പെരിക്കല്ലൂര്‍-ബൈരക്കുപ്പ തോണിക്കടവ് തോണി ഗതാഗത്തില്‍ വീഴ്ചയെന്ന് പരാതി
പുല്‍പ്പള്ളി: കോവിഡ് രണ്ടാംതരംഗം രൂക്ഷമായ സാഹചര്യത്തില്‍ വയനാട് ജില്ലയുടെ അന്തര്‍ സംസ്ഥാന അതിര്‍ത്തികളില്‍ കര്‍ശനനിയന്ത്രണങ്ങളുമായി മുന്നോട്ടുപോകുമ്പോഴും, യാതൊരുവിധ പരിശോധനകളുമില്ലാതെ തോണിയില്‍ കേരളത്തില്‍ നിന്നും കര്‍ണ്ണാടകയിലേക്കും തിരിച്ചുമെത്താമെന്ന് പരാതി. വയനാട് പുല്‍പ്പള്ളി പെരിക്കല്ലൂരില്‍ നിന്നും തോണിക്കടവിലൂടെ കര്‍ണ്ണാടകയിലെ ബൈരകുപ്പയിലേക്കും തിരിച്ചുമാണ് മാനദണ്ഡങ്ങളൊന്നും പാലിക്കാതെ യാതൊരുവിധ പരിശോധനകളുമില്ലാതെ തോണികളില്‍ ആളുകള്‍ യാത്ര ചെയ്യുന്നതായി പരാതിയുള്ളത്.
കഴിഞ്ഞ ദിവസം കര്‍ണാടകയിലെ കൂര്‍ഗില്‍ നിന്നും ഇതുവഴി എത്തിയ പുല്‍പ്പള്ളി കല്ലുവയല്‍ കിഴങ്ങനാല്‍ ഷിനോജ് (40) കോവിഡ് ബാധിച്ച് മരണപ്പെട്ടിരുന്നു. ജില്ലയിലെ അന്തര്‍സംസ്ഥാന അതിര്‍ത്തികളിലെല്ലാം തന്നെ കര്‍ശനനിയന്ത്രണങ്ങളും പരിശോധനകളുമാണ് ഏര്‍പ്പെടുത്തിയിരുന്നത്. കര്‍ണ്ണാടകത്തില്‍ നിന്നും കേരളത്തിലേക്ക് വരുന്നവര്‍ക്ക് ചൊവ്വാഴ്ച മുതല്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനാഫലം നിര്‍ബന്ധമാക്കിയിരുന്നു. അതേസമയം, യാതൊരുവിധ നിയന്ത്രണങ്ങളോ, പരിശോധനകളോ ഇല്ലാതെ ഇരുസംസ്ഥാനങ്ങളെയും ബന്ധിപ്പിക്കുന്ന തോണി സര്‍വീസ്തുടരുകയാണ്.
കേരളത്തിലെ പെരിക്കല്ലൂരില്‍ നിന്നും കര്‍ണാടകയിലെ ബൈരക്കുപ്പയിലേക്കുമാണ് ദിവസേന യാതൊരു നിയന്ത്രണങ്ങളുമില്ലാതെ നൂറ് കണക്കിനാളുകള്‍ തോണി സര്‍വീസ് വഴി യാത്ര ചെയ്തുകൊണ്ടിരിക്കുന്നത്. അടിയന്തരമായി തോണി സര്‍വീസിലൂടെ യാത്ര ചെയ്യുന്നവരെ പരിശോധിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. വിവിധ ആവശ്യങ്ങള്‍ക്കായി കര്‍ണാടകയിലെ ബൈരക്കുപ്പ അടക്കമുള്ള പ്രദേശങ്ങളിലേക്കും, തിരിച്ച് വയനാട്ടിലേക്കും നിരവധി പേരാണ് വര്‍ഷങ്ങളായി തോണി സര്‍വീസ് ഉപയോഗപ്പെടുത്തി യാത്ര ചെയ് തുകൊണ്ടിരിക്കുന്നത്. ഇരുചക്രവാഹനങ്ങളും മറ്റും തോണികളില്‍ കയറ്റി മറുകരയിലേക്ക് കൊണ്ടുപോകുന്നവരും നിരവധിയാണ്.
റോഡ് മാര്‍ഗമുള്ള അതിര്‍ത്തികളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി അധികൃതര്‍ മുന്നോട്ടുപോകുമ്പോഴാണ് യാതൊരുവിധ പരിശോധനകളുമില്ലാതെ ഇരുസംസ്ഥാനങ്ങളെയും ബന്ധിപ്പിക്കുന്ന തോ ണി സര്‍വീസ് നടന്നുവരുന്നത്. അതുകൊണ്ട് തന്നെ രോഗവ്യാപനമുണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്ത് നിരവധി പേര്‍ക്ക് ആശ്രയമായ തോണി സര്‍വീസ് നിലനിര്‍ത്തിക്കൊണ്ട് തന്നെ പരിശോധനാസംവിധാനം ഏര്‍പ്പെടുത്തണമെന്നാണ് ആവശ്യമുയരുന്നത്..
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍