വയോധികയുടെ മാലതട്ടിയെടുത്ത സംഭവം; പിന്നില്‍ കുപ്രസിദ്ധ മോഷ്ടാവ് മുസ്തഫയെന്ന് സൂചന
മാനന്തവാടി:വൃദ്ധകളെ കബളിപ്പിച്ച് പണവും സ്വര്‍ണ്ണവും കൈക്കലാക്കുന്ന കുപ്രസിദ്ധ മോഷ്ടാവ് ഉപ്പള സ്വദേശി മുസ്തഫയാണ് മാനന്തവാടി ജില്ലാശുപത്രി പരിസരത്ത് നിന്നും വൃദ്ധയുടെ സ്വര്‍ണ്ണമാല തട്ടിയെടുത്തതെന്ന് സൂചന. സംസ്ഥാനത്തുടനീളം ഇത്തരത്തില്‍ നിരവധി വയോധികരുടെ പണവും സ്വര്‍ണ്ണവും കൈക്കലാക്കി മുങ്ങിനടന്ന ഇയ്യാള്‍ക്കെതിരെ പോലീസ് ട്രോളുകളുണ്ടാക്കി പ്രചരിപ്പിച്ച വാര്‍ത്ത ഏറെ ശ്രദ്ധ നേടിയതാണ്. രോഗങ്ങളും ദാരിദ്ര്യവും മൂലം കഷ്ടതയനുഭവിക്കുന്ന വയോധികരെ തെരഞ്ഞു പിടിച്ച് വിവിധ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് തെറ്റിദ്ധരിപ്പിച്ച് സ്വര്‍ണ്ണവും പണവും അടിച്ചു മാറ്റുന്ന രീതിയാണ് മുസ്തഫയുടേത്.
പരിചയ ഭാവത്തില്‍ വയോധികരുടെ അടുത്ത് കൂടി വിവരങ്ങളെല്ലാം മുസ്തഫ ചോദിച്ചറിയും. തുടര്‍ന്ന് ആശ്വസിപ്പിക്കുകയും സഹായവാഗ്ദാനം നല്‍കുകയും ചെയ്യും. തന്റെ പക്കല്‍ സഹായിക്കാന്‍ ആളുണ്ടെന്നും, സഹായം ലഭിക്കാന്‍ അവരെ ചെന്ന് കാണണമെന്നും പ്രായമായ സ്ത്രീകളെ പറഞ്ഞ് ധരിപ്പിക്കും. പക്ഷെ ആഭരണങ്ങള്‍ ധരിച്ച്‌കൊണ്ട് പോയാല്‍ സഹായം ലഭിക്കില്ലെന്നും ദേഹത്തുള്ള ആഭരണം തന്നെ ഏല്‍പ്പിക്കുവാനും മുസ്തഫ നിര്‍ദ്ദേശിക്കും, സ്ത്രീകള്‍ ഇത് വിശ്വസിച്ച് ആഭരണങ്ങള്‍ ഊരി മുസ്ഫയെ ഏല്‍പ്പിക്കും. തുടര്‍ന്ന് ഇവരെ മുന്‍കൂട്ടി നിശ്ചയിച്ച സ്ഥലത്ത് ഇറക്കി വിട്ട ശേഷം മുസ്തഫ കടന്ന് കളയുകയായിരുന്നു ഒരു രീതി.
അതുപോലെ അടുത്തുകൂടി വിശ്വാസം നേടിയശേഷം തന്റെ മാതാപിതാക്കള്‍ അത്യാഹിതവിഭാഗത്തിലാണെന്നും ഉടന്‍ പണം ആവശ്യമുണ്ടെന്നും, എടിഎം കാര്‍ഡ് പണിമുടക്കിയെന്നുമൊക്കെ തെറ്റിദ്ധരിപ്പിച്ച് ആഭരണവും, പണവും തന്ത്രപൂര്‍വ്വം കൈക്കലാക്കാന്നുതും മറ്റൊരു തട്ടിപ്പ് രീതിയാണ്.വൃദ്ധകളെ സമീപിച്ച് പാവങ്ങളെ സഹായിക്കുന്ന അറബിയില്‍ നിന്ന് പണം വാങ്ങിത്തരാമെന്ന് പറഞ്ഞാണ് ഇയാള്‍ പറ്റിക്കാുണ്ട്്. ഏതെങ്കിലും മുറിയിലേക്ക് കൊണ്ടു പോയി അവിടെ അറബിയുണ്ടെന്നും സ്വര്‍ണ്ണം കണ്ടാല്‍ അറബി പണം തിരില്ലെന്നും പറഞ്ഞ് വൃദ്ധയുടെ കഴുത്തിലെ മാല ഊരിവാങ്ങും. പിന്നെ ഇയാള്‍ സൂത്രത്തില്‍ മുങ്ങും. ആശുപ്രതിയില്‍ കഴിയുന്ന വൃദ്ധകളോട് സഹാനുഭൂതി തോന്നുന്ന കഥകള്‍ പറഞ്ഞ് വിശ്വസിപ്പിച്ചും തട്ടിപ്പ് നടത്താറുണ്ട്.
തട്ടിപ്പ് നടത്താന്‍ അധികവും നീലഷര്‍ട്ട് ധരിച്ച് പോകണമെന്ന വിശ്വാസമുള്ള ആളാണ് മുസ്തഫ. പരാതി വ്യാപകമായതോടെ നീല ടീഷര്‍ട്ടുകാരനായ കള്ളനെ പിടികൂടാന്‍ പോലീസ് സമൂഹമാധ്യമങ്ങളിലൂടെ ട്രോളുകള്‍ പ്രചരിപ്പിച്ചിരുന്നു. ഒടുവില്‍ വിരമിച്ച എസ്‌ഐ ട്രോളുകള്‍ കണ്ട് മുസ്തഫയെ തിരിച്ചറിയുകയും, 2008ല്‍ സമാനമായ കേസില്‍ കണ്ണൂര്‍ ടൗണില്‍ നിന്ന് പിടിയിലായ മുസ്തഫയെ കുറിച്ച് അന്ന് എസ്‌ഐ ആയിരുന്ന പോലീസുകാരന്‍ തളിപ്പറമ്പ് പോലീസിന് വിവരം കൈമാറുക വഴി മുസ്ഥഫയെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
സിസിടിവി ദൃശ്യങ്ങളും ട്രോളുകളും വാര്‍ത്തകളും വന്നതോടെ മുടി സ്‌ട്രെയ്റ്റ് ചെയ്ത്, ക്ലീന്‍ഷേവ് ചെയ്ത് കണ്ണട ധരിച്ച് രൂപം മാറിയായിരുന്നു അക്കാലത്ത് മുസ്തഫ നടന്നിരുന്നത്. എന്നാല്‍ പോലീസിനെ പറ്റിക്കാന്‍ ഈ രൂപം മാറലിനൊന്നും സാധിച്ചില്ല. ഫോണ്‍ വിവരങ്ങള്‍ പിന്തുടര്‍ന്ന് പോലീസ് മുസ്തഫയുടെ സ്ഥലം കണ്ട് പിടിക്കുകയും ഭാര്യവീട്ടിലെത്തിയ ശേഷം പാഴ്‌സല്‍ കൈമാറാനെന്ന വ്യാജേന പോലീസുകാര്‍ മുസ്തഫയെ പിടികൂടുകയായിരുന്നു.
പിന്നീട് ജയില്‍ മോചിതനായശേഷം വീണ്ടും സമാനമായ രീതിയില്‍ തട്ടിപ്പ് നടത്തിയതായാണ് വിവരം. തളിപ്പറമ്ബ് താലൂക്കാശുപ്രതി, പഴയങ്ങാടി ആശുപ്രതി, പയ്യന്നൂര്‍ തുടങ്ങി നിരവധി സ്ഥലങ്ങളില്‍ ഇയാള്‍ നേരത്തെ തട്ടിപ്പ് നടത്തിയിരുന്നു. കൂടാതെ മറ്റ് ജില്ലകളിലും, കര്‍ണ്ണാടക സുള്ള്യയിലും മുസ്തഫ തട്ടിപ്പ് നടത്തിയിരുന്നു.
മാനന്തവാടി ജില്ലാശുപത്രിയില്‍ ചികിത്സാര്‍ത്ഥമെത്തിയ വയോധികരെ കബളിപ്പിച്ചാണ് ഇന്ന് തട്ടിപ്പ് നടത്തിയിരിക്കുന്നത്. പ്രളയബാധിതര്‍ക്കുള്ള സഹായം മൂന്ന് ലക്ഷം വാങ്ങിനല്‍കാമെന്ന വ്യാജേനെ നടത്തിയ നാടകത്തില്‍ വൃദ്ധദമ്പതികള്‍ പെട്ടുപോകുകയായിരുന്നു. രണ്ട് പവന്റെ സ്വര്‍ണ്ണമാലയാണ് ഇവര്‍ക്ക് നഷ്ടപ്പെട്ടത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ തട്ടിപ്പിന് പിന്നില്‍ മുസ്ഥഫയാണെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. പ്രതിയെകണ്ടെത്താന്‍ വിശദമായി അന്വേഷമണം നടത്തി വരുന്നതായി പോലീസ് അറിയിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍