധപ്പെട്ട് വരുന്നവരും, പരിസര സ്ഥാപനങ്ങളില്‍ വരുന്നവരും ചൂട്ടക്കടവ് റോഡിനെയാണ് പാര്‍ക്കിംഗിനായി ഏറെ ആശ്രയിക്കുന്നത്.
ബിവറേജ് പരിസരത്ത് വരുന്ന വാഹനങ്ങളില്‍ പലതും റോഡരികില്‍ നിര്‍ത്തിയിട്ടാണ് ആളുകള്‍ ഔട്ട് ലെറ്റില്‍ പോയി വരുന്നത്. ഇത് മൂലം ബിവറേജിലെത്തുന്ന ഉപഭോക്താക്കളും, നാട്ടുകാരും വലയുന്നുണ്ട്. ഇവിടെ ആദ്യമുണ്ടായിരുന്ന നോ പാര്‍ക്കിംഗ് ബോര്‍ഡ് നീക്കം ചെയ്തത് വിനയായിട്ടുണ്ട്. ഇവിടെ വാഹനങ്ങള്‍ നിര്‍ത്തുന്നത് കണ്ട് തെറ്റിദ്ധരിച്ച് പുറം നാട്ടുകാരായ ആളുകളും വാഹനം പാര്‍ക്ക് ചെയ്ത് പോകാറുണ്ട്. എന്നാല്‍ ഇത്തരക്കാര്‍ പലപ്പോഴും പോലീസിന് പിഴയടക്കേണ്ടതായും വരുന്നുണ്ട്.
റോഡ് നവീകരണത്തിന്റെ യഥാര്‍ത്ഥ ഉദ്ദേശലക്ഷ്യം പ്രാപ്തിയാകണമെങ്കില് ഈ റോഡുകളില്‍ ആവശ്യമുള്ളയിടങ്ങളില്‍ മുനിസിപ്പാലിറ്റി ഇടപെട്ട് നോ പാര്‍ക്കിംഗ് ബോര്‍ഡുകള്‍ സ്ഥാപിക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം റോഡരികില്‍ അനധികൃതമായി നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പോലീസിനും കഴിയാതെ വരും. എല്ലാത്തിനുമുപരി മാനന്തവാടി പട്ടണത്തിന്റെ എക്കാലത്തേയും ശാപമായ പാര്‍ക്കിങ്ങ് അസൗകര്യത്തിന് ഇനിയെങ്കിലും പരിഹാരം കാണണമെന്നുള്ളതും പൊതുജനത്തിന്റെ ആവശ്യമാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
മാനന്തവാടിയിൽ നിയമപ്രകാരം പാർക്ക് ചെയ്യാനുള്ള സ്ഥലങ്ങൾ ഒന്ന് പറയാമോ?
വക്കീൽ മാരുെടെ കാറുകളാണ് 90 ശതമാനവും പോലീസിന് പേടിയായിരിക്കും.