വാഴകൃഷിയിലെ വ്യത്യസ്ഥതകളുമായി സര്‍ക്കാര്‍ ജീവനക്കാരനായ എം.കെ നിഷാന്ത്.
മാനന്തവാടി: മാനന്തവാടി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്ക് എം കെ നിഷാന്ത് സര്‍ക്കാര്‍ ഉദ്യോഗത്തിനിടയിലും വ്യത്യസ്ത ഇനം വാഴകളെ നട്ടുനനച്ച് പരിപാലിച്ച് ശ്രദ്ധേയനാകുന്നു. നാടന്‍ അടക്കാപൂവന്‍ വാഴ മുതല്‍ ആഫ്രിക്കക്കാരന്‍ റിനോഹോണും സാന്‍സിബാറും വരെയുണ്ട് പെരുവക സ്വദേശിയായ നിഷാന്തിന്റെ വാഴത്തോട്ടത്തില്‍. ആറു മാസം കൊണ്ട് മൂന്നര അടി ഉയരത്തില്‍ കായ്ക്കുന്ന തായ്‌ലാന്റ് കാരന്‍ തായ്മൂസയും, ശ്രീലങ്കക്കാരനായ പിസാങ്ങ് സിലോണ്‍, ആഫ്രിക്കക്കാരന്‍ യങ്ങമ്പി, ഫിലിപ്പിയന്‍സ് ഫിംഗര്‍ എന്നിവയടക്കം 180 ല്‍ കൂടുതല്‍ വാഴഇനങ്ങള്‍ ഇന്ന് നിഷാന്തിന്റെ 3.75 എക്കര്‍ കൃഷിയിടത്തിലുണ്ട്.
ഇവയില്‍ പ്രയിങ് ഹാന്‍ഡും വൈറ്റ് വെരിഗെറ്റടുമാണ് വ്യത്യസ്തര്‍.ജാവ ദ്വീപുകാരന്‍ ബ്ലു ജാവയും, കന്യാകുമാരിയിലെ തുളുവനും, 18 അടിയോളം നീളം വരുന്ന ആസാംകാരന്‍ ബിംകോളും കൃഷിയിടത്തിലുണ്ടെങ്കിലും, പ്രയിങ് ഹാന്‍ഡും വൈറ്റ് വെരിഗെറ്റടുമാണ് നിഷാന്ത് ഏറ്റവും പ്രതീക്ഷയോടെ കാണുന്ന ഇനങ്ങള്‍. ഈ ഇനങ്ങള്‍ കിട്ടാന്‍ 6 വര്‍ഷമായി നോക്കുന്നുവെങ്കിലും ഈ അടുത്താണ് അവ ലഭിച്ചത്. കേരളത്തില്‍ വളരെ അപൂര്‍വമായ ഇനങ്ങളാണിവ. പലരും ഇത് ചോദിച്ചു വരുന്നുണ്ടെങ്കിലും ഇപ്പോള്‍ വില്പന തുടങ്ങിയിട്ടില്ലെന്നും നിഷാന്ത് പറയുന്നു.
ചെറുപ്പം മുതല്‍ സ്‌കൂള്‍ അധ്യാപകനായ അച്ഛന്‍ കൃഷിയെ സ്‌നേഹിച്ച ആളായിരുന്നു. അതെ പാതയിലാണ് നിഷാന്തും. വാഴ കൃഷിയില്‍ നിന്നും വിനോദത്തിനു പുറമെ അതിലെ വ്യത്യസ്തതകള്‍ കണ്ടെത്താന്‍ ശ്രമിക്കുന്ന ആളാണ് നിഷാന്ത്. കൃഷിയില്‍ മകനും ഭാര്യയുമാണ് കൂട്ട്. അവധി ദിവസങ്ങളില്‍ മൂവരും വിവിധ ഇനങ്ങള്‍ തേടി ഇറങ്ങും. വാഴ ഗ്രാമം എന്ന ഇവരുടെ ഫേസ്ബുക് പേജിലൂടെയാണ് വ്യത്യസ്ത ഇനങ്ങളുടെ അന്വേഷണം. 180 ഇങ്ങളില്‍ നിന്നും 200 ലേക്ക് എത്തിക്കണമെന്നാണ് ഇദ്ദേഹത്തിന്റെ ആഗ്രഹം.
വാഴ കൂടാതെ വിവിധയിനം പച്ചക്കറികളും 12 ഇനം താമരകളുമുണ്ട് നിഷാന്തിന്റെ കൃഷിയിടത്തില്‍. വീട്ടിലേക്ക് ആവശ്യമായ മുഴുവന്‍ പച്ചക്കറികളും നിഷാന്ത് തന്റെ കൃഷിയിടത്തില്‍ തന്നെ ഉണ്ടാക്കുന്നു. ഇതുകൂടാതെ താമരയിലെ വിവിധ ഇനങ്ങള്‍ കണ്ടെത്തുന്നതിലും നിഷാന്ത് താല്‍പര്യകാരനാണ്. നാട്ടില്‍ എളുപ്പം കാണാന്‍ കഴിയാത്ത ഇനം താമരകളും നിഷാന്തിന്റെ കയ്യിലുണ്ട്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍