മൂന്ന് ദിവസംകൊണ്ട് മുത്തങ്ങയില്‍ പൂര്‍ത്തിയായത് മിനി ആരോഗ്യ കേന്ദ്രം
മുത്തങ്ങ:ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് തിരിക്കുന്നവരെ പരിശോധിക്കുന്നതിനായി മുത്തങ്ങയില്‍ മിനി ആരോഗ്യ കേന്ദ്രം പണിതുയര്‍ത്തിയത് മൂന്ന് ദിവസം കൊണ്ട്. ജില്ലാ നിര്‍മ്മിതി കേന്ദ്രത്തിനായിരുന്നു നിര്‍മ്മാണ ചുമതല. മെയ് ഒന്നിനാണ് ജില്ലാ ഭരണകൂടം നിര്‍മ്മാണ ചുമതല നിര്‍മ്മിതി കേന്ദ്രത്തെ ഏല്‍പ്പിച്ചത്. അന്ന് വൈകീട്ട് തന്നെ മുത്തങ്ങ ചെക്പോസ്റ്റിന് സമീപത്തായി ആരോഗ്യ കേന്ദ്രത്തിനുള്ള സ്ഥലം കണ്ടെത്തി. രാവും പകലും പണിയെടുത്ത് മെയ് മൂന്നിന് രാത്രിയോടെ 2500 സ്ക്വയര്‍ ഫീറ്റില്‍ എല്ലാവിധ സൗകര്യങ്ങളോടുംകൂടി മിനി ആരോഗ്യ കേന്ദ്രം തയ്യാറായി. കോവിഡ് 19 രോഗപ്രതിരോധത്തിന്റെ ഭാഗമായുള്ള എല്ലാ മുന്കരുതലോടും കൂടിയായിരുന്നു തൊഴിലാളികള്‍ ജോലി ചെയ്തത്.
ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത് അന്യ സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയിലേക്ക് എത്തുന്നവരെ അതിര്‍ത്തിയില്‍ തന്നെ പരിശോധിച്ച് ആവശ്യമായ ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തുന്നതിനുള്ള എല്ലാ സൗകര്യങ്ങളും മിനി ആരോഗ്യ കേന്ദ്രത്തില്‍ ഒരുക്കിയിട്ടുണ്ട്. കാത്തിരിപ്പ് കേന്ദ്രം, പോലീസ് കണ്ട്രോള് റൂം, സ്ക്രീനിംങ് സെന്റര്‍, ശ്രവ പരിശോധന കേന്ദ്രം, ഭക്ഷണ കൗണ്ടറുകള്‍, നിരീക്ഷണ ഉദ്യോഗസ്ഥര്‍ക്കുള്ള ഓഫീസ് എന്നീ സൗകര്യങ്ങളാണുള്ളത്. ഒരേ സമയം 150 പേര്‍ക്ക് ഇരിക്കാന്‍ സാധിക്കുന്ന വിധത്തിലാണ് കാത്തിരിപ്പ് കേന്ദ്രം സജ്ജീകരിച്ചിട്ടുള്ളത്. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും പ്രത്യേകം ശുചി മുറികളും ഇവിടങ്ങളില്‍ ഒരുക്കിയിട്ടുണ്ട്. 1400 സ്ക്വയര്‍ ഫീറ്റില്‍ നാല് കൗണ്ടറുകളായാണ് സ്ക്രീനിംങ് റൂം തയ്യാറാക്കിയിട്ടുള്ളത്. ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് കൗണ്ടറില്‍ എത്തുന്നതിനായി റാംപ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഓരോ കൗണ്ടറുകളിലും ഐ.ടി മിഷനും ആരോഗ്യ വകുപ്പിനുമായി ആറ് ഉപ കൗണ്ടറുകളും ഉണ്ട്. ശ്രവ പരിശോധനയ്ക്കായി മൂന്ന് കിയോസ്ക്കുകളാണുള്ളത്. ഭക്ഷണ കൗണ്ടറുകളും പ്രത്യേകം നിര്‍മ്മിച്ചിട്ടുണ്ട്. ആരോഗ്യ കേന്ദ്രത്തിലേക്കുള്ള റോഡിനും കേന്ദ്രത്തിന് ചുറ്റും വേലി കെട്ടി സുരക്ഷിതമാക്കിയിട്ടുണ്ട്.
ജില്ലാ നിര്‍മ്മിതി കേന്ദ്രം പ്രൊജക്ട് മാനേജര്‍ ഒ.കെ. സാജിദിന്റെ നേതൃത്വത്തില്‍ മൂന്ന് എഞ്ചിനീയര്‍മാരും 50 തൊഴിലാളികളും ചേര്‍ന്നാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഒരു ദിവസം 18 മണിക്കൂറിലധികം തൊഴിലാളികള്‍ ജോലി ചെയ്തു. കേന്ദ്രത്തിലേക്ക് ആവശ്യമായ വെള്ളം, വൈദ്യുതി എന്നിവ എത്തിക്കുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
മുത്തങ്ങ വഴി എത്തിയത് 231 പേര്
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് മുത്തങ്ങ ചെക്ക്പോസ്റ്റ് വഴി ഇന്നലെ ജില്ലയില്പ്രവേശിച്ചത് 290 പേര്. ഇതില്‍ 200 പേര് പുരുഷന്മാരും 65 പേര് സ്ത്രീകളും 25 പേര് കുട്ടികളുമാണ്. 89 പേരെ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദ്ദേശിച്ചു. വയനാട്ടുകാരായ 34 പേരെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍