മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്ത് ;ജനസംരക്ഷണ സമിതിയും ആക്ഷന്‍ കൗണ്‍സിലും രൂപീകരിച്ചു.
മുള്ളന്‍കൊല്ലി:കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് പുറപ്പെടുവിച്ച പരിസ്ഥിതി ലോല പ്രദേശ കരട് വിജ്ഞാപനം പൂര്‍ണ്ണമായും യുക്തിരഹിതവും, ജനവിരുദ്ധവും, കര്‍ഷകവിരുദ്ധവുമാണെന്ന് മുള്ളന്‍കൊല്ലി പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ കൃഷ്ണന് വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗം വിലയിരുത്തുകയും,കര്‍ഷക രക്ഷക്കായും സാധാരണ ജനജീവിതം സാധ്യമാക്കുന്നതിനായും ഇപ്പോള്‍ പുറപ്പെടുവിച്ചിരിക്കുന്ന കരട് വിജ്ഞാപനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കരട് വിജ്ഞാപനത്തിന് കാരണമായ ഗ്രാമസഭകള്‍ രണ്ടു വര്‍ഷം മുന്‍പ് ചര്‍ച്ച ചെയ്തു അംഗീകരിച്ചതാണെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്നും ജനരക്ഷക്കായി ജനപ്രതിനിധികള്‍ മുഴുവനും രംഗത്തിറങ്ങണമെന്നും യോഗം ആവശ്യപ്പെട്ടു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ കൃഷ്ണന് അധ്യക്ഷത വഹിച്ചുയോഗത്തില് ജന സംരക്ഷണ സമിതി കേന്ദ്ര കമ്മിറ്റി അംഗം ജോസ് പള്ളത്ത് വിഷയം അവതരിപ്പിച്ചു സംസാരിച്ചു.വര്‍ഗീസ് മുരിയന്‍കാവില്‍, കെ. എല്‍. പൗലോസ്, ഫാ. ജോസ് തേക്കനാടിയില്‍, ഫാ. ജെയ്സ് പൂതക്കുഴി, സൈജു പുലികുത്തിയില്‍, ശിവരാമന് പറക്കുഴിയില്‍,ഷിനു കച്ചിറയില്‍,തോമസ് പാഴൂക്കാലയില് തുടങ്ങിയവര്‍ പ്രസംഗിച്ചു. ത്രിതല പഞ്ചായത്തുകളില്‍ പൊതുജനത്തിന്റെ അറിവോടെയല്ല ഈ വിജ്ഞാപനം പുറപ്പെടുവിക്കപ്പെട്ടിരിക്കുന്നതെന്ന വെളിപ്പെടുത്തലുകളോടെ പ്രമേയം പാസ്സാക്കണമെന്നും യോഗം ആവശ്യപ്പെടുകയുണ്ടായി. കരട് വിജ്ഞാപനം പിന്‍വലിക്കണമെന്നും, ബഫര്‍ സോണ്‍ തീരുമാനങ്ങള്‍ മാറ്റണമെന്നും, കടുവാ സങ്കേതശുപാര്ശ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് ഫാ. ജെയ്സ് പൂതക്കുഴി അവതരിപ്പിച്ച പ്രമേയം യോഗം ഐക്യകണ്ടേന അംഗീകരിച്ചു. മുള്ളന്‍കൊല്ലി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജനത്തിന്റെയും ദേശത്തിന്റെയും സംരക്ഷണത്തിനും സമരപരിപാടികളും മറ്റും നടത്തുന്നതിനുമായി ഫാ. ജെയ്സ് പൂതക്കുഴി (രക്ഷാധികാരി), പഞ്ചായത്തു പ്രസിഡന്റ് ഗിരിജാ കൃഷ്ണന് (ചെയര്പേഴ്സന്), ശ്രീ. വര്‍ഗീസ് മുരിയന്‍കാവില്‍ (കണ്‍വീനര്‍) എന്നിവരുടെ നേതൃത്വത്തില്‍ എല്ലാ രാഷ്ട്രീയ, മത, സാമൂഹ്യ, സാംസ്കാരിക സംഘടന പ്രതിനിധികളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടു ഒരു ആക്ഷന്‍ കൗണ്‍സില്‍ രൂപപ്പെടുത്തി
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍