വയോധിക ദമ്പതികളുടെ കൊലപാതകം: രാപ്പകല്‍ അന്വേഷണവുമായി പോലീസ്
മാനന്തവാടി: പനമരം താഴെ നെല്ലിയമ്പം കാവടത്ത് വൃദ്ധ ദമ്പതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളിലേക്കെത്താന്‍ സഹായകമായ ചില സൂചനകള്‍ പോലീസിന് ലഭിച്ചതായി വിവരം. മുറിവുകളുടെ സ്വഭാവം വെച്ച് അക്രമി ഇടത് കൈക്ക് സ്വാധീനം കൂടുതലുള്ളയാളാണെന്ന് പോലീസ് കരുതുന്നുണ്ട്. കൂടാതെ വീടും പരിസരവും പരിചയമുള്ള വ്യക്തിയാകാനും സാധ്യതയുള്ളതായും പോലീസ് അനുമാനിക്കുന്നു. എന്നാല്‍ ഇതൊന്നും ഔദ്യോഗികമായി പോലീസ് വ്യക്തമാക്കിയിട്ടില്ല. വിരലടയാളവും, കാല്‍പ്പാടുകളും മറ്റും കൃത്യമായി പരിശോധിച്ചു കൊണ്ട് തികച്ചും ശാസ്ത്രീയമായ അന്വേഷണവുമായാണ് അന്വേഷണ സംഘം മുന്നോട്ട് പോകുന്നത്. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ഫോറന്‍സിക് സര്‍ജന്‍ഡോ.രതീഷും സംഘവും ഇന്ന് സ്ഥലത്തെത്തി പരിശോധന നടത്തി.
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് റിട്ട. അദ്ധ്യ പകന്‍ പത്മാലയത്തില്‍ കേശവന്‍ മാസ്റ്ററും (72) ഭാര്യ പത്മാവതിയും (68) മുഖമൂടിധാരികളുടെ ആക്രമണത്തില്‍ മരിച്ചത്. ഇതേ തുടര്‍ന്നാണ് മാനന്തവാടി ഡി.വൈ.എസ്.പി.എ.പി.ചന്ദ്രന്റെ നേതൃത്വ ത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങിയത്. പ്രദേശത്തെ തോട്ടങ്ങള്‍, വീടുകള്‍, കുളങ്ങള്‍, പുഴ എന്നിവിടങ്ങളില്‍ അരിച്ചുപെറുക്കിയിരുന്നു. പ്രതികള്‍ ബൈക്കില്‍ ആണ് രക്ഷപ്പെട്ടതെന്ന നിഗമനത്തില്‍ പനമരം മുതല്‍ നെല്ലിയമ്പം, നടവയല്‍ വരെയുള്ള സി.സി.ടി.വി.ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും കാര്യമായ ഗുണം ലഭിച്ചതായി സൂചനയില്ല. പ്രദേശവാസികളായ നിരവധി പേരേ പോലീസ് ഇതിനോടകം ചോദ്യം ചെയ്ത് കഴിഞ്ഞു.പോലീസ് നായ സഞ്ചരിച്ച വീടിന് പുറക് വശത്തെ തോട്ടം സയന്റിഫിക് ടീം തിങ്കളാഴ്ച വിശദ പരിശോധനകള്‍ക്ക് വിധേയമാക്കി. എന്നാല്‍ മഴ പെയ്തതിനാല്‍ പരിശോധനയില്‍ കാര്യമായ ഗുണം ലഭിച്ചില്ലെന്നാണ് വിവരം.
അന്വേഷണ സംഘം വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് ജില്ലയിലും അയല്‍ ജില്ലകളിലും വിശദമായ അന്വേഷണം തുടരുകയാണ്. ആഭരണങ്ങള്‍, മൊബൈല്‍ ഫോണ്‍ എന്നിവകളൊന്നും മോഷണം പോകാത്തത് ഒരു പരിധി വരെ അന്വേഷണ സംഘത്തെ വലയ്ക്കുമെന്നുറപ്പാണ്.അതിനിടെ കൊലപാതകം നടന്ന വീട് ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ.സന്ദര്‍ശിച്ചു.പ്രതികളെ പിടികൂടാത്ത നടപടിയില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകള്‍ പ്രസ്താവനകളുമായി രംഗത്ത് വന്ന് തുടങ്ങിയിട്ടുണ്ട്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍