സായുധ ക്വട്ടേഷന്‍ സംഘം ബത്തേരിയില്‍ പിടിയില്‍ ;പിടിയിലായവര്‍ കൊലപാതകമുള്‍പ്പെടെ നിരവധി കേസുകളിലെ പ്രതികള്‍
ബത്തേരി:രഹസ്യസൂചനകളുടെ അടിസ്ഥാനത്തില്‍ ബത്തേരി പോലീസ് നടത്തിയ റെയിഡില്‍ കൊലപാതക കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതികളായ നാലംഗ ക്വട്ടേഷന്‍ സംഘത്തെ വടിവാള്‍ സഹിതം പിടികൂടി. എറണാകുളം ആലുവ കോട്ടയക്കകത്ത് ഔറംഗസീബ് (39), കണിയാമ്പറ്റ കൊഴിഞ്ഞങ്ങാട് കളംപറമ്പില്‍ ഫഹദ്(24), ബത്തേരി പുത്തന്‍കുന്ന് പാലപ്പെട്ടി സംജാദ്( 27), കുപ്പാടി തണ്ടാശേരി കൂഞ്ഞൂട്ടന്‍ എന്ന അക്ഷയ് ( 21) എന്നിവരാണ് പിടിയിലായത്.പഴുപ്പത്തൂര്‍ ചപ്പക്കൊല്ലിയിലെ ഹോം സ്റ്റേ കേന്ദ്രീകരിച്ച് നടത്തിയ റെയിഡിലാണ് പ്രതികള്‍ വലയിലായത്.സംഘം പോലീസിനുനേരെ വടിവാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചുവെങ്കിലും പോലീസ് സാഹസികമായി സംഘത്തെ കീഴടക്കുകയായിരുന്നു.ഇന്നലെ രാത്രി 11.30യോടെ ബത്തേരി പഴുപ്പത്തൂര്‍ ചപ്പക്കൊല്ലിയില്‍ വച്ചാണ് സംഘം പിടിയിലായത്. ബത്തേരി അഡി. എസ്.ഐ ഇ അബ്ദുള്ളയ്ക്ക് കിട്ടിയ സൂചനയുടെ അടിസ്ഥാനത്തില്‍ മാനന്തവാടി ഡിവൈഎസ്പി എംകെ കുബേരന് നമ്പൂതിരിയുടെ നിര്‍ദേശപ്രകാരം ബത്തേരി എസ് ഐ സണ്ണിതോമസിന്റെ നേതൃത്വത്തില്‍ എഎസ്ഐ ബി സുലൈമാന്‍, സിപിഒമാരായ സജാദ്, ബിനോയ്, സമീര്‍, ബിജു എന്നിവരാണ് ക്വട്ടേഷന്‍ സംഘത്തെ സാഹസികമായി പിടികൂടിയത്. തോക്കടക്കം മാരകായുധങ്ങളുമായി ഒരു സംഘം റിസോര്‍്ട്ടില്‍ തമ്പടിച്ചിട്ടുണ്ടന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പഴുപ്പത്തൂര്‍ ചപ്പക്കൊല്ലിയിലെ സ്വകാര്യ ഹോം സ്റ്റേയില്‍ പോലീസ് പരിശോധനക്കെത്തുകയായിരുന്നു. ഈ സമയം റിസോര്‍ട്ടിന്റെ ഗേറ്റില്‍ വച്ച് സംഘം പൊലീസിനെ തടയുകയും വടിവാള്‍ വീശുകയും ചെയ്തു. ഇതോടെ അകത്ത് കയറിയ പൊലീസ് ഇവരെ സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
സംഘത്തില്‍ നിന്നും വടിവാള്‍ കൂടാതെ ലാപ്് ടോപ്പ്, മൊബൈല്‍ ഫോണ്‍ എന്നിവയും പൊലീസ് പിടികൂടിയിട്ടുണ്ട്.
സംഘത്തിനെതിരെ ആയൂധം കൈവശം വച്ചതിനും പൊലീസിന്റെ കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനുമെതിരെയാണ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ ഇവരെ ഇവിടെ എത്തിച്ചതായി പറയുന്ന മലപ്പുറം സ്വദേശിക്കായും സംഘത്തില്‍ നിന്നും ഓടി രക്ഷപ്പെട്ടപ്രതിക്കായും പൊലീസ് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്. അറസ്റ്റിലായ കമ്പളക്കാട് സ്വദേശി ഫഹദിനെതിരെ കരിപ്പൂര്‍ വിമാനതാവളത്തില്‍ വെച്ച് യാത്രക്കാരനില്‍ നി സ്വര്‍ണ്ണം കവര്‍ച്ചചെയ്തതുമായി ബന്ധപ്പെട്ടത് അടക്കം രണ്ട് കേസുകളും, ഔറംഗ സീബിനെതിരെ കൊലപാതകമടക്കം കര്‍ണാടകയിലും സംസ്ഥാനത്തിന്റെ വിവിധ സ്റ്റേഷനുകളിലുമായി ഏഴു കേസുകളും, സംജാദിനെതിരെ ബത്തേരി സ്റ്റേഷനിലും വനംവകുപ്പിലുമായി പതിനഞ്ചു കേസുകളും അക്ഷയ്ക്കെതിരെ ബത്തേരി സ്റ്റേഷനില്‍ മൂന്ന് അടിപിടികേസുകളും നിലവിലുള്ളതായി പോലീസ് അറിയിച്ചു.
നാലുപേരെയും വൈകുന്നേരത്തോടെ കോടതിയില്‍ ഹാജരാക്കും. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിന്നായി കസ്റ്റഡിയില്‍ വാങ്ങുമെന്നും പൊലീസ് അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍