കൊവിഡ് കൂട്ടപ്പരിശോധന; കേരളത്തില്‍ പ്രതിദിന രോഗികളുടെ എണ്ണം 25000 കടന്നേക്കാം
സംസ്ഥാനത്ത് ഇന്നലെ നടന്ന കൂട്ടപ്പരിശോധനയുടെ ഫലം വരുന്നതോടെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 25000നും മുകളില്‍ പോകാന്‍ സാധ്യതയെന്ന് ആരോഗ്യവകുപ്പ്. ആശുപത്രികളില്‍ കൂടുതല്‍ കിടക്കകള്‍ സജ്ജമാക്കാനും സിഎഫ്എല്‍ടിസികള്‍ സജ്ജമാക്കാനും നിര്‍ദേശം നല്‍കി. കൂടുതല്‍ വാക്‌സീന്‍ എത്തിയതോടെ മാസ് വാക്‌സിനേഷന്‍ ക്യാംപുകള്‍ സജീവമായിട്ടുണ്ട്. രണ്ടാം ദിവസവും വ്യാപക പരിശോധനയാണ് നടത്തുന്നത്. ഇന്നത്തെ ലക്ഷ്യം 116164 പേരിലെ പരിശോധനയാണ്.
രോഗം പിടിപെടാന്‍ സാധ്യതയുള്ള ഹൈറിസ്‌ക് വിഭാഗങ്ങളിലെ പരിശോധനാ ഫലം ഇന്നുമുതല്‍ വന്ന് തുടങ്ങും. 65000 പേരെ വരെ പരിശോധിച്ചപ്പോള്‍ രോഗബാധിതരുടെ എണ്ണം 10000നും മേലെയായി . അങ്ങനെയെങ്കില്‍ 133836 പേരുടെ പരിശോധനാഫലം 25000 നും മേലെ ആകുമെന്ന കണക്ക് കൂട്ടലിലാണ് ആരോഗ്യവകുപ്പ് . തീവ്രപരിചരണ വിഭാഗവും വെന്റിലേറ്ററുകളുമടക്കം കൂടുതല്‍ സൗകര്യങ്ങള്‍ കൊവിഡ് ചികില്‍സയ്ക്കായി മാറ്റും. കേരളത്തിലെ സാഹചര്യം കേന്ദ്രത്തേയും അറിയിച്ചിട്ടുണ്ട് .
ഇതിനിടെ കൂടുതല്‍ വാക്‌സീന്‍ എത്തിയതോടെ മാസ് വാക്‌സിനേഷന്‍ ക്യാംപുകള്‍ സജീവമായി. എന്നാല്‍ എത്തിയ വാക്‌സീന്റെ അളവ് കുറവായതിനാല്‍ കൂടുതല്‍ ക്യാംപുകള്‍ ഉണ്ടെങ്കിലും വളരെ കുറച്ച് വാക്‌സീന്‍ മാത്രമേ ഓരോ സ്ഥലത്തും ലഭ്യമാക്കിയിട്ടുള്ളു. ഇന്നലെ എത്തിയ രണ്ട് ലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്‌സീനില്‍ തിരുവനന്തപുരം ജില്ലയ്ക്ക് 30000 ഡോസ് വാക്‌സീന്‍ കിട്ടി . പത്തനംതിട്ട , കൊല്ലം , ആലപ്പുഴ ജില്ലകളിലായി 10000 വീതം ഡോസ് വാക്‌സീന്‍ നല്‍കി. എറണാകുളം , കോഴിക്കോട് മേഖലകള്‍ക്കായി 50000 വീതം ഡോസ് വാക്‌സീനും എത്തിച്ചിട്ടുണ്ട്. കരുതല്‍ ശേഖരമായി 40000 ഡോസ് വാക്‌സീന്‍ സംസ്ഥാനം സൂക്ഷിക്കും . അതിനിര്‍ണായകമായ രണ്ടാഴ്ചയ്ക്കുള്ളില്‍ പരമാവധി പേര്‍ക്ക് വാക്‌സീന്‍ നല്‍കി രോഗ പ്രതിരോധം ഉറപ്പാക്കുകയാണ് ലക്ഷ്യം.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍