ദേശീയപാത പൂര്‍ണമായി അടക്കുന്നതിന് എതിരെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി
ബംഗളൂരു:എന്‍എച്ച് 766 ദേശീയപാത പൂര്‍ണ്ണമായി അടക്കരുതെന്ന നിലപാടാണ് കര്ണ്ണാടകക്കെന്ന് മുഖ്യമന്ത്രി ബി.എസ് യദിയൂരപ്പ.ബി.ജെ.പി വയനാട് ജില്ലാ നേതൃത്വം കര്‍ണ്ണാടക മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.പത്ത് വര്‍ഷം മുമ്പ് പാതയില്‍ രാത്രി കാല നിരോധനം വന്നപ്പോള്‍ കേരള സര്‍ക്കാരിന്റെ ആവശ്യ പ്രകാരം നിരോധനം പിന്‍വലിക്കുന്നതിന് ഉത്തരവിട്ടത് താനാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. നിരോധനം കര്‍ണ്ണാടക ഹൈക്കോടതി ശരിവെച്ചതോടെ സര്‍ക്കാര്‍ ഉത്തരവ് അസാധുവാകുകയായിരുന്നു.വനം പരിസ്ഥിതി വിഷയം മുഖ്യമാണെങ്കിലും അത് ജനങ്ങളുടെ യാത്ര സ്വാതന്ത്ര്യം നിഷേധിച്ചു കൊണ്ടാവരുതെന്ന് ബിജെപി സംഘം യദിയൂരപ്പയോട് ആവശ്യപ്പെട്ടു.ദേശീയപാതക്ക് ബദലായി മറ്റൊരു പാതയും ബദല്‍ അല്ലെന്നും പാത തുറക്കുക തന്നെയാണ് പ്രായോഗികമായ മാര്‍ഗമെന്നും സംഘം പറഞ്ഞു.ഈ വിഷയത്തില്‍ തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ വിശദമായ ചര്‍ച്ചകള്‍ക്കും കൂടിക്കാഴ്ച്ചക്കും തയ്യാറാണെന്നും യദിയൂരപ്പ പറഞ്ഞു.ബി.ജെ.പി വയനാട് ജില്ല പ്രസിഡന്റ് സജി ശങ്കര്‍, പി.സി മോഹനന്, പി.എം അരവിന്ദന്,സി.ആര് ഷാജി,ഡോ.സതീഷ് നായ്ക്, പി.കെ റഹീം തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍