കണ്ടൈന്‍മെന്റ് സോണ്‍: മീനങ്ങാടിയിലെ കച്ചവടക്കാര്‍ ദുരിതത്തില്‍
മീനങ്ങാടി:മീനങ്ങാടിയില്‍ പത്തുദിവസം മുന്‍പ് ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ ആദ്യഘട്ടത്തില്‍ നാലു വാര്‍ഡുകളില്‍ മാത്രമായിരുന്ന കണ്ടെയ്ന്മെന്റ് സോണ്‍ 11 വാര്‍ഡുകളിലേക്ക് വ്യാപിപ്പിക്കുകയും ഇന്നലെ 3 വാര്‍ഡുകള്‍ ഒഴിവാക്കുകയും ചെയ്തു. എന്നാല്‍ ടൗണ്‍ ഉള്‍പ്പെടുന്ന വാര്‍ഡുകളില്‍ നിയന്ത്രണം നിലനില്‍ക്കുന്നതിനാല്‍ ടൗണിലെ വ്യാപാര സ്ഥാപനങ്ങള്‍ മുഴുവന്‍ അടച്ചിട്ടിരിക്കുകയാണ്. രണ്ടു മാസക്കാലം കടകള്‍ അടച്ചിട്ടു ദുരിതമനുഭവിക്കുന്ന കച്ചവടക്കാര്‍ക്ക് ഈ അനാവശ്യ നിയന്ത്രണങ്ങള്‍ താങ്ങാവുന്നതിലും അധികമാണെന്നും ഈസ്റ്റര്‍ വിഷു കച്ചവടം നഷ്ടപ്പെട്ട കച്ചവടക്കാര്‍ക്ക് പെരുന്നാളിനെങ്കിലും കട തുറക്കാന്‍ അവസരം ലഭിച്ചാല്‍ വലിയ ആശ്വാസമാകുമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ഡോ. മാത്യു തോമസ് പറഞ്ഞു.ബത്തേരി കല്പറ്റ ഹൈവേയിലൂടെ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ വാഹനങ്ങള്‍ കടന്നുപോകുകയും നിരവധി അന്യ സംസ്ഥാന ചരക്ക് വാഹനങ്ങള്‍ അടക്കം ടൗണില്‍ നിര്‍ത്തിയിടുകയും, മീനങ്ങാടിയിലെയും പരിസര പ്രദേശത്തെയും ജനങ്ങള്‍ പല സാധനങ്ങള്‍ വാങ്ങാനും വാഹനത്തില്‍ ബത്തേരിയും കല്പറ്റയും പോകുകയും ചെയ്യുന്നതിനു യാതൊരു നിയന്ത്രണങ്ങളുമില്ല. എന്നാല്‍ കച്ചവടക്കാരെ തീര്‍ത്തും പ്രതിസന്ധിയിലാക്കുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ ഭരണകൂടം തയ്യാറാകണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു.സൂം ആപ്പ് വഴി നടന്ന യോഗത്തില്‍ യൂണിറ്റ് സെക്രട്ടറി പ്രിമേഷ് എം വി, ട്രഷറര്‍ ജലീല്‍ പി, കുഞ്ഞുമോന് കാഞ്ചന, മജീദ് ടികെ, വി വി വര്‍ഗീസ്, എം അരവിന്ദന്, കരീം എം എസ്, ഫൈസല്‍ പി കെ, സാദിഖ് പി എം തുടങ്ങിയവര്‍ സംബന്ധിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍