ഗുരുവിനും ശിഷ്യനും ഒരേ വേദിയില്‍ ആദരമര്‍പ്പിച്ച് അമ്പലവയല്‍ ഗ്രാമ പഞ്ചായത്ത്
അമ്പലവയല്‍:വയനാടിന് അഭിമാനമായി മാറിയ മൗത്ത് പെയിന്റിങ് കലാകാരന് ജോയല്‍ കെ ബിജുവിനും ചിത്രകാരനും പരിസ്ഥിതി പ്രവര്‍ത്തകനും ജോയലിന്റെ ഗുരുവുമായ കെ ആര് സി തായന്നൂരിനും അമ്പലവയല്‍ ഗ്രാമ പഞ്ചായത്തിന്റെ ആദരം. അമ്പലവയല്‍ പഞ്ചായത്ത് ഹാളില്‍ വെച്ചായിരുന്നു ആദരിക്കല്‍. ജോയലിന്റെ വളര്‍ച്ചയില്‍ ഒപ്പം നിന്ന റിസോഴ്സ് അധ്യാപിക ചന്ദ്രിക ടീച്ചറേയും അനിത ടീച്ചറേയും ചടങ്ങില്‍ വെച്ച് ആദരിച്ചു. വൈസ് പ്രസിഡന്റ് പി എം തോമസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് സീത വിജയന് ഉദ്ഘാടനം ചെയ്തു.കാരച്ചാല്‍ കണ്ടമാലില്‍ ബിജു ടീന ദമ്പതികളുടെ ഇളയ മകനാണ് ജോയല്‍. മസ്കുലര്‍ ഡിസ്ട്രോഫി എന്ന ജനിതക രോഗം ബാധിച്ച ജീവിതം വീല്‍ചെയറില്‍ ഒതുക്കാന്‍ അച്ഛനും അമ്മയും തയ്യാറായിരുന്നില്ല. ഭിന്നശേഷി എന്നത് മറ്റുള്ളവരില്‍ നിന്ന് അവരെ വ്യത്യസ്തമാക്കുന്ന ഒരുപാട് കാര്യങ്ങള്‍ ഉണ്ടെന്നു തെളിയിച്ച തരികയാണ് ജോയല്‍. കാലം തനിക്ക് തന്ന പരിമിതിയെ ഒരു വെല്ലുവിളിയായി ഏറ്റെടുത്തു സ്വന്തം ഇച്ഛാശക്തികൊണ്ട് വര്‍ണങ്ങള്‍ ചാലിച്ച ലോകം സൃഷ്ടിക്കുകയാണ് ഈ കൊച്ചു കലാകാരന്. ബത്തേരി ബി ആന്‍ സിയിലെ ഹോം ബേസ്ഡ് ട്യൂഷന് ആയിരുന്നു തുടക്കത്തില്‍ ആശ്രയം. പരസഹായത്തോടെ അല്പം ചലിക്കുന്ന വിരലുകള്‍ ഉപയോഗിച്ച് ചിത്രങ്ങള്‍ക്ക് നിറം നല്കാന് കഴിയുമെന്ന് റിസോഴ്സ് അധ്യാപികയായ ചന്ദ്രിക വിജയന് മനസ്സിലാക്കി. പിന്നീട് ജോയലിനിലെ ശരിക്കുമുള്ള കഴിവിനെ പുറത്തുകൊണ്ടുവന്നത് കെ രാമചന്ദ്രന് എന്ന കെ ആര് സി തായന്നൂരാണ്. കഴുത്തിന് താഴേക്ക് ചലനശേഷി നഷ്ടമായ ജോയലിന് മൗത്ത് പെയിന്റിംഗ് എന്ന ആശയം അദ്ദേഹം കണ്ടെത്തി. മൂന്ന് മാസം എന്ന ചുരുങ്ങിയ സമയം കൊണ്ട് ഇരുന്നൂറിലധികം ചിത്രങ്ങളാണ് ഗുരു കെ ആര് സി തായന്നൂരിന്റെ ശിക്ഷണത്തില്‍ ജോയല്‍ മൗത്ത് പെയിന്റിംഗിലൂടെ വരച്ച് തീര്‍ത്തത്. കാസര്‍ഗോഡ് സ്വദേശിയായ കെ ആര് സി തായന്നൂര്‍ വയനാട്ടില്‍ വന്നാണ് ചിത്രരചനയുടെ ബാലപാഠങ്ങള്‍ പ്രതിഫലേച്ച പകര്‍ന്ന് നല്‍കിയത്. രണ്ടു വര്‍ഷം മുന്‍പ് ഭിന്നശേഷി ദിനത്തിലാണ് ബത്തേരി ടൗണ്‍ഹാളില്‍ വച്ച് ജോയലിന്റെ ആദ്യത്തെ ചിത്ര പ്രദര്‍ശനം നടത്തിയത്. ഗുരുനാഥന് പകര്‍ന്ന ചിത്രരചനയുടെ ബാലപാഠങ്ങള്‍ അതേ രീതിയില്‍ ഉള്‍ക്കൊണ്ട ജോയല്‍ ഇന്ന് ദേശീയ തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജോയലിനെ ചിത്രരചനാ പഠിപ്പിക്കുന്നതോടൊപ്പം അവനിലെ കഴിവിനെ ലോകത്തിനുമുന്നില്‍ എത്തിക്കുകയായിരുന്നു കെ ആര് സി യുടെ ലക്ഷ്യം. എല്ലാ രീതിയിലുമുള്ള അവന്റെ വളര്‍ച്ചയായിരുന്നു അദ്ദേഹത്തിന് ആവശ്യം. ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായുള്ള അഗ്നിപഥ് ഷാന്‍ ഇ സമാജ് പുരസ്കാരം ജോയലിനും അഗ്നിപഥ് കലാരത്ന പുരസ്കരം കെ ആര് സി തായന്നൂരിനും ലഭിക്കുകയുണ്ടായി. ജോയലിന് വേണ്ടി ഡല്‍ഹിയില്‍ ചെന്ന് അദ്ദേഹം ആ പുരസ്കാരം ഏറ്റുവാങ്ങി. പിന്നീട് അദ്ദേഹം ലക്ഷ്യം വെച്ചത് ഐ എം എഫ് പി എ (ഇന്ത്യന്‍ മൗത്ത് ആന്റ് ഫൂട്ട് പെയിന്റ് ആര്‍ട്ടിസ്റ്റ് ) എന്ന ഭിന്ന ശേഷിക്കാരായ ചിത്രകാരന്മാരുടെ സംഘടനയില്‍ ജോയലിന് അംഗത്വം ലഭിക്കണമെന്നായിരുന്നു. അനവധി കടമ്പകള്‍ കടന്ന് നിരന്തര പ്രയത്നത്തിലൂടെ ജോയലിന് അംഗത്വം ലഭിച്ചു. അംഗത്വം ലഭിക്കുന്ന 24 മതും പ്രായം കുറഞ്ഞ ചിത്രകാരനുമായി മാറിയിരിക്കുകയാണ് ജോയല്‍.ഈ നേട്ടത്തിനു വേണ്ടി നേരിട്ടും വീഡിയോകോള്‍ വഴിയും പരിശീലനം നല്കി ചിട്ടയായി ജോയലിന്റെ കഴിവുകള്‍ കൂടുതല്‍ മെച്ചപ്പെട്ടതും മികവുറ്റതാക്കി. സ്വിറ്റ്സര്‍ലന്‍ഡ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഐ
എം എഫ് പി എ ദേശീയതലത്തില്‍ ബാംഗ്ലൂരില്‍ വച്ച് നടത്തിയ ഇന്ത്യന്‍ ആര്‍ട്ടിസ്റ്റ് മീറ്റില്‍ പങ്കെടുക്കാനും ഈ കൊച്ചു കലാകാരന് അവസരം ലഭിച്ചിരുന്നു. കൂടാതെ കേരള സര്‍ക്കാര്‍ വനിതാ ശിശു വികസന വകുപ്പ് ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ ഉജ്ജ്വല ബാല്യം പുരസ്കാരവും ജോയലിനെ തേടിയെത്തി. ജോയലിന്റെ എല്ലാ തലത്തിലുമുള്ള വളര്‍ച്ചക്ക് വേണ്ടി നിരന്തരം പ്രയത്നിച്ച കെ ആര് സി തായന്നൂരും ചന്ദ്രിക ടീച്ചറുമൊക്കെയാണ് അവന്റെ വിജയത്തിന് പിന്നില്‍.
ഇരുവരെയും ആദരിക്കല്‍ ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ സുമ രാജു സ്വാഗതം പറഞ്ഞു. പഞ്ചായത്ത് ഡിവിഷന് മെമ്പര്‍ കുഞ്ഞുമോള്‍, വാര്‍ഡ് മെമ്പറായ ഷെമീര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. വാര്‍ഡ് മെമ്പര്‍മാര്‍ , സി ഡി എസ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍