പരിസ്ഥിതി ലോല മേഖല കരടു വിജ്ഞാപനം പിന്‍വലിക്കണം:വ്യാപാരി വ്യവസായി ഏകോപന സമിതി.
പുല്‍പ്പള്ളി:വനം പരിസ്ഥിതി സംരക്ഷണത്തിന്റെ പേരില്‍ മലബാര്‍ വന്യജീവി സങ്കേതത്തിനും,ആറളം വന്യജീവി സങ്കേതത്തിനും ചുറ്റുപാടുമുള്ള ജനവാസകേന്ദ്ര പ്രദേശങ്ങള്‍ ബഫര്‍ സോണ്‍ ആക്കാനുള്ള കരട് വിജ്ഞാപനം പിന്‍വലിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പുല്‍പ്പള്ളി യൂണിറ്റ് യോഗം ആവശ്യപ്പെട്ടു.വിളനാശവും,വിലക്കുറവുമടക്കം നിരവധിയായ പ്രയാസങ്ങള്‍ മൂലം നട്ടംതിരിയുന്ന കുടിയേറ്റ കാര്‍ഷികമേഖലയ്ക്ക് ഇനിയും വലിയ തിരിച്ചടികള്‍ നേരിടേണ്ടി വരുന്നതാണ് ഇതിലെ പ്രഖ്യാപനങ്ങളെന്നും വികസിത രാജ്യങ്ങള്‍ക്ക് വേണ്ടി ജനവാസകേന്ദ്രങ്ങളിലെ കുടിയേറ്റ ജനതയെ സമ്മര്‍ദ്ദങ്ങളിലൂടെ ഒഴിവാക്കി വനമാക്കി മാറ്റാനുള്ള നിഗൂഢ ലക്ഷ്യമാണ് ഇതിനു പിന്നിലുള്ളതെന്ന് സംശയിക്കേണ്ടിയിരിക്കുന്നൂവെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ആരോപിച്ചു.
വയനാട്ടിലെ തന്നെ തരിയോട്, തിരുനെല്ലി, വൈത്തിരി, (കുന്നത്തിടവക) പൊഴുതന, അച്ചൂരാനം എന്നീ വില്ലേജുകള്‍ പൂര്‍ണ്ണമായും ഈ വന്യജീവി സങ്കേതത്തിന്റെ ബഫര്‍ സോണില്‍ ഉള്‍പ്പെട്ടിരിക്കുകയാണ്. ഈ നിയമം പ്രാബല്യത്തില്‍ വന്നാല്‍ തമിഴ്നാട്ടിലെ നീലഗിരി മേഖലകള്‍ പോലെ മനുഷ്യന്റെ ആവാസവ്യവസ്ഥയും, ഉപജീവനമാര്‍ഗങ്ങളും പൂര്‍ണമായും ഇല്ലാതാക്കുന്ന തരത്തിലുള്ള നിയന്ത്രണങ്ങളാണ് അടിച്ചേല്‍പ്പിക്കപ്പെടുക.
വര്‍ഷങ്ങളായി വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങി കാര്‍ഷിക വിളകള്‍ക്ക് നാശം ഉണ്ടാക്കിക്കൊണ്ടിരിക്കുന്നതിനെതിരെയുളള കര്‍ഷകജനതയുടെ മുറവിളികള്‍ വെറും ദീനരോദനമായി കാണുന്ന ഭരണാധികാരികളും, പരിസ്ഥിതിവാദികളും അതിന് പരിഹാരം ഉണ്ടാക്കാന്‍ ശ്രമിക്കുന്നില്ലായെന്നത് തീര്‍ത്തും മനുഷ്യാവകാശ ലംഘനം കൂടിയാണ്. കുറച്ചുകാലമായി കര്‍ഷക ജനതയ്ക്ക് പൊറുതി കൊടുക്കാത്ത രീതിയില്‍ വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങി വളര്‍ത്തുമൃഗങ്ങളെയും മനുഷ്യരെ തന്നെയും കൊന്നു തിന്നുന്നത് വാര്‍ത്തയല്ലാതായിരിക്കുകയാണ്.
വനം വനമായും,നാട് നാടായും നിലനിര്‍ത്തി സംരക്ഷിക്കപ്പെടേണ്ട ഉത്തരവാദപ്പെട്ടവര്‍ നിസംഗത വെടിഞ്ഞ് ഉണര്‍ന്നു പ്രവര്‍ത്തിക്കാത്ത പക്ഷം വലിയ ജനകീയപ്രക്ഷോഭങ്ങള്‍ നേരിടേണ്ടതായി വരും.എവിടെ നിന്നെല്ലാമോ കൊണ്ടുവന്നിട്ട കടുവകളുടെ വര്‍ദ്ധനവ് മൂലം ജനജീവിതം ദുസ്സഹമായിരിക്കുന്ന ഈ അവസ്ഥയില്‍ വയനാട് കടുവാസങ്കേതം ആക്കാനുള്ള നീക്കങ്ങളും ഇതിന് പിന്നിലുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കുടിയേറ്റ കര്‍ഷകജനതയുടെ പ്രയാസങ്ങളും,ഇത്തരം ബലമായ സംശയങ്ങളും നിലനില്‍ക്കുന്ന ഈ സാഹചര്യത്തില്‍ മേല്‍പ്പറഞ്ഞ പ്രഖ്യാപനം പിന്‍വലിക്കാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.പ്രസിഡണ്ട് മാത്യു മത്തായി ആതിര അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി അജിമോന്.കെ.എസ്, ബേബി.പി.സി, ഇ.ടി.ബാബു, പൈലി.പി.എം,ബാബു രാജേഷ്,ടോമി.പി.സി, വേണുഗോപാല്‍,അജേഷ്, പ്രസന്നകുമാര്‍,രാമകൃഷ്ണന്, സജി വര്‍ഗീസ്,ഷാജിമോന്‍ എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍