ബിജെപിക്കെതിരെ പരാതിയുമായി സികെ ജാനുവിന്റെ പാര്‍ട്ടി ;ബത്തേരി സ്ഥാനാര്‍ത്ഥിയെ അവഗണിച്ചതായി പരാതി; വോട്ടുകള്‍ കുറയാന്‍ സാധ്യത
ബത്തേരി: ബത്തേരി നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും, ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി അധ്യക്ഷയുമായ സികെ ജാനുവിനെ വിജയിപ്പിക്കാനുള്ള തെരഞ്ഞെടുപ്പ് പ്രചരണത്തിലും മറ്റും ബി.ജെ.പി വീഴ്ച വരുത്തിയതായി പരാതി. ഇത് സംബന്ധിച്ച് ജെആര്‍പി സംസ്ഥാന സെക്രട്ടറി ബി.ജെ.പി സംസ്ഥാന അധ്യക്ഷന് അയച്ച കത്ത് ഓപ്പണ്‍ ന്യൂസറിന് ലഭിച്ചു. എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായ ജാനുവിനെ തുടക്കം മുതലേ ഉള്‍ക്കൊള്ളാന്‍ മണ്ഡലത്തിലെ ബി.ജെ.പി പ്രവര്‍ത്തകര്‍ മടികാണിച്ചതായും, പര്യടന പരിപാടി ആസൂത്രണം ചെയ്തതില്‍പോലും പ്രാദേശിക നേതൃത്വം പരാജയപ്പെട്ടതായും ജെ.ആര്‍.പി പരാതിപ്പെടുന്നു. ആഭ്യന്തര മന്ത്രി അമിത്ഷാ വന്നിട്ടുപോലും കാതലായ പ്രശ്‌നങ്ങള്‍ സംസാരിക്കാതിരുന്നതും വീഴ്ചയായതും ജെ.ആര്‍.പി കുറ്റപ്പെടുത്തുന്നു. ബത്തേരിയില്‍ കഴിഞ്ഞ തവണ എന്‍.ഡി.എക്ക് കിട്ടിയ വോട്ടില്‍ കുറവുണ്ടാകുമെന്നാണ് വിശ്വാസമെന്നും ജെ.ആര്‍.പി വ്യക്തമാക്കുന്നു.
ജെആര്‍പി സംസ്ഥാന സെക്രട്ടറി പ്രകാശന്‍ മൊറാഴ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് അയച്ച കത്താണ് പുറത്തായത്. തുടക്കം മുതലേ എന്‍ഡിഎ ഘടക കക്ഷിയായ തങ്ങളേയും, സ്ഥാനാര്‍ത്ഥിയായ സികെ ജാനുവിനേയും അവഗണിക്കുന്ന നിലപാടാണ് ബിജെപി സ്വീകരിച്ചതെന്നാണ് ജെആര്‍പിയുടെ ആരോപണം. ഒരു ഘടകകക്ഷിയെന്ന നിലയില്‍ ജെആര്‍പിക്ക് ലഭിക്കേണ് പാര്‍ട്ടി ഫണ്ട് പോലും ലഭിച്ചില്ല. തെരഞ്ഞെടുപ്പ് പ്രചരണവേളയില്‍ ബിജെപി ഏര്‍പ്പെടുത്തിയ വാഹനത്തില്‍ നിന്നും ജെആര്‍പി സംസ്ഥാന നേതാക്കളെ ഇറക്കിവിട്ടതായും, സ്വന്തം നിലയില്‍ വാഹനം സംഘടിപ്പിച്ച് മുന്നോട്ട് പോകേണ്ടുന്ന ഗതികേട് പോലും വന്നതായും പരാതിയില്‍ പറയുന്നു. പലപ്പോഴും എതിര്‍പാര്‍ട്ടിക്കാരുടെ പ്രചരണ ബോര്‍ഡുകള്‍ നോക്കി പ്രസംഗിക്കേണ്ട ഗതികേടാണ് തങ്ങള്‍ക്കുണ്ടായതെന്നും ബോര്‍ഡുകള്‍ പോലും സ്ഥാപിക്കുന്നതില്‍ ബിജെപി വീഴ്ചവരുത്തിയെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു.കത്ത് അയച്ചത് വാസ്തവമാണെന്നും എന്നാല്‍ ബിജെപി നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും പ്രകാശന്‍ മൊറാഴ ഓപ്പണ്‍ ന്യൂസറോട് പറഞ്ഞു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍