പാമ്പു കടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ ഇടപെട്ട് ഹൈക്കോടതി; കര്‍ശന നടപടിയെന്ന് ജില്ലാ ജഡ്ജി
ബത്തേരി:പാമ്പുകടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ ഹൈക്കോടതിയുടെ ഇടപെടല്‍.സംഭവം നടന്ന ബത്തേരി സര്‍വ്വജന സ്കൂളില്‍ ജില്ലാ ജഡ്ജി എ.ഹാരിസ് നേരിട്ടെത്തി പരിശോധന നടത്തി. ജില്ലാ ലീഗല്‍ സര്‍വീസ് ചെയര്‍പേഴ്സണ്‍ കെ.പി സുനിത,ജഡ്ജി ബൈജുനാഥ് മറ്റ് ഉദ്യോഗസ്ഥരും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. സംഭവം നടന്ന ക്ലാസ് റൂമും സ്കൂളിന്റെ മറ്റ് പരിസരങ്ങളും ജില്ലാ ജഡ്ജി സന്ദര്‍ശിച്ചു.സംഭവത്തേക്കുറിച്ച് ഹൈക്കോടതി ജഡ്ജി തന്നെ വിളിച്ച് ചോദിച്ചിരുന്നൂവെന്നും അദ്ദേഹത്തിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് താന്‍ നേരിട്ടെത്തിയതെന്നും ജില്ലാ ജഡ്ജി പറഞ്ഞു.സ്കൂളിലെത്തിയ പ്രധാന അധ്യാപകന് ഉള്‍പ്പടെയുള്ളവരെ ജഡ്ജി വിമര്‍ശിക്കുകയും ചെയ്തു. സ്കൂളിലെ മുഴുവന്‍ അധ്യാപകരോടും എത്താന്‍ പറഞ്ഞിരുന്നതാണല്ലോ എന്നും എന്തു കൊണ്ടെത്തിയില്ല എന്നും അദ്ദേഹം ആരാഞ്ഞു. ഒരു കുട്ടിയുടെ മരണം എന്ന രീതിയില്‍ കാണാതെ സ്വന്തം കുട്ടിക്കുണ്ടായ ദുരവസ്ഥ എന്ന് കാണാന്‍ അധ്യാപകര്‍ക്കാകണം എന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷം വയനാട് കളക്ട്രേറ്റില്‍ ഇതുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.സ്കൂളിന്റെ പ്രധാന അധ്യാപകനോട് യോഗത്തിന് നിര്‍ബന്ധമായും എത്തണമെന്നു നിര്‍ദേശിച്ച ജില്ലാ ജഡ്ജി സംഭവത്തില്‍ കര്‍ശന നടപടികള്‍ ഉണ്ടാകുമെന്നും കൂട്ടിച്ചേര്‍ത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍