റോബിന് വടക്കുംചേരിയെ വൈദികവൃത്തിയില്‍ നിന്നും നീക്കം ചെയ്തു
മാനന്തവാടി :മാനന്തവാടി രൂപതാവൈദികനായിരുന്ന റോബിന് വടക്കുംചേരിയെ വൈദികവൃത്തിയില്‍ നിന്ന് മാര്‍പാപ്പ നീക്കം ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ദുരുപയോഗം ചെയ്തതിന്റെ പേരില്‍ അറസ്റ്റിലായ വൈദികന് റോബിന് വടക്കുംചേരിയെ വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ അറിഞ്ഞ ഉടനെ തന്നെ പ്രാഥമികാന്വേഷണം നടത്തി 2017 ഫെബ്രുവരി 27ന് വൈദികപദവിയില്‍ നിന്ന് മാനന്തവാടി രൂപതാദ്ധ്യക്ഷന് സസ്പെന്റ് ചെയ്തിരുന്നു. പ്രസ്തുത സംഭവങ്ങളെപ്രതി വിശദമായ അന്വേഷണവും പഠനവും നടത്തുന്നതിന് ഒരു കമ്മീഷനെ 2017 ഫെബ്രുവരി 27ന് തന്നെ നിയമിക്കുകയും 2017 മാര്‍ച്ചില്‍ത്തന്നെ കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. ആയതിന്റെ അടിസ്ഥാനത്തിലാണ് മാര്‍പ്പാപ്പയുടെ നടപടി.
കാനോനികമായ എല്ലാ നടപടിക്രമങ്ങളും സഭാനിയമപ്രകാരം റോമിലെ വിശ്വാസതിരുസംഘത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടത്തിയിരുന്നത്. റിപ്പോര്‍ട്ട് വിശ്വാസതിരുസംഘത്തിന് കൈമാറി. സിവില്‍നിയമപ്രകാരം വിചാരണ നേരിട്ട റോബിന് വടക്കുംചേരിക്ക് തലശ്ശേരി പോക്സോ കോടതി 2019 ഫെബ്രുവരി 19ന് വിവിധ വകുപ്പുകള്‍ പ്രകാരം ശിക്ഷ വിധിച്ചു. വിധിയുടെ വെളിച്ചത്തില്‍ സഭാപരമായി ചെയ്യേണ്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മാനന്തവാടി രൂപതാദ്ധ്യക്ഷന് വിശദവിവരങ്ങള്‍ 2019 ഏപ്രില്‍ 9ന് റോമില്‍ വിശ്വാസതിരുസംഘത്തിന് സമര്‍പ്പിച്ചു. അവയുടെയെല്ലാം വെളിച്ചത്തില്‍ 2019 ജൂണ്‍ 21ന് കക്ഷിയെ വൈദികവൃത്തിയില്‍ നിന്ന് നീക്കം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ റോമില്‍ ആരംഭിച്ചു. കേസിനെക്കുറിച്ചുള്ള കക്ഷിയുടെ വാദഗതികള്‍ രേഖാമൂലം അറിയിക്കുവാന്‍ വിശ്വാസതിരുസംഘം ആവശ്യപ്പെട്ടു. ഇവയുടെയെല്ലാം വെളിച്ചത്തില്‍ അന്വേഷണവും നടപടികളും പൂര്‍ത്തിയാക്കി വിശ്വാസതിരുസംഘം നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 2019 ഡിസംബര്‍ 5ന് പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ റോബിന് വടക്കുംചേരിയെ വൈദികവൃത്തിയില്‍ നിന്ന് വൈദികജീവിതാന്തസ്സിന്റെ എല്ലാ കടമകളില്‍ നിന്നും അവകാശങ്ങളില്‍ നിന്നും എന്നേക്കുമായി നീക്കം ചെയ്തു. വൈദികരെ വൈദികാന്തസ്സില്‍ നിന്ന് എന്നന്നേക്കുമായി പുറത്താക്കാനുള്ള അധികാരം മാര്‍പ്പാപ്പാക്ക് മാത്രമാണ് ഉള്ളത്. 2020 ഫെബ്രുവരി മാസത്തില്‍ പ്രസ്തുത ഡിക്രി മാനന്തവാടി രൂപതാ കാര്യാലയം വഴി റോബിന് വടക്കുംചേരി കൈപ്പറ്റിയതോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. ഡിക്രി ഒപ്പിട്ടു സ്വീകരിച്ചുവെന്ന ഔദ്യോഗികരേഖ റോമിലേക്ക് അയക്കുകയും ചെയ്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍