ബഫര്‍സോണ്‍ വിജ്ഞാപനം;സെപ്തംബര്‍ 26 ന് പ്രതിഷേധ സമരം
പുല്‍പ്പള്ളി:മലബാര്‍,ആറളം,കൊട്ടിയൂര്‍ മേഖലകള്‍ വന്യജീവി സങ്കേതങ്ങളില്‍ ഉള്‍പ്പെടുത്തി പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ച കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ നയം തിരുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് ബത്തേരി രൂപത മലങ്കര കാത്തലിക് അസോസിയേഷന് നേതൃത്വം നല്കുന്ന ഐക്യ കര്‍ഷക മുന്നണിയുടെ സംയുക്ത ആഭിമുഖ്യത്തില്‍ സെപ്തംബര്‍ 26 ന് രാവിലെ 10 മണിക്ക് പുല്‍പ്പള്ളിയില്‍ പ്രതിഷേധ സമരം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.കേരളത്തിലെ ആറ് വന്യജീവി സങ്കേതങ്ങള്‍ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ വായു ദൂരം പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ച് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് നിര്‍ദ്ദേശങ്ങള്‍ പുറത്തിറങ്ങി കഴിഞ്ഞു.ഈ കരടില്‍ പ്രതിപാദിച്ചിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയാല്‍ ഈ മേഖലകളിലെ കര്‍ഷക ജനതയുടെ തുടര്‍ന്നുള്ള ജീവിതം ദുരിതപൂര്‍ണ്ണം ആവുകയും ഉദ്യോഗസ്ഥവൃന്ദത്തിന്റെ കൈകളില്‍ തളച്ചിടുക പ്പെടുകയും ചെയ്യും.
പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട ഉന്നത അധികാര സമിതിയില്‍ കര്‍ഷക പ്രതിനിധികള്‍ക്കോ ജനപ്രതിനിധികള്‍ക്കോ കാര്യമാത്ര പ്രസക്തമായ ഒരു പങ്കാളിത്തവും നല്‍കാതെയും,ഉയര്‍ന്നുവരുന്ന കര്‍ഷക പ്രതിഷേധങ്ങള്‍ കണക്കിലെടുക്കാതെയും മുന്നോട്ടുപോകുന്ന കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ സമാന ചിന്താഗതിക്കാരായ വിവിധ കര്‍ഷക സംഘടനകളെ അണിനിരത്തി മലങ്കര കാത്തലിക് അസോസിയേഷന്റെ നേതൃത്വത്തില്‍ വന്‍ പ്രക്ഷോഭ പരിപാടികള്‍ക്ക് തുടക്കം കുറിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.
ശനിയാഴ്ച രാവിലെ 10 മണിക്ക് ബത്തേരി രൂപത ബിഷപ്പ് ഡോ.ജോസഫ് മാര്‍ തോമസ് സമരം ഉദ്ഘാടനം ചെയ്യും. എം സി എ ബത്തേരി രൂപത പ്രസിഡന്റ് റെഞ്ചി നെയ്ശ്ശേരില്‍ അധ്യക്ഷത വഹിക്കും.മാനന്തവാടി രൂപത ജനസംപ്രേക്ഷണ സമിതി ചെയര്മാന് ഫാ.ആന്റോ മാമ്പള്ളില്‍,കാര്‍ഷിക പുരോഗമന സമിതി സംസ്ഥാന ചെയര്മാന് പി എം ജോയി തുടങ്ങി വിവിധ കര്‍ഷക, സാമൂഹിക,സാംസ്കാരിക സംഘടന പ്രതിനിധികള്‍ ചടങ്ങില്‍ പ്രസംഗിക്കും.
എം സി എ രൂപത വൈദിക ഉപദേഷ്ടാവ് ഫാ.ആന്റോ ഇടകളത്തൂര്‍,രൂപത സെക്രട്ടറി ബ്ലെസ്സണ്‍ ചെരിവുപുരയിടം,പുല്‍പ്പള്ളി മേഖല പ്രസിഡന്റ് അനീഷ് കെ തോമസ്,കാര്‍ഷിക പുരോഗമന സമിതി വയനാട് ജില്ല കണ്‍വീനര്‍ ടി പി ശശി തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍