വിശ്വനാഥന്റെ ആത്മഹത്യ വീടില്ലാത്ത മനോവിഷമത്തിലെന്ന് ബന്ധുക്കള്‍
പുല്‍പ്പള്ളി:പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ വനഗ്രാമമായ കോട്ടവയലില്‍ 65 വയസുള്ള വയോധികന്‍ ആത്മഹത്യ ചെയ്തത് വീടില്ലാത്ത മനോവിഷമത്തിലാണെന്ന് ബന്ധുക്കള്‍. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ നാലിനാണ് കോട്ടവയലില്‍ 65കാരനായ വിശ്വനാഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. കടബാധ്യതയാണ് മരണകാരണമെന്നായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്തകള്‍. എന്നാല്‍ വീട്ടാന്‍ സാധിക്കുന്ന കടബാധ്യത മാത്രമെ വിശ്വനാഥനുണ്ടായിരുന്നുള്ളുവെന്നാണ് ബന്ധുക്കള്‍ വ്യക്തമാക്കുന്നത്. അടച്ചുറപ്പുള്ള വീടിനായി കയറിയിറങ്ങാത്ത ഓഫീസുകളില്ലായിരുന്നുവെന്നും,വീട് അനുവദിച്ചാലും പാട്ടഭൂമിയായതിനാല്‍ വനംവകുപ്പ് തടസവാദമുന്നയിക്കുന്നത് പതിവായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. ഇതോടെ ഒരിക്കലും വീട് ലഭിക്കില്ലെന്ന മനോവിഷമത്തില്‍ കഴിഞ്ഞുവരികയായിരുന്നു വിശ്വനാഥന്‍. ഇതിന് പിന്നാലെയാണ് വീടിന് സമീപത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. കോട്ടവയലില്‍ നിലവില്‍ അഞ്ച് കുടുംബങ്ങളാണ് കഴിഞ്ഞുവരുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കേന്ദ്രസര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയ വനഭൂമിയാണിത്. തലമുറകളായി തങ്ങള്‍ ഇവിടുള്ളവരാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും കെട്ടിയുണ്ടാക്കിയ കൂര സ്ഥിതിചെയ്യുന്ന സ്ഥലംപോലും ഇവരുടെ സ്വന്തമല്ല. മാത്രമല്ല, താമസിക്കുന്ന വീട് എപ്പോള്‍ വേണമെങ്കിലും ഒഴിഞ്ഞുപോകേണ്ടിവരുമെന്ന സാഹചര്യവും നിലനില്‍ക്കുന്നു. കോട്ടവയല്‍ വനഗ്രാമത്തിലെത്തണമെങ്കില്‍ ഒന്നര കിലോമീറ്ററോളം വാഹനം കടന്നുചെല്ലാത്ത വനപാതയിലൂടെ കാല്‍നടയായി യാത്ര ചെയ്യണം. വിശ്വനാഥന്റെ മരണത്തെ തുടര്‍ന്നെങ്കിലും അധികാരികളുടെ കണ്ണു തുറക്കുമെന്ന പ്രതീക്ഷയിലാണ് ഇവിടുത്തെ കുടുംബങ്ങള്‍. പാട്ടത്തിന് കിട്ടിയ ഭൂമിയില്‍ തലമുറകളായി കൃഷിയിറക്കിയാണ് ഇവര്‍ ജീവിതോപാദി കണ്ടെത്തിയിരുന്നത്. കൃഷിനാശം സംഭവിച്ചാലാകട്ടെ യാതൊരു നഷ്ടപരിഹാരവും ലഭിക്കുകയുമില്ല. വനത്താല്‍ ചുറ്റപ്പെട്ട കോട്ടവയലില്‍ വന്യമൃഗശല്യവും അതിരൂക്ഷമാണ്.പലപ്പോഴും വീട്ടുമുറ്റത്ത് വരെ കടുവയും കാട്ടാനയുമടങ്ങുന്ന വന്യമൃഗങ്ങളെത്തും. ഭീതിയില്ലാതെ കിടന്നുറങ്ങാന്‍ അടച്ചുറപ്പുള്ള വീട് നിര്‍മിക്കുകയെന്നതാണ് ഇവിടുത്തുകാരുടെ പ്രധാനസ്വപ്നം. എന്നാല്‍ വനഭൂമിയായതിനാല്‍ നിര്‍മാണ പ്രവൃത്തികള്‍ക്ക് വനംവകുപ്പില്‍നിന്ന് അനുമതി ലഭിക്കാത്തത് കൊണ്ട് വീടെന്ന സ്വപ്നം ഇപ്പോഴും കിട്ടാക്കനി തന്നെയാണ്. പാട്ടകര്‍ഷകനായ വിശ്വനാഥന്റെ ഉപജീവനമാര്‍ഗവും കൃഷിയായിരുന്നു. വിശ്വനാഥന്റെ മരണത്തോടെയെങ്കിലും അധികൃതര്‍ കണ്ണുതുറക്കുമെന്ന പ്രതീക്ഷയിലാണ് ഇവിടുത്തെ കുടുംബങ്ങള്‍. മീനാക്ഷിയാണ് വിശ്വനാഥന്റെ ഭാര്യ. സീമ, ഷീബ, പരേതനായ സന്തോഷ് എന്നിവരാണ് മക്കള്‍. മരുമക്കള്‍: വിനോദ്, സനില്‍.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍