കണ്ടൈന്‍മെന്റ് സോണ്‍;അമ്പലവയല്‍ പഞ്ചായത്തിനെതിരെ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതം: പഞ്ചായത്ത് ഭരണസമിതി
അമ്പലവയല്‍: കണ്ടൈന്‍മെന്റ് സോണ്‍ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് അമ്പലവയല്‍ പഞ്ചായത്തിനെതിരെ ചില സാമൂഹിക മാധ്യമങ്ങള്‍ വഴിയും, ഗ്രൂപ്പുകള്‍ വഴിയും പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി.കെ ഹഫ്‌സത്ത്, വൈസ് പ്രസിഡന്റ് കെ.ഷമീര്‍ എന്നിവര്‍ അറിയിച്ചു. കോവിഡ് പോസിറ്റീവ് നിരക്ക് കുറയുന്നതിനനുസരിച്ച് സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് കണ്ടൈന്‍മെന്റ് സോണ്‍ പിന്‍വലിക്കുന്നതിന് മെഡിക്കല്‍ ഓഫീസര്‍ ശുപാര്‍ശ നല്‍കുന്ന പക്ഷം ആയത് ജില്ലാ ദുരന്ത നിവാരണ സമിതി അധ്യക്ഷകൂടിയായ ജില്ലാ കളക്ടര്‍ക്ക് അയച്ചുകൊടുക്കുകയും കളക്ടറുടെ നിര്‍ദ്ദേശം പ്രകാരം കണ്ടൈന്‍മെന്റ് സോണ്‍ സംബന്ധിച്ച് തീരമാനങ്ങള്‍ കൈക്കൊള്ളുകയുമാണ് ചെയ്യുന്നതെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഷമീര്‍ പറഞ്ഞു. സംസ്ഥാനമൊട്ടാകെയുള്ള മാനദണ്ഡങ്ങളില്‍ നിന്ന് അമ്പലവയല്‍ പഞ്ചായത്തിന് മാത്രമായി ഇളവുകള്‍ അപ്രായോഗികമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവിലെ കോവിഡ് മാനദണ്ഡപ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഒരു വാര്‍ഡില്‍ 10 കോവിഡ് പോസിറ്റീവ് രോഗികള്‍ ഉണ്ടെങ്കില്‍ ആ വാര്‍ഡ് കണ്ടൈന്റ്‌മെന്റ് സോണ്‍ ആയി പ്രഖ്യാപിക്കണമെന്നാണ് ചട്ടം. പഞ്ചായത്തിലെ 50% ല്‍ കൂടുതല്‍ വാര്‍ഡുകള്‍ കണ്ടൈന്റ്‌മെന്റ് സോണുകള്‍ ആണെങ്കില്‍ പഞ്ചായത്ത് കണ്ടൈന്റ്‌മെന്റ് സോണ്‍ പരിധിയില്‍ വരികയും ചെയ്യും. നിലവിലെ കണക്കുകള്‍ പ്രകാരം അമ്പലവയല്‍ പഞ്ചായത്തിലെ 11 വാര്‍ഡുകള്‍ കണ്ടൈന്റ്‌മെന്റ് സോണായി തുടരുകയാണ്. കൂടാതെ പഞ്ചായത്തിലെ ചില പട്ടികവര്‍ഗ്ഗ കോളനികളില്‍ രോഗവ്യാപനം കൂടുതലായതിനാല്‍ 6 ക്ലസ്റ്ററുകളായി തിരിച്ചാണ് നിലവില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് വരുന്നത്. വസ്തുത ഇതായിരിക്കെ, പഞ്ചായത്ത് തലത്തില്‍ കണ്ടൈന്റ്‌മെന്റ് സോണ്‍ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് ചില കോണുകളില്‍ നിന്നും അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ മനഃപൂര്‍വം പ്രചരിപ്പിക്കുന്നാതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്. വിവിധ രാഷ്ട്രീയ കക്ഷികളുടെയും, വ്യാപാരി വ്യവസായികളുടെ പ്രതിനിധികളും പങ്കെടുത്ത സര്‍വ്വ കക്ഷി യോഗമാണ് അമ്പലവയല്‍ പഞ്ചായത്തില്‍ ലോക്ക് ഡൌണ്‍ കര്‍ശനമാക്കുന്നതിന് ജില്ലാ കലക്ടറോട് ശുപാര്‍ശ ചെയ്തത്. കര്‍ശനമായ ലോക്ക് ഡൌണ്‍ ഫലം കണ്ടു എന്നത് തന്നെയാണ് നിലവിലെ കണക്കുകള്‍ സൂചിപ്പിക്കുന്നതും. കോവിഡ് മാനദണ്ഡങ്ങള്‍ക്കെതിരെ രാഷ്ട്രീയ ലക്ഷ്യം വെച്ച് കൊണ്ട് ഉയരുന്ന അടിസ്ഥാനരഹിത ആരോപണങ്ങളിലും, വാര്‍ത്തകളിലും ജനങ്ങളും, വ്യാപാരി സുഹൃത്തുക്കളും വീണുപോകരുതെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍