ടി20 ലോകകപ്പ്: ഇന്ത്യ-പാകിസ്താന്‍ മത്സരം ഇന്ന്

ടി20 ലോകകപ്പില്‍ ഇന്ന് ഇന്ത്യപാകിസ്താന്‍ ഗ്ലാമര്‍ പോരാട്ടം. ക്രിക്കറ്റ് ലോകം ആകെ ഉറ്റുനോക്കുന്ന പോരാട്ടം ഇന്ത്യന്‍ സമയം രാത്രി 7.30ന് ദുബായ് രാജ്യാന്തര സ്‌റ്റേഡിയത്തിലാണ് നടക്കുന്നത്. ലോകകപ്പുകളില്‍ ഇതുവരെ പാകിസ്താനോട് പരാജയപ്പെട്ടിട്ടില്ലെന്ന റെക്കോര്‍ഡ് തുടരാന്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ ആദ്യ ജയം തേടിയാണ് പാകിസ്താന്‍ ഇറങ്ങുക.
ടി20 ലോകകപ്പുകളില്‍ ആകെ അഞ്ച് തവണയാണ് പാകിസ്താനും ഇന്ത്യയും തമ്മില്‍ ഏറ്റുമുട്ടിയിട്ടുള്ളത്. അഞ്ചില്‍ അഞ്ചും ഇന്ത്യ ജയിച്ചു. അതില്‍ ഒരു ബോളൗട്ടും പെടും. ആവേശോജ്വലമായ മത്സരങ്ങള്‍. കടലാസിലെങ്കിലും അന്നത്തെ ടീമിനെക്കാളൊക്കെ കരുത്തുറ്റ ടീമാണ് ഇന്ത്യ. ലോകത്തിലെ തന്നെ ഏറ്റവും മികച്ച പേസാക്രമണങ്ങളില്‍ പെടുത്താവുന്ന ബുംറയും ഷമിയും. നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച ഓപ്പണര്‍ രോഹിത്, ഏറ്റവും മികച്ച ബാറ്റര്‍ കോലി, ടി20 ഫോര്‍മാറ്റില്‍ സമീപകാലത്ത് ഉണ്ടായിട്ടുള്ളതില്‍ ഏറ്റവും അപകടകാരിയായ ബാറ്റര്‍ രാഹുല്‍, നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാള്‍ പന്ത്. ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്ക് വിശേഷണങ്ങള്‍ നിരവധിയാണ്. ഭുവിക്ക് പകരം ശര്‍ദ്ദുല്‍ താക്കൂര്‍ എത്തുമോ എന്നത് മാത്രമാണ് ചോദ്യം. ഹര്‍ദ്ദിക് സ്‌പെഷ്യലിസ്റ്റ് ബാറ്ററായി കളിക്കുന്നതും ഭുവി ഫോമില്‍ അല്ലാത്തതും ശര്‍ദ്ദുലിന് ഇടം നല്‍കിയേക്കും. രാഹുല്‍ ചഹാറിനു പകരം അശ്വിന്‍ തന്നെ കളിച്ചേക്കും. മൂന്ന് പേസറുമായി ഇറങ്ങിയില്ലെങ്കില്‍ വരുണ്‍ ശര്‍ദ്ദുലിനു പകരം കളിക്കും. അതിനു സാധ്യത വളരെ കുറവാണ്. സൂര്യ, പന്ത്, ഹര്‍ദ്ദിക് എന്നിവരാവും 4 മുതല്‍ 6 വരെ സ്ഥാനങ്ങളില്‍.
മറുവശത്ത് ഇന്ത്യയോളം ഡോമിനേറ്റ് ആയ ടീം അല്ലെങ്കിലും ഒരു കളക്ടീവ് യൂണിറ്റ് എന്ന നിലയില്‍ പാകിസ്താന്‍ അപകടകാരികളാണ്. ഓപ്പണര്‍മാരായ ബാബര്‍ അസവും മുഹമ്മദ് റിസ്‌വാനും തന്നെയാണ് അവരുടെ ബാറ്റിംഗ് കോര്‍. ടി20 കൂട്ടുകെട്ടുകളുടെ റെക്കോര്‍ഡുകള്‍ പഴങ്കഥയാക്കിയാണ് ഇരുവരും കുതിയ്ക്കുന്നത്. സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റര്‍മാരിലൊരാളായ ബാബര്‍ അസമിനെ പ്രത്യേകം ശ്രദ്ധിക്കണം. മൂന്നാം നമ്പറില്‍ ഫഖര്‍ സമാന്‍. ഇന്ത്യക്കെതിരെ ഏകദിന മത്സരങ്ങളിലെ മികച്ച റെക്കോര്‍ഡും നിലവിലെ തകര്‍പ്പന്‍ ഫോമും ഭീഷണിയാണ്. ഷൊഐബ് മാലിക്കും ഇന്ത്യക്കെതിരെ ഫോമാവാറുണ്ട്. മുഹമ്മദ് ഹഫീസ് ഇപ്പോഴും മികച്ച ഫോമില്‍ തന്നെയാണ്. ബൗളിംഗില്‍ ചുരുങ്ങിയ കാലം കൊണ്ട് ലോകോത്തര ബൗളറായി പേരെടുത്ത ഷഹീന്‍ ഷാ അഫ്രീദി, ഒപ്പം ഹാരിസ് റൗഫ്. ഫിനിഷറായി ആസിഫ് അലി. പാകിസ്താന്‍ ശക്തരാണ്. പാകിസ്താന്‍ 12 അംഗ ടീമിനെ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതില്‍ ഷൊഐബ് മാലിക്കോ ഹഫീസോ പുറത്തിരിക്കാനാണ് സാധ്യത. രണ്ട് പേരും കളിച്ചാല്‍ ഹൈദര്‍ അലി പുറത്താവും.
വിഭവങ്ങള്‍ പരിഗണിക്കുമ്പോള്‍ ഇന്ത്യക്ക് തന്നെയാണ് മുന്‍തൂക്കം. പക്ഷേ, ഒരു ഓവര്‍ കൊണ്ടോ ഒരു വിക്കറ്റ് കൊണ്ടോ മാറിമറിയാവുന്ന ടി20യില്‍ കാര്യങ്ങള്‍ എല്ലായ്‌പ്പോഴും അത്ര എളുപ്പമല്ല.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍