മകന്റെ മരണത്തില്‍ മാതാവിന് സംശയം;കബറടക്കിയ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തി
മുട്ടില്‍:സംസാരശേഷിയില്ലാത്ത മകന്റെ മരണത്തില്‍ ദുരൂഹതയെന്ന ഉമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മകന്റെ കബറിടം തുറന്ന് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തി.മുട്ടില്‍ ചൂരപ്ര കെ.വി ആമിനയുടെ മകന്‍ യൂസഫിന്റെ (കുഞ്ഞാപ്പ 44) മൃതദേഹമാണ് കല്‍പ്പറ്റ പൊലീസ് പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തിയത്.വൈത്തിരി എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റും, തഹസില്‍ദാരുമായ ടി.പി അബ്ദുള്‍ ഹാരിസിന്റെ സാന്നിധ്യത്തില്‍ പുറത്തെടുത്ത മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് സര്‍ജന്‍, ഫോറന്‍സിക് വിദഗ്ധര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.പരിശോധനഫലം കിട്ടുന്ന മുറയ്ക്ക് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് കല്‍പ്പറ്റ ഡിവൈഎസ്പി ടിപി ജേക്കബ്ബ് അറിയിച്ചു.കഴിഞ്ഞമാസം 27നാണ് യൂസഫ് മരിച്ചത്. ജോലിക്ക് നില്‍ക്കുന്ന മുട്ടില്‍ ടൗണിലെ വാടക സ്‌റ്റോറില്‍ കുഴഞ്ഞുവീണെന്നും മുട്ടില്‍ വിവേകാനന്ദ ആശുപത്രിയിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചുവെന്നുമായിരുന്നു കടയുടമ വീട്ടുകാരെ അറിയിച്ചത്. വൈകിട്ട് ആറോടെ വീട്ടിലെത്തിച്ച മൃതദേഹം രാത്രി ഒമ്പതോടെ മുട്ടില്‍ ജുമാമസ്ജിദില്‍ കബറടക്കി. ഹൃദയാഘാതത്തെ തുടര്‍ന്നാണ് യൂസഫ് കുഴഞ്ഞുവീണതെന്നായിരുന്നു വിവരം. എന്നാല്‍ മകന്‍ മരിച്ച് അരമണിക്കൂറിന് ശേഷമാണ് തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചതെന്ന് ആമിന പരാതിയുമായി രംഗത്ത് വരികയായിരുന്നു. കൂടാതെ മകന്റെ തലയിലുണ്ടായ മുറിവിനെകുറിച്ചും ഇവര്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് കല്‍പ്പറ്റ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്താന്‍ തീരുമാനിച്ചത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍