ആരോഗ്യത്തോടെ ഇരിക്കാന്‍ കഴിയട്ടെ; നഴ്‌സുമാര്‍ക്ക് ആശംസകള്‍ നേര്‍ന്ന് കെ.കെ ശൈലജ
തിരുവനന്തപുരം: ഇന്ന് മെയ് 12. അന്താരാഷ്ട്ര നഴ്‌സസ് ദിനം. കൊവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിലാണ് ലോകത്തെ മുഴുവന്‍ ആരോഗ്യപ്രവര്‍ത്തകരും. ആതുര ശുശ്രൂഷാ രംഗത്തെ മാലാഖമാര്‍ക്ക് ആശംസകള്‍ നല്‍കുകയാണ് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് ആരോഗ്യമന്ത്രി നഴ്‌സുമാര്‍ക്ക് ആശംസകള്‍ നേര്‍ന്നത്.'നഴ്‌സുമാരുടെ സേവന തത്പരതയും മനുഷ്യജീവന്‍ രക്ഷിക്കാനുള്ള അവരുടെ പോരാട്ടവും ലോകമെമ്പാടും പ്രശംസനീയമാണ്. ഫ്‌ളോറന്‍സ് നൈറ്റിംഗേലിന്റെ പിന്മുറക്കാരായി മാറിക്കൊണ്ട് ഓരോ മനുഷ്യനെയും ആശ്വസിപ്പിച്ച് കൊണ്ട് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ട് വരികയാണ് നഴ്‌സുമാര്‍. പരിചരിക്കുക എന്നത് വലിയൊരു ധര്‍മമാണ്. മദര്‍ തെരേസയെ പോലെ വേദന അനുഭവിക്കുന്നവരെ തലോടുകയും അവരെ ശുശ്രൂഷിക്കുകയും ചെയ്യുന്നത് ഏറ്റവും മഹത്തായ കര്‍മമാണ്.
കിട്ടുന്ന ശമ്പളം എത്ര കുറവാണെങ്കിലും മനുഷ്യരെ പരിചരിക്കുക എന്നതാണ് നഴ്‌സുമാര്‍ ചെയ്യുന്നത്. മറ്റ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന മലയാളി നഴ്‌സുമാര്‍ അവിടുത്തെ ഭരണാധികാരികളുടെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. സ്വന്തം ദുഖങ്ങളും ദുരിതങ്ങളും മറന്നുകൊണ്ട് അപരന്റെ മനസിന് ആശ്വാസമുണ്ടാക്കാന്‍ കഴിയുന്ന പ്രവൃത്തിയില്‍ ഏര്‍പ്പെടുന്നതാണ് ശരിയായ നഴ്‌സിംഗ്. അത് അന്വര്‍ത്ഥമാക്കുകയാണ് നമ്മുടെ നഴ്‌സുമാര്‍. നിപ മഹാമാരിക്കിടയില്‍ ആ ത്യാഗത്തിന്റെ കഥ നമ്മള്‍ കണ്ടതാണ്. ലിനിയെ ആദരവോട് കൂടി ഓര്‍മിക്കുന്നു. എല്ലാ നഴ്‌സുമാരും ആരോഗ്യത്തോടെ ഇരിക്കട്ടെ എന്നാശംസിക്കുന്നു' എന്നും കെ.കെ ശൈലജ പറഞ്ഞു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍