ജോയിന്റ് രജിസ്ട്രാറുടെ നീക്കം രാഷ്ട്രീയ പ്രേരിതം:കെ.കെ എബ്രഹാം.
പുല്‍പ്പള്ളി:പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് മുന്‍ ഭരണ സമിതികള്‍ നല്കിയ വായ്പകളിന്മേല് ഭരണ സമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും പേരില്‍ സര്‍ചാര്‍ജ്ജ് ചുമത്താനുള്ള ജോയിന്റ് രജിസ്ട്രാറുടെ നീക്കം രാഷ്ട്രീയ പ്രേരിതവും നിയമവിരുദ്ധവുമാണെന്ന് ബാങ്ക് മുന്‍ പ്രസിഡന്റ് കെ.കെ എബ്രഹാം.ജോയിന്റ് രജിസ്ട്രാര്‍ സി.പി.എമ്മിന്റെ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന ചട്ടുകമായി പ്രവര്‍ത്തിക്കുകയാണ്.തകര്‍ന്നു തരിപ്പണമായ കാര്‍ഷിക മേഖലയിലെ കര്‍ഷക സമൂഹത്തെ സഹായിക്കാനും ആത്മഹത്യയില്‍ നിന്നും രക്ഷിക്കുന്നതിനും നൂറുകണക്കിന് കര്‍ഷകര്‍ക്ക് ഭരണസമിതിയുടെ കാലത്ത് വായ്പകള്‍ നല്‍കിയിട്ടുണ്ട്.സഹകരണ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും ബാങ്കിന്റെ നിയമാവലിക്കും വിധേയമായി മാത്രമേ വായ്പകള്‍ നല്‍കിയിട്ടുള്ളൂവെന്നും മറിച്ചുള്ള പ്രചരണങ്ങള്‍ അടിസ്ഥാന രഹിതവും വിലകുറഞ്ഞ രാഷ്ട്രീയ കളിയുടെയും ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.ഭരണ സമിതിക്കു ലഭിച്ചുവന്ന വന്‍ ജനസമ്മിതിയില്‍ വിറളി പൂണ്ട സി.പി.എം.ബ്രാഞ്ച്,ലോക്കല്‍,ഏരിയ കമ്മറ്റികളും, ബാങ്കില്‍ സ്വര്‍ണപ്പണയത്തട്ടിപ്പ് നടത്തിയതിന് പിരിച്ചുവിട്ട ജീവനക്കാരന്റെ അടുത്ത ബന്ധുവായ ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവും കൊടിയേരി ബാലകൃഷ്ണന് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വകുപ്പ് മന്ത്രിയാണ് അന്വേഷണത്തിന് ശുപാര്‍ശ നല്‍കിയതെന്ന് അദ്ദേഹം അരോപിച്ചു.നിയമ വിരുദ്ധവും മുന്‍ വിധിയോടെയും കുറ്റങ്ങള്‍ ചാര്‍ത്തി ഭരണ സമിതി പിരിച്ചുവിടുകയായിരുന്നു ഹിസ് മാസ്റ്റേഴ്സ് വേയ്സായി പ്രവര്‍ത്തിച്ച ജോയന്റ് രജിസ്ട്രാര്‍ ചെയ്തതെന്നും കെ.കെ എബ്രഹാം കുറ്റപ്പെടുത്തി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍