അപകടരമായ മരങ്ങളും ശിഖരങ്ങളും മുറിച്ചു മാറ്റുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍
കല്‍പ്പറ്റ: കാലവര്‍ഷത്തിന് മുന്നോടിയായി ജില്ലയില്‍ പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ രീതിയില്‍ സ്ഥിതി ചെയ്യുന്ന മരങ്ങളും ശിഖരങ്ങളും നീക്കം ചെയ്യുന്നത് സംബന്ധിച്ച് 2005 ലെ ദുരന്ത നിവാരണ നിയമ പ്രകാരം മാര്‍ഗനിര്‍ദ്ദേശം നല്‍കി വയനാട് ജില്ലാ കളക്ടര്‍ എ.ഗീതയുടെ ഉത്തരവ്. തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ പ്രസിഡന്റ് ചെയര്‍മാനായും സെക്രട്ടറി കണ്‍വീനറായും വില്ലേജ് ഓഫീസര്‍, വനം വകുപ്പ് റേഞ്ച് ഓഫീസര്‍ തുടങ്ങിയവര്‍ അംഗങ്ങളുമായി രൂപീകരിച്ച ട്രീ കമ്മിറ്റി അടിയന്തിരമായി യോഗം ചേര്‍ന്ന് ഇത് സംബന്ധിച്ച് തീരുമാനമെടുക്കണമെന്ന് ജില്ലാകളക്ടര്‍ നിര്‍ദ്ദേശം നല്‍കി.
പ്രസ്തുത കമ്മിറ്റി കണ്ടെത്തുന്നതും അപകട ഭീഷണിയില്‍ സ്ഥിതി ചെയ്യുന്നതുമായ മരങ്ങളും ശിഖരങ്ങളും നീക്കം ചെയ്യുന്നതിന് ട്രീ കമ്മിറ്റി പ്രസ്തുത സ്ഥലത്തിന്റെ ഉടമസ്ഥാവകാശമുള്ള വകുപ്പിന് നിര്‍ദ്ദേശം നല്‍കണം. ബന്ധപ്പെട്ട വകുപ്പ് ഈ മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനുള്ള അടിയന്തിര നടപടി സ്വീകരിക്കേണ്ടതാണ്. നിര്‍ദ്ദേശം ലഭിച്ചിട്ടും മുറിച്ചുമാറ്റാത്ത മരം മൂലം പിന്നീടുണ്ടാകുന്ന അപകടങ്ങള്‍ക്ക് വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഉത്തരവാദികളായിരിക്കും.
പൊതു നിരത്തുകളുടെ അരികില്‍ അപകടഭീഷണിയിലുള്ള മരങ്ങള്‍/ശിഖരങ്ങള്‍ എന്നിവ മുറിച്ചുമാറ്റുന്നതിന് പൊതുമരാമത്ത് (നിരത്ത് വിഭാഗം) എക്‌സികട്ടിവ് എഞ്ചിനീയര്‍ കല്‍പ്പറ്റ, ദേശീയ പാത എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ കോഴിക്കോട് എന്നിവര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധീനതയിലുള്ള നിരത്തുകളിലും ഭൂമിയിലുമുള്ള അപകടഭീഷണിയുള്ള മരങ്ങള്‍ മുറിച്ച് നീക്കുന്നതിനോ ശാഖകള്‍ മുറിച്ച് മാറ്റുന്നതിനോ ആവശ്യമായ നടപടികള്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ സ്വീകരിക്കേണ്ടതാണ്.
സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള ദുരന്തഭീഷണി സൃഷ്ടിക്കുന്ന വൃക്ഷങ്ങള്‍ മുറിച്ചുമാറ്റുവാന്‍ ഭൂഉടമസ്ഥരോട് ആവശ്യപ്പെടാവുന്നതും അപ്രകാരം ചെയ്യാത്ത പക്ഷം, പ്രസ്തുത മരങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ തനത് ഫണ്ടില്‍ നിന്നുള്ള തുക ഉപയോഗിച്ച് മുറിച്ചുമാറ്റേണ്ടതും ആയതിനുള്ള ചെലവ് ബന്ധപ്പെട്ട വ്യക്തിയുടെ പക്കല്‍ നിന്നും ഈടാക്കി തനത് ഫണ്ടിലേക്ക് വകയിരുത്തേണ്ടതുമാണ്.
സര്‍ക്കാരിലേക്ക് റിസര്‍വ്വ് ചെയ്ത തേക്ക്, വീട്ടി തുടങ്ങിയ സംരക്ഷിത മരങ്ങള്‍ മുറിച്ച് നീക്കുന്നതിന് നിലവിലുള്ള ചട്ടങ്ങള്‍/ഉത്തരവുകള്‍ പ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിക്കേണ്ടതാണെന്നും ഉത്തരവില്‍ വ്യക്തമാക്കി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍