ഇന്ധന വില ഗണ്യമായി വര്‍ധിപ്പിയ്ക്കാതെ മുന്നോട്ട് പോകാനാവില്ല; കേന്ദ്രസര്‍ക്കരിനോട് എണ്ണക്കമ്പനികള്‍

രാജ്യത്ത് ഇന്ധന വില ഗണ്യമായി വര്‍ധിപ്പിയ്ക്കാതെ മുന്നോട്ട് പോകാനാവില്ലെന്ന് കേന്ദ്രസര്‍ക്കാരിനോട് വ്യക്തമാക്കി എണ്ണക്കമ്പനികള്‍. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുതിച്ച് ഉയരുന്നതിനാല്‍ വില വര്‍ധനവ് അനിവാര്യമാണെന്നാണ് എണ്ണക്കമ്പനികള്‍ സര്‍ക്കാരിനെ അറിയിച്ചത്. അതേസമയം, കേന്ദ്രം നഷ്ടം നികത്താതെ ഇന്ധനത്തിന്മേലുള്ള തിരുവകള്‍ കുറയ്ക്കാന്‍ ഇപ്പോള്‍ സാധിയ്ക്കില്ലെന്ന് ബിജെപി ഭരിയ്ക്കുന്ന സംസ്ഥാനങ്ങള്‍ അടക്കം നിലപാട് സ്വീകരിച്ചത് കേന്ദ്രത്തിന്റെ പ്രതിസന്ധി വര്‍ധിപ്പിരിയ്ക്കുകയാണ്.
തെരഞ്ഞെടുപ്പ് കാലം കഴിയും വരെ ഇന്ധന വില വലിയ തോതില്‍ വര്‍ധിപ്പിയ്ക്കരുതെന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. പക്ഷേ, അധിക ദിവസം ഈ നിബന്ധന തുടരാന്‍ സാധിയ്ക്കില്ലെന്നാണ് എണ്ണക്കമ്പനികള്‍ സര്‍ക്കാരിനെ ഇപ്പോള്‍ അറിയിച്ചിരിയ്ക്കുന്നത്.
സൗദി അറേബ്യയുടെ എണ്ണസംഭരണികളിലേക്ക് ഹൂതി വിമതര്‍ കഴിഞ്ഞ ദിവസം ആക്രമണം നടത്തിയിരുന്നു. 21 മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലേക്കാണ് ഈ ആക്രമണം അസംസ്‌കൃത എണ്ണവിലയെ എത്തിച്ചിരിക്കുന്നത്. ബ്രാന്‍ഡ് ക്രൂഡ് വില ഇപ്പോള്‍ ബാരലിന് 70.47 ഡോളറായി ഉയര്‍ന്നിരിയ്ക്കുകയാണ്. ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെ ക്രൂഡ് ഓയില്‍ വിലയാണിത്. കഴിഞ്ഞ ദിവസം മാത്രം 1.14 ഡോളര്‍ വര്‍ധിച്ചതായും എണ്ണ കമ്പനികള്‍ പെട്രോളിയം മന്ത്രാലയത്തോട് വ്യക്തമാക്കി. അമേരിക്കയിലെ ടെക്‌സസില്‍ ഉള്‍പ്പടെയുള്ള ഉണ്ടായ അതിശൈത്യം മൂലം എണ്ണ ഉല്‍പാദനം കുറഞ്ഞതും വില വര്‍ധനവിന് കാരണമായി എണ്ണ കമ്പനികള്‍ വിവരിച്ചു. പ്രതിദിനം 40 ലക്ഷം ബാരല്‍ എണ്ണയുടെ ഉല്‍പാദനമാണ് കുറഞ്ഞത്. വിലവര്‍ധിപ്പിയ്ക്കാതെ മുന്നോട്ട് പോകന്‍ അതുകൊണ്ട് സാധിയ്ക്കില്ല എന്നാണ് എണ്ണ കമ്പനികളുടെ നിലപാട്. വില വര്‍ധിപ്പിയ്ക്കണം എന്ന എണ്ണ കമ്പനികള്‍ ആവശ്യം ശക്തമാക്കിയതോടെ കടുത്ത പ്രതിരോധത്തിലായിരിയ്ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.
നിലവില്‍ വില വര്‍ധനവ് തടയാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങളെ പ്രതിരോധത്തിലാക്കുന്ന ആവശ്യവുമായി വിവിധ സംസ്ഥാനങ്ങളും രംഗത്തെത്തി. തീരുവകള്‍ കുറയ്ക്കാന്‍ തയ്യാറാണെങ്കിലും ഇങ്ങനെ ഉണ്ടാകുന്ന നഷ്ടം കേന്ദ്രം നികത്തണം എന്നാണ് ആവശ്യം. കേരളത്തിന് പുറമേ ബിജെപി ഭരിയ്ക്കുന്ന കര്‍ണ്ണാടകയും, മധ്യപ്രദേശും ഈ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. എണ്ണവില 3 മുതല്‍ 5 വരെ എങ്കിലും ലിറ്ററിന് അടുത്ത 15 ദിവസ്സം കൊണ്ട് വര്‍ധിപ്പിയ്ക്കാനാണ് എണ്ണ കമ്പനികളുടെ താത്പര്യം.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍