വയനാട് മെഡിക്കല്‍ കോളേജ് അഴിമതിക്ക് കളമൊരുങ്ങുന്നു:മെഡിക്കല്‍ കോളേജ് സംരക്ഷണ സമിതി
കല്‍പ്പറ്റ:മടക്കിമലയില്‍ ദാനം ലഭിച്ച ഭൂമിയില്‍ തന്നെ വയനാട് ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് സ്ഥാപിക്കണമെന്നും,മെഡിക്കല്‍ കോളേജിനായി ചുണ്ടേയിലെ പുതിയ സ്ഥലമെടുപ്പില്‍ അഴിമതിയുണ്ടെന്നും ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും മടക്കിമല മെഡിക്കല്‍ കോളജ് സംരക്ഷണ സമിതി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ചന്ദ്രപ്രഭാ ട്രസ്റ്റ് ദാനമായി നല്കിയ മടക്കിമലയിലെ 50 ഏക്കര്‍ ഭൂമി മെഡിക്കല്‍ കോളജിന് അനുയോജ്യമല്ലെന്ന കണ്ടെത്തല്‍ അഴിമതിക്ക് വേണ്ടിയുള്ളതാണെന്നും ഇവര്‍ ആരോപിച്ചു. 2015ലാണ് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മെഡിക്കല്‍ കോളജിന് ശിലാസ്ഥാപനം നടത്തിയത്. ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ വയനാട്ടുകാര്‍ ഈ സംരംഭം ഏറ്റെടുത്തു. അന്നത്തെ സര്‍ക്കാര്‍ ചെലവിനായി 41 കോടി വകയിരുത്തുകയുമുണ്ടായി. തുടര്‍ന്ന് മടക്കിമല റോഡിലേക്ക് ഒരു കി.മീറ്റര്‍ റോഡ് നിര്‍മ്മിക്കാന്‍ കാരാര്‍ നല്കി നിര്‍മ്മാണം തുടങ്ങുകയുമുണ്ടായി. റോഡിന് ആവശ്യമായ സ്ഥലത്തു നിന്നും മുറിച്ച മാറ്റിയ സ്ഥലത്തെ മരത്തിന് ലഭിച്ച 3 കോടി രൂപ മെഡിക്കല്‍ കോളജി നിലവില്‍ വരുമ്പോള്‍ രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കുള്ള കെട്ടിടവും, ഭക്ഷണവും നല്‍കാനായി മാറ്റിവെച്ചെന്നും എം.ജെ വിജയപത്മന്‍ അറിയിക്കുകയുണ്ടായി. 2017ല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ സി.കെ ശശീന്ദ്രന് എം.എല്‍.എയുടെ ശ്രമഫലമായി 632 കോടി വകയിരുത്തുകയും, റോഡ് നിര്‍മ്മാണം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ നിര്‍വ്വഹിക്കുകയുമുണ്ടായി. എന്നാല്‍ 2109ല്‍ ആയപ്പോഴേക്കും മടക്കിമലയില്‍ ദാനമായി ലഭിച്ച ഭൂമി മെഡിക്കല്‍ കോളജിന് അനുയോജ്യമല്ലെന്ന് ജിയോജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യുടേതെന്ന് പറയുന്ന റിപ്പോര്‍ട്ടുണ്ടെന്ന് കാരണം ചൂണ്ടിക്കാട്ടി 50 ഏക്കര്‍ സ്ഥലം പുതുതായി വിലക്ക് വാങ്ങാന്‍ ശ്രമം തുടരുകയും ചെയ്തു. മുഖ്യമന്ത്രി തറക്കല്ലിടുകയും, സര്‍ക്കാര്‍ കോടികള്‍ വകയിരുത്തുകയും ഒരു കി.മീറ്റര്‍ റോഡ് പ്രവൃത്തി ആരംഭിക്കുകയും ചെയ്ത സ്ഥലത്തിനെതിരെ പഠനം നടത്താന്‍ ഏത് സാഹചര്യത്തിലാണ് തീരുമാനമെടുത്തതെന്ന് അധികൃതര്‍ വിശദീകരണക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. മെഡിക്കല്‍ കോളജിന് സ്ഥലം അനുയോജ്യമല്ലെന്ന പഠന റിപ്പോര്‍ട്ട് ആര് എപ്പോള്‍ നടത്തിയെന്നോ, ആര് അവരെ അധികാരപ്പെടുത്തിയെന്നോ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഈ റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവിട്ടിട്ടുമില്ല. ഇപ്പോള്‍ വൈത്തിരി പഞ്ചായത്തിലെ ചുണ്ടേല്‍ വില്ലേജില്‍ ചേലോട് എസ്റ്റേറ്റ് ഭൂമി ഇതിനായി കണ്ടെത്തിയെന്ന് കല്‍പ്പറ്റ എം.എല്‍.എ പറയുന്നു. പൊന്നും വില നല്‍കിയാണ് ഈ സ്ഥലം വാങ്ങുന്നത്. മാധവ് ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പ്രകാരം വയനാട്ടിലെ ഏറ്റവും പരിസ്ഥിതി ദുര്‍ബ്ബല പ്രദേശമാണ് വൈത്തിരി പഞ്ചായത്ത്. എന്നാല്‍ 2018ലും, 2019ലും പ്രളയമുണ്ടായപ്പോള്‍ മടക്കിമലയിലെ നിര്‍ദ്ദിഷ്ട സ്ഥലത്ത് ഒരു തകരാറും സംഭവിട്ടില്ല. എന്നാല്‍ വൈത്തിരി പഞ്ചായത്ത് കെട്ടിടം ഉള്‍പ്പെടെ രണ്ട് വന്‍കിട മണ്ണില്‍ താഴ്ന്നിറങ്ങുകയും, നിരവധി ദുരന്തങ്ങള്‍ സംഭവിക്കുകയും ചെയ്യുകയുണ്ടായി. ഇപ്പോള്‍ കോടികള്‍ ചെലവഴിച്ച് വാങ്ങാനിരിക്കുന്ന സ്ഥലത്തെ നിരവധിയിടങ്ങളില്‍ മണ്ണിടിച്ചിലും ഉണ്ടായി. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം, സംസ്ഥാന സര്‍ക്കാര്‍ എന്നിവര്‍ നിയോഗിക്കുന്ന വിദഗ്ധര്‍ അടങ്ങിയ സമിതിയെ വെച്ച് മടക്കിമലയിലെ ഭൂമി സംബന്ധിച്ച് പഠനം നടത്തണം. എന്നാല്‍ ഇത്തരം പഠനം നടത്തുന്നതിന് മുമ്പേ 2105ല്‍ മുഖ്യമന്ത്രിക്ക് തറക്കല്ലിടാനും, 2017ല്‍ ആരോഗ്യമന്ത്രിക്ക് റോഡ് നിര്‍മ്മാണ ഉദ്ഘാടനം നടത്താനും അംഗീകാരം നല്കിയ ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ള റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. അനുയോജ്യമല്ലാത്ത ഭൂമിയില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടത്താനും, മറ്റുമായി രണ്ട് സര്‍ക്കാറുകള്‍ കോടികള്‍ മാറ്റിവെച്ചത് എങ്ങിനെയെന്ന് അന്വേഷിക്കണം. വയനാട്ടുകാര്‍ വസ്തുതകള്‍ ബോധ്യപ്പെടുത്തി സുതാര്യമായി റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ച് മടക്കിമലയിലെ സ്ഥലം അനുയോജ്യമല്ലെന്ന് കണ്ടാല്‍ ഭൂമി വിലക്കെടുക്കാതെ സര്‍ക്കാര്‍ കൈവശമുള്ള ഭൂമി പരിഗണിക്കണം. വാര്യാട് എസ്റ്റേറ്റ് സംസ്ഥാന ആരോഗ്യവകുപ്പ് വിലക്കെടുത്ത തലപ്പുഴയിലെ 65 ഏക്കര്‍ എന്നിവ കൂടി പരിഗണിക്കണം. മെഡിക്കല്‍ കോളജ് വിലക്കെടുത്ത സ്ഥലത്ത് പണിയുമെന്നും, മടക്കിമലയിലെ ഭൂമി മെഡിക്കല്‍ കോളജിന്റെ മാറ്റാവശ്യങ്ങള്‍ക്കായി വിനിയോഗിക്കുമെന്നും, മാനന്തവാടിയിലെ സ്ഥലം ആരോഗ്യവകുപ്പ് മറ്റാവശ്യങ്ങള്‍ക്ക് പരിഗണിക്കും എന്ന ആരോഗ്യവകുപ്പ് മന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന കാപട്യമാണ്. മെഡിക്കല്‍ കോളജിന് പറ്റാത്ത സ്ഥലം മെഡിക്കല്‍ കോളജിന്റെ മറ്റാവശ്യങ്ങള്‍ക്ക് ഏങ്ങനെ വിനിയോഗിക്കണമെന്ന് അധികാരികള്‍ വ്യക്തമാക്കണം. ഇപ്പോള്‍ നടക്കുന്നത് തീര്‍ത്തും ഭൂമി വ്യാപാരമാണ്. സാമൂഹികാഘാത പഠന റിപ്പോര്‍ട്ട് ആണെന്ന് ചൂണ്ടിക്കാട്ടി ഒരു മെഡിക്കല്‍ കോളജ് ഭൂമി ഉപേക്ഷിക്കുമ്പോള്‍ പുതിയ സ്ഥലത്തിന് പാരിസ്ഥിതിക റിപ്പോര്‍ട്ട് ആര് നല്‍കിയെന്നും, ദാനമായി ലഭിച്ച ഭൂമി ഉപേക്ഷച്ചിത് ഏത് പഠനത്തിന്റെ അടിസ്ഥാനത്തിലാണെന്നും അധികാരികള്‍ വിശദീകരണം. ദാനം ലഭിച്ച ഭൂമിയില്‍ വ്യവസ്ഥകള്‍ പാലിച്ച് മെഡിക്കല്‍ പണിയാതെ, അല്ലെങ്കില്‍ സര്‍ക്കാര്‍ ഭൂമികള്‍ ഉപയോഗിക്കാതെ വിലകൊടുത്ത് സ്ഥലം വാങ്ങിയാല്‍ 2021ല്‍ അധികാ മാറ്റണ്ടാകുന്ന ഘട്ടത്തില്‍ സര്‍ക്കാര്‍ ഇതിനെതിര നീങ്ങാനിടയാകും. ഭാവി കാര്യങ്ങള്‍ ആലോചിക്കാന്‍ വയനാട് ജില്ലാ പിറവിദിനമായ നവംബര്‍ ഒന്നിന് കല്‍പ്പറ്റ ബഹുജന കണ്വെന്ഷന് നടത്തും, ഹൈക്കോടതിയെ സമീപിക്കുന്നത് അടക്കമുള്ള പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും സംരക്ഷണ സമിതി അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ സൂപ്പി പള്ളിയാല്‍, പി.പി ഷൈജല്‍, സാലി റാട്ടക്കൊല്ലി, ഗഫൂര്‍ വെണ്ണിയോട്, കെ.കെ രാമകൃഷ്ണന്, ലത്തീഫ് മാടായി സംബന്ധിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍