രാത്രിയാത്ര നിരോധനം;ആക്ഷന്‍ കമ്മറ്റി ചെയര്മാന് സ്ഥാനം രാജിവെക്കുകയാണെന്ന് ഐ.സി ബാലകൃഷ്ണന് എംഎല്‍എ.
ബത്തേരി:എന്‍എച്ച് 766 ലെ രാത്രിയാത്ര നിരോധന വിഷയത്തില്‍ കേന്ദ്ര കേരള സര്‍ക്കാരുകള്‍ വയനാട്ടിലെ ജനങ്ങളോട് കാണിക്കുന്ന വഞ്ചനാപരമായ സമീപനത്തില്‍ പ്രതിഷേധിച്ച് എന്‍എച്ച് പ്രൊട്ടക്ഷന്‍ ആക്ഷന്‍ കമ്മറ്റി ചെയര്മാന് സ്ഥാനം രാജിവെക്കുകയാണെന്ന് ഐസി ബാലകൃഷ്ണന് എം എല്‍എ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.സുപ്രീം കോടതിയില്‍ നടക്കുന്ന കേസ് അന്തിമഘട്ടത്തിലേക്ക് നീങ്ങുമ്പോളും പാത തുറക്കുന്നതിന് അനുകൂലമായ സമീപനമല്ല സിപിഎമ്മും ബിജെപിയും സ്വീകരിക്കുന്നത് എന്ന് സമീപകാലത്തെ നടപടികളിലൂടെ വ്യക്തമായിക്കഴിഞ്ഞതായും അദ്ദേഹം ആരോപിച്ചു. സുപ്രീം കോടതിയില്‍ നല്‍കുന്നതിനായി തയ്യാറാക്കിയ അഫിഡവിറ്റില്‍ ബദല്‍ പാതകള്‍ തിരുകിക്കയറ്റി ജില്ലയിലെ സി പി എം കണ്ണൂര്‍ ലോബിക്ക് അനുകൂലമായി പ്രവര്‍ത്തിക്കുകയാണ്.എം എല്‍ എ മാരടക്കം യോഗം ചേര്‍ന്ന് അഫിഡവിറ്റ് തയ്യാറാക്കാനാണ് മന്ത്രിതല യോഗത്തില്‍ തീരുമാനമെടുത്തിരുന്നത്.യോഗം ചേരുന്നതിനായി നിശ്ച്ചയിച്ച തിയ്യതിക്ക് മുന്‍പേ വയനാട്ടിലെ ജനപ്രതിനിധികളെ അറിയിക്കാതെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അഫിഡവിറ്റ് നല്‍കിയത് പൊറുക്കാനാവാത്ത വഞ്ചനയാണ്. കണ്ണൂര്‍ എയര്‍പോര്‍ട്ടിന്റെ വികസനം ലക്ഷ്യമാക്കി പിണറായി സര്‍ക്കാര്‍ നടപ്പാക്കുന്ന രഹസ്യ അജണ്ടകളുടെ പേരില്‍ വയനാടിന്റെ ദേശീയപാത നഷ്ടപ്പെടുന്നത് അനുവദിക്കാനാവില്ല. പ്രതിപക്ഷത്തായിട്ടും പ്രൊട്ടക്ഷന്‍ കമ്മറ്റിയില്‍ യു ഡി എഫ് രാഷ്ട്രീയം മറന്ന് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചത് റോഡ് തുറന്ന് കിട്ടുക എന്ന ഒറ്റ ലക്ഷ്യം വെച്ചായിരുന്നു. വിഷയത്തില്‍ ആത്മാര്‍ത്ഥമായ സമീപനം സ്വീകരിച്ച യു ഡി എഫിനെ ആക്ഷന്‍ കമ്മറ്റിയുടെ പേരില്‍ തളച്ചിട്ട് കേന്ദ്ര കേരള സര്‍ക്കാരുകള്‍ക്കെതിരെയുള്ള ജനവികാരം തണുപ്പിക്കുക എന്ന വഞ്ചനയുടെ രാഷ്ട്രീയമാണ് സി പി എമ്മും ബി ജെ പിയും ചേര്‍ന്ന് നടത്തിയത്. കേരളം ഇതുവരെ കാണാത്ത പ്രക്ഷോഭം യുവജനങ്ങളുടെ നേതൃത്വത്തില്‍ ബത്തേരിയില്‍ നടന്നപ്പോള്‍ സമരത്തിന് ലഭിച്ച ജനപിന്തുണ ഇരു സര്‍ക്കാരുകളെയും അങ്കലാപ്പിലാക്കിയിരുന്നു.രണ്ട് മന്ത്രിമാരും ബി ജെ പിയുടെ ഉന്നത നേതാക്കളും നല്കിയ ഉറപ്പുകളെ തുടര്‍ന്നാണ് അന്ന് സമരം അവസാനിപ്പിച്ചത്. സമരപ്പന്തലില്‍ പ്രഖ്യാപിച്ച ഒരു തീരുമാനം പോലും നടപ്പിലാക്കാന്‍ ഇരുപാര്‍ട്ടികള്‍ക്കും ഇതുവരെ കഴിഞ്ഞിട്ടില്ല. ദേശീയപാതക്ക് പകരം തലശേരി മൈസൂര്‍ റയില്‍വേ പാത പരിഗണിക്കാവുന്നത് ആണെന്ന് കാണിച്ച് നിലവില്‍ സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ നല്കിയ അഫിഡവിറ്റ് തിരുത്തി നല്‍കും, കര്‍ണാടക മുഖ്യമന്ത്രിയുമായി പിണറായി വിജയന് ചര്‍ച്ച നടത്തും, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം റോഡ് തുറക്കുന്നതിന് അനുകൂലമായ സത്യവാങ്മൂലം കോടതിയില്‍ നല്‍കും, കേന്ദ്ര വനം മന്ത്രാലയത്തിന്റെ കീഴില്‍ ഉപസമിതി രൂപീകരിച്ച് വയനാട്ടിലടക്കം സിറ്റിംഗ് നടത്തി പാത തുറക്കുന്നതിന് അനുകൂലമായ വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി കോടതിയില്‍ നല്‍കും തുടങ്ങിയ തീരുമാനങ്ങളാണ് മന്ത്രിമാരും സി പി എം ബി ജെ പി നേതാക്കളും സമരപ്പന്തലില്‍ പ്രഖ്യാപിച്ചിരുന്നത്.നിരാഹാരം അവസാനിച്ച് 5 മാസമാകുമ്പോള്‍ ഇതില്‍ ഏത് തീരുമാനമാണ് നടപ്പിലായിട്ടുള്ളത് എന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കണം. യോജിപ്പിന്റെ അന്തരീക്ഷം തകരുന്നത് റോഡ് തുറക്കുന്നതിനായുള്ള പരിശ്രമങ്ങളെ ഇല്ലാതാക്കരുത് എന്ന് കരുതിയാണ് ആക്ഷന്‍ കമ്മറ്റിയില്‍ ഇത്രയും കാലം തുടര്‍ന്നത്.വയനാടിന്റെ ദേശീയപാത ഇല്ലാതാക്കി കണ്ണൂര്‍ ജില്ല വികസിപ്പിക്കുകയാണ് പിണറായി സര്‍ക്കാരിന്റെ ലക്ഷ്യമെങ്കില്‍ വയനാട്ടുകാരെ അണിനിരത്തി യു ഡി എഫ് അതിനെ ചെറുത്ത് തോല്‍പ്പിക്കും. വയനാട് എം പി രാഹുല്‍ ഗാന്ധി നിയോഗിച്ച അഭിഭാഷകന് കബില്‍ സിബലിന്റെ നേതൃത്വത്തില്‍ പാത തുറക്കുന്നതിനായി കോടതിയില്‍ യു ഡി എഫ് ശക്തമായി വാദിക്കും.കോടതിയില്‍ കേസ് നടക്കുമ്പോള്‍ തന്നെ ഇടത് ബി ജെ പി സര്‍ക്കാരുകളുടെ സമീപനം വയനാടിന് അനുകൂലമാക്കുന്നതിനായുള്ള ശക്തമായ പ്രക്ഷോഭങ്ങള്‍ക്കും വരും ദിവസങ്ങളില്‍ യു ഡി എഫ് നേതൃത്വം നല്‍കും.യു ഡി എഫ് നിയോജക മണ്ഡലം ചെയര്മാന് കെ കെ അബ്രഹാം, കണ്‍വീനര്‍ ടി.മുഹമ്മദ്, ഡി സി സി ട്രഷറര്‍ എന്‍ എം വിജയന്, മുസ്ലീം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് പി പി അയ്യൂബ് തുടങ്ങിയവരും പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍