ഇരുളത്ത് വനപാലകര്‍ക്കെതിരെ പ്രതിഷേധം കനക്കുന്നു; രാഷ്ട്രീയ നേതാക്കളും, ജനപ്രതിനിധികളും പ്രതിഷേധക്കാരോടൊപ്പം അണിനിരക്കുന്നു
പുല്‍പ്പള്ളി:കഴിഞ്ഞ ദിവസം പൂതാടി ഗ്രാമപഞ്ചായത്തിലെ മാതമംഗലത്ത് പുലിയിറങ്ങിയ സംഭവവുമായി ബന്ധപ്പെട്ട് കര്‍ഷകരടക്കമുള്ള പ്രദേശവാസികള്‍ക്കെതിരെ വനംവകുപ്പ് ജാമ്യമില്ലാത്ത വകുപ്പുകള്‍ പ്രകാരം കേസെടുത്ത സംഭവത്തില്‍ പ്രദേശവാസികള്‍ ഇരുളം ഫോറസ്റ്റ് ഓഫീസിന് മുമ്പില്‍ ആരംഭിച്ച അനിശ്ചിതകാല ഉപരോധസമരം ശക്തമാകുന്നു.സി.പി.ഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിന്, കെ.പി.സി.സി സെക്രട്ടറി കെ.കെ എബ്രഹാം, പൂതാടി പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ടി.ആര് രവി, ബി.ജെ.പി നേതാവ് മനോജ്, കര്‍ഷക കോണ്‍ഗ്രസ് നേതാവ് ബി.ഡി ജോസ്, ഇരുളം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സോണി വടയാപറമ്പില്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധം തുടരുന്നു.
സര്‍വകക്ഷിസമിതിയുടെ നേതൃത്വത്തില്‍ സ്ത്രീകളും കുട്ടികളുമടക്കമുള്ള നൂറോളം പേരാണ് ഉപരോധസമരം ആരംഭിച്ചിട്ടുള്ളത്. രാത്രിയിലും സമരം തുടരുകയാണ്. പ്രദേശത്തെ ഏഴ് പേരുടെ പേരിലും കണ്ടാലറിയാവുന്ന അമ്പതോളം പേരുടെ പേരിലുമാണ് വനംവകുപ്പ് കേസെടുത്തിട്ടുള്ളത്. ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളായ ഷിജി, റിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് സമരം ആരംഭിച്ചത്.
പ്രദേശത്തെ ഭീതിയിലാഴ്ത്തിയ പുലിയെ മയക്കുവെടി വെച്ചോ, കൂട് വെച്ചോ പിടികൂടേണ്ടതിന് പകരം പടക്കമെറിഞ്ഞ് ഓടിക്കാന്‍ ശ്രമിച്ച വനംവകുപ്പിന്റെ നടപടിക്കെതിരെ പ്രതിഷേധസ്വരമുയര്ത്തിയതിനാണ് നാട്ടുകാരെ ഒന്നടങ്കം വനംവകുപ്പ് കള്ളക്കേസില്‍ കുടുക്കിയിരിക്കുന്നതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍